വെള്ളം കയറിയ കാറുകള്‍ കുറഞ്ഞവിലയ്ക്ക് — പോംവഴി തേടി ഡീലര്‍ഷിപ്പുകള്‍
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം മുന്‍നിര്‍ത്തി കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ വന്‍ഒരുക്കങ്ങളായിരുന്നു വാഹന നിര്‍മ്മാതാക്കള്‍ സ്വീകരിച്ചത്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ നീളുന്ന ഉത്സവ അലയൊലിയില്‍ വാഹനവില്‍പന ചൂടുപിടിക്കുമെന്ന് ഡീലര്‍ഷിപ്പുകളും കരുതി.

എന്നാല്‍ കേരളക്കരയില്‍ കാലവര്‍ഷം കലിതുള്ളി പെയ്തിറങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസഹായരായി നില്‍ക്കുകയായിരുന്നു ഡീലർഷിപ്പുകൾ. പ്രളയത്തിൽ 350 ഡീലര്‍ഷിപ്പുകളിലായി കിടന്ന 17,500 ഓളം കാറുകളിലാണ് വെള്ളം കയറിയത്.

ഇതില്‍ പുതിയ കാറുകളും വില്‍പനയ്ക്ക് വെച്ച സെക്കന്‍ഡ് ഹാന്‍ഡ് കാറുകളും പെടും. ഓണവില്‍പന പ്രമാണിച്ചു ഒട്ടുമിക്ക ഡീലര്‍ഷിപ്പുകളും പതിവില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്റ്റോക്ക് ചെയ്തുവെച്ചത് സ്ഥിതി വഷളാക്കി.

പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിലെ കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് മാത്രം സംഭവിച്ചത്. ഈ നഷ്ടം പരമാവധി നികത്താനുള്ള ആലോചനകള്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ഉയര്‍ന്ന വിലക്കിഴിവില്‍ വെള്ളം കയറിയ പുത്തന്‍ കാറുകള്‍ വിറ്റഴിക്കുകയെന്നതാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുന്നിലുള്ള പ്രധാന പോംവഴി. ഭാഗികമായി വെള്ളം കയറിയ കാറുകള്‍ ശരിയാക്കി വീണ്ടും വില്‍പനയ്ക്ക് കൊണ്ടുവരാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് സാധിക്കും.

അതേസമയം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ കിടന്ന കാറുകള്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കാനായിരിക്കും ഡീലര്‍ഷിപ്പുകള്‍ ശ്രമിക്കുക. മുമ്പ് 2013 -ല്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയപ്പോള്‍ സമാന സാഹചര്യം ഉടലെടുത്തിരുന്നു.

സ്റ്റോക്ക്‌യാര്‍ഡില്‍ കിടന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ 250 എസ്‌യുവികളില്‍ വെള്ളം കയറുകയുണ്ടായി. ഈ മോഡലുകള്‍ പിന്നീട് കേടുപാടുകള്‍ ശരിയാക്കി 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ഡീലര്‍ഷിപ്പ് വിറ്റത്.

ചെറിയ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ക്ക് ഒരുവര്‍ഷ വാറന്റിയും അന്നു കമ്പനി നല്‍കിയിരുന്നു. ഇതില്‍തന്നെ ചില മോഡലുകള്‍ ഡെമോ കാറായും ഡീലര്‍ഷിപ്പ് ഉപയോഗപ്പെടുത്തി.

ഡീലര്‍ഷിപ്പുകളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി അതത് വാഹന നിര്‍മ്മാതാക്കള്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചുകഴിഞ്ഞു. വെള്ളം കയറിയ കാറുകളുടെ വില്‍പന തടയാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്.

അതുകൊണ്ടു സെക്കന്‍ഡ് ഹാന്‍ഡ് കാറായി അല്ലെങ്കില്‍ വാറന്റിയില്ലാതെ മാത്രമെ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ വില്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കഴിയുകയുള്ളൂ.

അതേസമയം സ്റ്റീയറിംഗ് ലെവലിന് മുകളില്‍ വെള്ളം കയറിയ കാറുകള്‍ വില്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയില്ല. തീര്‍ത്തും ഉപയോഗശൂന്യമായ ഇത്തരം വാഹനങ്ങള്‍ ഇരുമ്പുവിലയ്ക്ക് കൈമാറുക മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുമ്പിലുള്ള പോംവഴി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം. 27 ശതമാനമാണ് കേരളത്തിന്റെ വിപണിവിഹിതം. കാറുകള്‍ കൂടാതെ ട്രക്കുകള്‍, ബസുകള്‍, ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, മോപ്പഡുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയ വാഹന ശ്രേണികളിലെല്ലാം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
Source: The Hindu


Click it and Unblock the Notifications








