അടുത്തമാസം മുതല്‍ ബജാജ് ക്യൂട്ട് കേരളത്തില്‍ വില്‍പനയ്‌ക്കെത്തും
ആറുവര്‍ഷത്തെ നീണ്ട കാത്തിരിപ്പ്. ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ വിദേശരാജ്യങ്ങളില്‍ ബജാജ് വില്‍പനയ്ക്ക് എത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ കുഞ്ഞന്‍ ക്വാഡ്രിസൈക്കിളിന് ഇന്ത്യയില്‍ എന്നാണ് വാതില്‍ തുറക്കപ്പെടുക? ഇത്രയുംനാള്‍ ഈ ചോദ്യം ബജാജിനെ അലട്ടി. എന്തായാലും കാര്‍മേഘങ്ങളെല്ലാം നീങ്ങി. ബജാജ് ക്യൂട്ട് രാജ്യത്തു വില്‍പനയ്ക്ക് വരാന്‍ പോവുകയാണ്.

വാഹനഗണത്തില്‍ ക്വാഡ്രിസൈക്കിളുകളെയും പരിഗണിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം ഇന്ത്യന്‍ നിര്‍മ്മാതാക്കളെ തുണച്ചു. ആദ്യഘട്ടത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബജാജ് ക്യൂട്ട് വില്‍പനയ്‌ക്കെത്തും.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയെന്നാണ് വിവരം. ചെറു വാണിജ്യവാഹനമായി ബജാജ് ക്യൂട്ട് ഇന്ത്യയില്‍ അണിനിരക്കും. നിലവില്‍ കേരളവും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മാത്രമാണ് ബജാജ് ക്യൂട്ടിന് വില്‍പനാനുമതി നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ ക്യൂട്ടുകള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചെന്നു ബജാജ് ഓട്ടോ പ്രസിഡന്റ് (ഫിനാന്‍സ്) വ്യക്തമാക്കി. വരുംദിവസങ്ങളില്‍ കേരളത്തിലെ മുഴുവൻ ഡീലര്‍ഷിപ്പുകളിലും ക്യൂട്ടുകള്‍ വന്നുതുടങ്ങും.

ആദ്യഘട്ടത്തില്‍ 35 മുതല്‍ 40 ക്യൂട്ടുകളെ ഓരോ ഡീലര്‍ഷിപ്പിനും നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇക്കാരത്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാവും. അടുത്തമാസം മുതല്‍ ബജാജ് ക്യൂട്ടിനെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നു കെവിന്‍ ഡിസൂസ പറഞ്ഞു.

നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്. മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാണശാല ഉപയോഗിച്ചു ക്യൂട്ടുകളുടെ ഉത്പാദനം കമ്പനിക്ക് ഇനിയും കൂട്ടാം. 2015 മുതല്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബജാജ് ക്യൂട്ട് വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്.

പെട്രോള്‍, സിഎന്‍ജി, എല്‍പിജി പതിപ്പുകള്‍ ഇന്ത്യന്‍ ക്യൂട്ടില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീടൊരു ഘട്ടത്തില്‍ ക്യൂട്ടിന്റെ വൈദ്യുത പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരും.

നിറം അടിസ്ഥാനപ്പെടുത്തി ക്യൂട്ട് പതിപ്പുകളെ തിരിച്ചറിയാന്‍ ഉപഭോക്താക്കൾക്ക് കഴിയും. പച്ച നിറമായിരിക്കും ക്യൂട്ടിന്റെ സിഎന്‍ജി പതിപ്പിന്. ഇതിന് പുറമെ മുന്‍ പിന്‍ വിന്‍ഡ്ഷീല്‍ഡുകളില്‍ സിഎന്‍ജി സ്റ്റിക്കറും ബജാജ് പതിപ്പിക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ക്യൂട്ടില്‍ തുടിക്കുന്ന 216 സിസി ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 13 bhp കരുത്തും 19.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍.

36 കിലോമീറ്റര്‍ മൈലേജ് ക്യൂട്ട് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2,752 mm നീളവും 1,312 mm വീതിയും 1,652 mm ഉയരവും ക്യൂട്ടിനുണ്ട്. വീല്‍ബേസ് 1,925 mm. 400 കിലോ ഭാരം ബജാജ് ക്യൂട്ട് രേഖപ്പെടുത്തും.

ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമെ ക്യൂട്ടിന്റെ എഞ്ചിനെ കമ്പനി പരിഷ്‌കരിക്കുകയുള്ളു. ക്യൂട്ട് സിഎന്‍ജിയുടെ ടാങ്ക് ശേഷി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍ പതിപ്പിന് സമാനമായ കരുത്തുത്പാദനം സിഎന്‍ജി പതിപ്പും കാഴ്ചവെക്കുമെന്നാണ് വിവരം.

വിപണിയില്‍ ഓട്ടോയ്ക്ക് പകരക്കാരനാകാന്‍ ക്യൂട്ട് ആഗ്രഹിക്കുന്നില്ല. മറിച്ച് ഓട്ടോയ്ക്കൊപ്പം വാണിജ്യവാഹന നിരയില്‍ ക്യൂട്ടിനെ നിലനിര്‍ത്താനാണ് ബജാജിന് താത്പര്യം.

ക്യൂട്ടില്‍ നാലു പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. അടച്ച ഡോറുകളുള്ളതിനാല്‍ ഓട്ടോയെക്കാള്‍ കൂടുതല്‍ സുരക്ഷ ക്യൂട്ട് കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും താരതമ്യേന കുറഞ്ഞ വിലയില്‍ ക്യൂട്ടിനെ അവതരിപ്പിക്കാനായിരിക്കും ബജാജ് ശ്രമിക്കുക. ഒന്നര ലക്ഷം രൂപയ്ക്കുള്ളില്‍ ക്യൂട്ടിന് വില പ്രതീക്ഷിക്കാം.
Source: MoneyControl


Click it and Unblock the Notifications








