ആദ്യം വെയ്‌റോണ്‍, പിന്നെ ഷിറോണ്‍, ഇപ്പോള്‍ ഡീവോ — വന്നൂ പുതിയ ബുഗാട്ടി
ലൂയിസ് അലക്‌സാന്‍ട്രെ ഷിറോണ്‍. രണ്ടുവര്‍ഷം മുമ്പ് 2016 ജനീവ മോട്ടോര്‍ഷോയില്‍ ഏറ്റവും വേഗമേറിയ കാറിനെ ബുഗാട്ടി കൊണ്ടുവന്നപ്പോള്‍ ലോകം ഓര്‍ത്തെടുത്ത പേര്. ഫോര്‍മുല വണ്‍ വേഗമത്സരത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകൂടിയ ഡ്രൈവര്‍ക്ക് ആദരമര്‍പ്പിച്ചാണ് ബുഗാട്ടി ഷിറോണ്‍ ഭൂമിയില്‍ പിറന്നത്. വെയ്‌റോണിന് ശേഷം വന്ന ബുഗാട്ടി ഷിറോണ്‍ വേഗസങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കി.

ഷിറോണ്‍ സ്‌പോര്‍ടിനെയും ഇടക്കാലത്ത് ബുഗാട്ടി കൊണ്ടുവരികയുണ്ടായി. എന്നാല്‍ ഷിറോണിനെ ചുറ്റിപറ്റി മാത്രം നില്‍ക്കാന്‍ ബുഗാട്ടി തയ്യാറല്ല. ഒരാഴ്ച്ചക്കാലം ആരാധകരെ ആകാംഷയുടെ മുള്‍മുനമ്പില്‍ നിര്‍ത്തിയ ബുഗാട്ടി ഒടുവില്‍ തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പര്‍കാര്‍ 'ഡീവോ'യെ ലോകത്തിന് മുന്നില്‍ കാഴ്ച്ചവെച്ചു.

ബുഗാട്ടിയുടെ ഐതിഹാസിക റേസ് ഡ്രൈവര്‍ ആല്‍ബര്‍ട്ട് ഡീവോയാണ് പേരിനുള്ള പ്രചോദനം. ആകെമൊത്തം 40 ഡിവോകളെ മാത്രമെ ബുഗാട്ടി നിര്‍മ്മിക്കുകയുള്ളൂ. ഓരോന്നിനും കമ്പനി വിലയിട്ടിരിക്കുന്നത് അമ്പതുലക്ഷം യൂറോ. അതായത് ബുഗാട്ടി ഡീവോ ഇന്ത്യയില്‍ വരുമ്പോള്‍ വില നാല്‍പതുകോടി കടക്കും.

നിലവിലെ ഷിറോണ്‍ ഉടമകള്‍ക്ക് മാത്രമെ ഡിവോയെ ബുഗാട്ടി വില്‍ക്കുകയുള്ളൂ. എന്നാല്‍ നിര്‍മ്മിക്കുന്നതിന് മുമ്പെ 40 മോഡലുകളും വിറ്റുപോയതുകൊണ്ടു ഡിവോ ഇനി വിപണിയില്‍ വില്‍പയ്‌ക്കെത്തില്ല.

വേഗരാജാവ് ഷിറോണിനെ ഡീവോ കടത്തിവെട്ടുമോ? ബുഗാട്ടിയുടെ പുതിയ ഹൈപ്പര്‍കാര്‍ അവതരിച്ചെന്നു കേട്ടനിമിഷം മുതല്‍ കാര്‍ പ്രേമികള്‍ ചോദിക്കുന്നു. ഷിറോണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കമെങ്കിലും വേഗത്തില്‍ ഷിറോണിനോളം വരില്ല ലിമിറ്റഡ് എഡിഷന്‍ ഡീവോ.

രൂപത്തിലും ഭാവത്തിലും വിഷന്‍ ഗ്രാന്‍ ടൂറിസ്‌മോയോടു ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന ഡീവോ, 380 കിലോമീറ്റര്‍ വേഗമുള്ള ബുഗാട്ടിയുടെ റോഡ് ലീഗല്‍ കാറാണ്. വെയ്‌റോണിലും ഷിറോണിലും ബുഗാട്ടി പാലിച്ച ഡിസൈന്‍ തത്വങ്ങള്‍ക്ക് ഭംഗം വന്നിട്ടില്ലെങ്കിലും കൂടുതല്‍ മികവുള്ള എയറോഡൈനാമിക് ഘടനകള്‍ ഡീവോയ്ക്ക് വേറിട്ട ശരീരഭാഷ സമര്‍പ്പിക്കുന്നു.

കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ കൊണ്ടാണ് ഡീവോയെ ബുഗാട്ടി നിര്‍മ്മിക്കുന്നത്. ഷിറോണിനെക്കാള്‍ 35 കിലോ ഭാരം പുതിയ ഡീവോയ്ക്ക് കുറവാണ്.

മുന്നില്‍ ബുഗാട്ടിയുടെ ഐതിഹാസിക ഹോഴ്‌സ്ഷൂ ഗ്രില്ലാണ് ഡീവോയ്ക്ക്. ഉയര്‍ന്ന വേഗത്തില്‍ വായുവിലൂടെ അനായാസം കടന്നുപോകാന്‍ ധാരാളം വിടവുകളും ഒഴിവുകളും പുറംമോടിയില്‍ ഒരുങ്ങുന്നു. പതിവുപോലെ എയറോഡൈനാമിക് മികവിനാണ് ഡീവോയിലും കമ്പനി പ്രധാന്യം കല്‍പിക്കുന്നത്.

കാറിൽ പൂശിയിരിക്കുന്ന ടൈറ്റാനിയം ലിക്വിഡ് സില്‍വര്‍ നിറം ഡീവോയുടെ അഴക് എടുത്തുകാണിക്കുന്നു. കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തുന്ന ഡീവോ റേസിംഗ് ബ്ലൂ നിറമാണ് മുന്‍ സ്പ്ലിറ്ററിന്. ഇതേ നീലനിറമാണ് ടയറുകള്‍ക്കും അകത്തളത്തിനും വരമ്പിടുന്നത്.

'C' ആകൃതിയില്‍ കോണോടുകോണ്‍ നിലകൊള്ളുന്ന ഹെഡ്‌ലാമ്പുകള്‍ മുന്‍ ഫെന്‍ഡറുകളില്‍ നിന്നും താഴേക്ക് ഒഴുകുന്ന വിധത്തിലാണ്. വശങ്ങളില്‍ ഷിറോണിനെ ഓര്‍മ്മപ്പെടുത്തുമെങ്കിലും അക്രമണോത്സുകത കൂടുതല്‍ പുതിയ ഡീവോയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും.

വലിയ അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിച്ച് പിറകിലേക്ക് നീളുന്ന ചിറക്, എയറോഡൈനാമിക് മികവ് കൂട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലിമിറ്റഡ് എഡിഷന്‍ ഡീവോയുടെ സൈഡ് സ്‌കേര്‍ട്ടുകളില്‍ ഫ്രഞ്ച് പതാകയും ബുഗാട്ടി പതിപ്പിച്ചിട്ടുണ്ട്.

അതേസമയം ഡീവോയുടെ യഥാര്‍ത്ഥ വിശേഷങ്ങള്‍ മുഴുവന്‍ പിറകിലാണ്. മെഷ് ഗ്രില്ലിലേക്ക് അലിയുന്ന ടെയില്‍ലാമ്പ് ശെലിയാണ് ഡീവോയുടെ മുഖ്യാകര്‍ഷണം.ഡിഫ്യൂസറില്‍ നാലു എക്‌സ്‌ഹോസ്റ്റ് യൂണിറ്റാണ് ഇടംപിടിക്കുന്നത്. പിറകിലെ വലിയ ചിറക് ഡീവോയെ ഭീകരനാക്കി മാറ്റുന്നു.

രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടെങ്കിലും എഞ്ചിന്‍ മുഖത്ത് വിപ്ലവങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ല. 8.0 ലിറ്റര്‍ ക്വാഡ് ടര്‍ബ്ബോചാര്‍ജ്ഡ് W16 എഞ്ചിന്‍ തന്നെയാണ് ഡീവോയിലും. 1479 bhp കരുത്തും 1600 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

പുതിയ റേസ് കേന്ദ്രീകൃത ട്രാന്‍സ്മിഷന്‍ ഉപയോഗിച്ചാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലുമെത്തുന്നത്. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വേഗംതൊടാന്‍ ബുഗാട്ടി ഡീവോയ്ക്ക് കഴിയും. ഷിറോണിന് 420 കിലോമീറ്ററാണ് ബുഗാട്ടി അനുവദിച്ചിരിക്കുന്ന പരമാവധി വേഗം.


Click it and Unblock the Notifications








