കൂടുതല്‍ നിക്ഷേപം: മോഡിക്ക് ഹ്യൂണ്ടായ് ഉറപ്പൊന്നും നല്‍കിയില്ല
ഇന്ത്യയില്‍ ഹ്യൂണ്ടായ് തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഈ പദ്ധതി തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാനായി തമിഴ്‌നാട് അടക്കമുള്ളവര്‍ ഹ്യൂണ്ടായിയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ടും കുറച്ചായി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ദക്ഷിണ കൊറിയയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്ലാന്റ് ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തിയതായി അറിയുന്നു.
ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ഹ്യൂണ്ടായ് മോട്ടോഴ്‌സ് ചെയര്‍മാന്‍ ചുങ് മോങ് കൂവിനെ നരേന്ദ്രമോഡി കണ്ടതായാണ് വിവരം.
അതെസമയം ഈ കൂടിക്കാഴ്ചയെപ്പറ്റി ഹ്യൂണ്ടായ് ഔദ്യോഗികമായി യാതൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഏതാണ്ട് 30 മിനിട്ടോളം മോഡിയും ചിങ് മോങ് കൂവും ചര്‍ച്ച നടത്തിയെന്നറിയുന്നു.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ചര്‍ച്ചയ്ക്കിടെ മോഡി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മോഡിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഔദ്യോഗികമായ മറുപടിയൊന്നും ഹ്യൂണ്ടായ് ചെയര്‍മാന്‍ നല്‍കിയിട്ടില്ല. മോഡിയുടെ ആവശ്യത്തെ തങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ചിങ് മോങ് കൂ പിന്നീട് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പിനോട് വ്യക്തമാക്കി.
തമിഴ്‌നാട്ടിലാണ് ഹ്യൂണ്ടായിയുടെ നിലവിലെ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത പ്ലാന്റ് എവിടെയായിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. മൂന്നാമതൊരു പ്ലാന്റിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടിലെത്താന്‍ കമ്പനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.


Click it and Unblock the Notifications








