സംസ്ഥാനങ്ങള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം
സംസ്ഥാനങ്ങള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (EESL) തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുമായി വൈദ്യുത വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങി. നേരത്തെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ ഇഇഎസ്എല്‍ ധാരണയില്‍ എത്തിയിരുന്നു.

ധാരണ പ്രകാരം പതിനായിരം വൈദ്യുത വാഹനങ്ങള്‍ ആന്ധ്രാപ്രദേശിന് ലഭിക്കും. ഗുജറാത്തിന് ലഭിക്കുക എണ്ണായിരം വൈദ്യുത വാഹനങ്ങള്‍. അതേസമയം ആദ്യ ഘട്ടത്തില്‍ ആയിരം വൈദ്യുത വാഹനങ്ങള്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് ഇഇഎസ്എല്‍ വിതരണം ചെയ്യുക.

വൈദ്യുത വാഹന നയത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളുമായി തങ്ങള്‍ ചര്‍ച്ച തുടരുകയാണെന്ന് ഇഇഎസ്എല്‍ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് കുമാര്‍ പറഞ്ഞു. നിലവില്‍ ഇരുന്നൂറോളം വൈദ്യുത വാഹനങ്ങള്‍ ദില്ലിയില്‍ സര്‍ക്കാരാവശ്യങ്ങള്‍ക്ക് വേണ്ടി ഓടുന്നുണ്ട്.

ദില്ലിയില്‍ 150 വൈദ്യുത വാഹനങ്ങള്‍ കൂടി ഔദ്യോഗിക വാഹന നിരയിലേക്ക് ഉടന്‍ വന്നുചേരും. ആന്ധ്രാപ്രദേശില്‍ ഇതിനകം നൂറു വൈദ്യുത വാഹനങ്ങൾ ഇഇഎസ്എല്‍ നല്‍കി കഴിഞ്ഞു. വൈദ്യുത വാഹന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പതിനായിരം വൈദ്യുത വാഹനങ്ങള്‍ക്കുള്ള ആഗോള ടെന്‍ഡര്‍ ഇഇഎസ്എല്‍ ക്ഷണിച്ചിരുന്നു.

കേന്ദ്ര ടെന്‍ഡര്‍ നേടിയതാകട്ടെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും. ടെന്‍ഡര്‍ പ്രകാരം നവംബറില്‍ അഞ്ഞൂറു വൈദ്യുത വാഹനങ്ങള്‍ ഇഇഎസ്എല്ലിന് ഇരു കമ്പനികളും ചേര്‍ന്നു കൈമാറി കഴിഞ്ഞു.

അതേസമയം 2018 ജൂണില്‍ ഏറ്റെടുക്കേണ്ടിയിരുന്ന 9,500 വൈദ്യുത വാഹനങ്ങളെ താത്കാലികമായി സ്വീകരിക്കേണ്ടെന്നാണ് ഇഇഎസ്എല്ലിന്റെ നിലപാട്. ഏറ്റെടുക്കല്‍ നടപടികള്‍ വൈകുമെന്ന് ഇഇഎസ്എല്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

ചാര്‍ജ്ജിംഗ് പോയിന്റുകളുടെ അപര്യാപ്തതയാണ് വൈദ്യുത വാഹനങ്ങളുടെ ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജിംഗ് പോയിന്റുകളെ നഗരങ്ങളില്‍ ദ്രുധഗതിയില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ആകെമൊത്തം 200 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളത്.

ഇതില്‍ നൂറോളം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നതാകട്ടെ ദില്ലിയിലും. വൈദ്യുത ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന് വേണ്ടി ആരും മുന്നോട്ടു വരാത്തതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. അതേസമയം വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഈ സമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ഇളവു നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വൈദ്യുത ടൂവീലറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുപ്പതിനായിരും രൂപയുടെ ഇളവ് നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.

പദ്ധതിക്ക് കീഴില്‍ ആദ്യത്തെ അമ്പതിനായിരം വൈദ്യുത കാറുടമകള്‍ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. 15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത കാറുകള്‍ക്കാണ് രണ്ടര ലക്ഷം രൂപയുടെ ഇളവ് ലഭിക്കുക.

സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. വൈദ്യുത മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കും.

വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കും. അതേസമയം മോഡലുകളുടെ വില ഒരു ലക്ഷം രൂപയില്‍ കൂടരുത്. മുച്ചക്ര വാഹനങ്ങളിലും, ബസുകളിലും, ട്രക്കുകളിലും, ലഘുവാണിജ്യ വാഹനങ്ങളിലും ഇതേ പദ്ധതി സര്‍ക്കാര്‍ പ്രവര്‍ത്തികമാക്കും.

വൈദ്യുത വാഹനങ്ങളുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇത്തരം ഇളവുകള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കും.


Click it and Unblock the Notifications