സൈബര്‍ ആക്രമണം; കാര്‍ നിര്‍മ്മാണം റെനോ താത്കാലികമായി നിര്‍ത്തി
സൈബര്‍ ആക്രമണം പടരുന്ന സാഹചര്യത്തിലാണ് റെനോ കാര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.
ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ കാര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി. ബ്രിട്ടണ്‍, അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പെടുന്ന രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ആക്രമണത്തില്‍ റെനോ ഇരയായതായി കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

സൈബര്‍ ആക്രമണം തങ്ങളെ ബാധിച്ചൂവെന്നും പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും റെനോ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
സ്ലോവേനിയയില്‍ റെനോ കാര്‍ ഉത്പാദനം പൂര്‍ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്.

നൊവോ മേസ്‌തോയിലുള്ള റെനോയുടെ അനുബന്ധമായ കാര്‍ നിര്‍മ്മാണ വിഭാഗമായ റെവോസിന്റെ ആസ്ഥാനത്താണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

സൈബര്‍ ആക്രമണം പടരുന്ന സാഹചര്യത്തിലാണ് റെനോ കാര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.

സൈബര്‍ ആക്രമണം ബാധിച്ചതായി അറിയിക്കുന്ന ആദ്യ ഫ്രഞ്ച് കമ്പനിയാണ് റെനോ.

ഇമെയില്‍ അറ്റാച്ച്‌മെന്റിലൂടെ നിര്‍ണായക കമ്പ്യൂട്ടര്‍ ഫയലുകള്‍ അപഹരിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. പ്രവര്‍ത്തനരഹിതമാകുന്ന കമ്പ്യൂട്ടറുകളെ തിരികെ നേടാന്‍ ബിറ്റ്‌കോയിന്‍ മുഖേന 300 മുതല്‍ 600 ഡോളര്‍ വരെയാണ് അക്രമകാരികള്‍ ആവശ്യപ്പെടുന്നത്.

സുരക്ഷാ പിഴവ് മുതലെടുത്താണ് സൈബര്‍ ആക്രമണം ഉണ്ടായതെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

57000 കേന്ദ്രങ്ങളില്‍ ഹാക്കിംഗ് സൈബര്‍ ആക്രമണം ബാധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്ക ആസ്ഥാനമായുള്ള ഫെഡക്‌സ് കൊറിയർ സർവീസ്, സ്‌പെയിൻ, അർജന്റീന, പോർച്ചുഗൽ എന്നിവടങ്ങളിലെ മൊബൈൽ കമ്പനികൾ, ബ്രിട്ടണിലെ ആശുപത്രികൾ എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളാണ് നിശ്ചലമായിരിക്കുന്നത്.

അമേരിക്കൻ ചാര സംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസി (NSA) രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചാണ് ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

എൻഎസ്എ ടൂളായ എറ്റേണൽ ബ്ലൂ ഓൺലൈനിൽ ചോർന്നിരുന്നു. ഇതായിരിക്കാം ഹാക്കർമാർ ഉപയോഗിച്ചിരിക്കുകയെന്നാണ് നിഗമനം.


Click it and Unblock the Notifications








