ക്രാഷ് ഗാര്‍ഡ് നിരോധനത്തിന് ദില്ലി ഹൈക്കോടതിയുടെ സ്‌റ്റേ; ഏപ്രില്‍ 18 വരെ പിഴ ഈടാക്കില്ല
വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനങ്ങള്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

ഏപ്രില്‍ 18 വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് ജസ്റ്റിസുമാരായ ഗീതാ മിത്തല്‍, സി ഹരി ശങ്കര്‍ അധ്യക്ഷരായ ബെഞ്ച് ആവശ്യപ്പെട്ടു.

ഏപ്രില്‍ 18 നാണ് ഹര്‍ജിയില്‍ അടുത്ത വാദം. എന്തു അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയം അറിയിപ്പു നല്‍കിയതെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.

ഏപ്രില്‍ 18 ന് അടുത്ത വാദം കേള്‍ക്കുന്നതു വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമം കൃത്യമായി വിലയിരുത്താതെയാണ് മന്ത്രാലയം അറിയിപ്പു പുറപ്പെടുവിച്ചതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 52 പ്രകാരം ബുള്‍ബാറുകളും ക്രാഷ് ഗാര്‍ഡുകളും ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.
Recommended Video


ഇതുസംബന്ധിച്ചു സംസ്ഥാന ഗതാഗത കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനങ്ങളില്‍ ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും നിരോധിച്ചത്.

ക്രാഷ് ഗാര്‍ഡുകളുടെയും ബുള്‍ ബാറുകളുടെയും നിര്‍മ്മാതാവായ മുഹമ്മദ് ആരിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രാഷ് ഗാര്‍ഡ് നിരോധനം ദില്ലി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തത്.

നേരത്തെ നിയമം നടപ്പാക്കുന്നത് നീട്ടി വെയക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകള്‍ ആര്‍ടിഒമാരെ സമീപ്പിച്ചിരുന്നു.

ക്രാഷ് ഗാര്‍ഡുകള്‍ സുരക്ഷിതമോ? —
ക്രാഷ് ഗാര്‍ഡും എയര്‍ബാഗും
ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അപകടത്തില്‍ ഇടിയുടെ ആഘാതം ക്രാഷ് ബാറുകള്‍ ആദ്യം ഏറ്റുവാങ്ങുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ബാഗുകള്‍ ഒരല്‍പം വൈകിയാകും പുറത്തേക്ക് വരിക.

ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണിലേക്ക് എത്തുമ്പോഴാണ് സെന്‍സറുകള്‍ മുഖേന എയര്‍ ബാഗുകള്‍ പുറത്തേക്ക് വരുന്നത്.

ഇടിയുടെ ആഘാതത്തെ ക്രാഷ് ഗാര്‍ഡുകള്‍ പ്രതിരോധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ വലിയ വിട്ടുവീഴ്ച സംഭവിക്കാന്‍ സാധ്യതയുണ്ട്.

നിഷ്ഫലമാകുന്ന ക്രമ്പിള്‍ സോണുകള്‍
ക്രാഷ് ഗാര്‍ഡുകള്‍ ഷാസിയിലേക്ക് നേരിട്ടാണു ഘടിപ്പിക്കുന്നത്. തത്ഫലമായി ഇടിയുടെ ആഘാതം ഷാസിയിലേക്കാകും ആദ്യമെത്തുക.

ഇടിയുടെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ക്രമ്പിള്‍ സോണുകളുടെ ദൗത്യം. എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം ക്രമ്പിള്‍ സോണുകളെ നിഷ്ഫലമാക്കുമെന്ന വാദം ശക്തമാണ്.

കുറഞ്ഞ ഇന്ധനക്ഷമത
ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം ഗണ്യമായി വര്‍ധിക്കും. തത്ഫലമായി ക്രാഷ് ഗാര്‍ഡുകള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമതയും മികവും കുറയ്ക്കും.


Click it and Unblock the Notifications