ടൊയോട്ട ഫോര്‍ച്യൂണറിന് പുതിയ ഒരു എതിരാളി; സ്‌കോഡ കൊഡിയാക്ക് അടുത്ത മാസം വരുന്നു
ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കാന്‍ സ്‌കോഡ ഒരുങ്ങുകയാണ്. പുതുതലമുറ ഓക്ടാവിയക്ക് പിന്നാലെ ഓക്ടാവിയ ആര്‍എസിനെയും അവതരിപ്പിച്ച ചെക്ക് നിര്‍മ്മാതാക്കള്‍, തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കി വാഴുന്ന എസ്‌യുവി നിരയാണ് സ്‌കോഡയുടെ അടുത്ത നീക്കം. പുതിയ എസ്‌യുവി കൊഡിയാക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഫോര്‍ച്യൂണറിനും, എന്‍ഡവറിനും എതിരെ സ്‌കോഡ നീങ്ങുന്നത്. സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി കൊഡിയാക്ക്, ഓക്ടോബര്‍ 4 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.

ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ വിഖ്യാത ഫ്ളെക്സിബിള്‍ എംക്യൂബി പ്ലാറ്റ്ഫോമിലാണ് കൊഡിയാക്ക് എസ് യു വി ഒരുങ്ങുന്നത്. ഒക്ടാവിയ, സൂപേര്‍ബ് മോഡലുകള്‍ അണിനിരക്കുന്നതും എംക്യൂബി പ്ലാറ്റ്ഫോമിലാണ്.

ഇന്ത്യയില്‍ സ്‌കോഡയുടെ ആദ്യ മൂന്ന് നിര എസ് യു വി കൂടിയാണ് കൊഡിയാക്ക്.

സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്‍, പുതുക്കി ഉയര്‍ത്തിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഉള്‍പ്പെടുന്നതാണ് കൊഡിയാക്കിന്റെ മുഖരൂപം.
Recommended Video


ടെയില്‍ ലൈറ്റുമായി ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍, കൊഡിയാക്കിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഒന്നാണ്. 143 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനില്‍ തന്നെയാകും കൊഡിയാക്ക് എസ്‌യുവി ഇന്ത്യന്‍ തീരമണയുക.

ആദ്യ വരവില്‍ കൊഡിയാക്കിന് പെട്രോള്‍ എഞ്ചിന്‍ ലഭിക്കില്ല എന്നാണ് സൂചന. പുതുതായി അവതരിച്ച ഓക്ടാവിയയിലും, ഫോക്‌സ്‌വാഗണ്‍ ടിഗ്വാനിലും ഇതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലാണ് കൊഡിയാക്കി ഇന്ത്യയിലെത്തുക.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാകും അകത്തളത്തില്‍ ഇടംപിടിക്കുക. ഓക്ടാവിയയില്‍ ലഭ്യമായ ഹാന്‍ഡ്‌സ്-ഫ്രീ പാര്‍ക്ക് അസിസ്റ്റ്, കൊഡിയാക്കിനും ലഭിച്ചേക്കാം.

25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗുമായാകും സ്‌കോഡ കൊഡിയാക്ക് വന്നെത്തുകയെന്നാണ് സൂചന. ഫോര്‍ഡ് എന്‍ഡവറിനും, ടൊയോട്ട ഫോര്‍ച്യൂണറിനും പുറമെ മിത്സുബിഷി പജേറോയും കൊഡിയാക്കിന് കനത്ത വെല്ലുവിളി ഉയര്‍ത്തും.

എന്തായാലും ഹ്യുണ്ടായി സാന്റാഫെയും, ജീപ് കോമ്പസും, ഫോക്സ് വാഗൺ ടിഗ്വാനും സാന്നിധ്യമറിയിക്കുന്ന എസ് യു വി ശ്രേണിയിലേക്കുള്ള കൊഡിയാക്കിന്റെ കടന്ന് വരവ്, മത്സരം ഒന്നുകൂടി കൊഴുപ്പിക്കും.


Click it and Unblock the Notifications








