മാരുതിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി — സ്വിഫ്റ്റ് ഉടമയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണം
വീണ്ടും മാരുതിക്ക് പിഴ വിധിച്ച് രാജ്യത്തെ ഉപഭോക്തൃ കോടതി. സ്വിഫ്റ്റ് ഉടമയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പോര്‍ബന്തറിലെ ഉപഭോക്തൃ കോടതി മാരുതി സുസുക്കിയോടു ഉത്തരവിട്ടു. പരാതിക്കാരന്റെ കാറിലെ കേടായ ഘടകങ്ങള്‍ സൗജന്യമായി ശരിയാക്കി കൊടുക്കാനും കോടതി കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

പരാതിക്കാരന് കാര്‍ മാറ്റി നല്‍കുകയോ, കാറിന്റെ വില തിരിച്ചുനല്‍കുകയോ ചെയ്യണമെന്ന കീഴ്‌ക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി നടത്തിയ നിയമപോരാട്ടം ഒരുതരത്തില്‍ ഫലംകണ്ടെന്നുവേണം ഇവിടെ പറയാന്‍.

2011 മാര്‍ച്ചിലായിരുന്നു നലിന്‍ഭായി കനാനി എന്ന വ്യാപാരി പോര്‍ബന്തറിലെ മാരുതി ഷോറൂമില്‍ നിന്നും രണ്ടാംതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വാങ്ങിയത്. വാങ്ങി ഏറെക്കാലം കുഴപ്പങ്ങളേതുമില്ലാതെ അദ്ദേഹം കാറോടിച്ചു.

എന്നാല്‍ 2012 ജൂലായില്‍ സ്വിഫ്റ്റ് പെട്ടെന്നൊരു ദിവസം പണിമുടക്കി. രാജ്‌കോട്ടിനും ജമ്‌നാനഗറിനും ഇടയിലുള്ള ദേശീയപാതയില്‍ വെച്ചു സ്വിഫ്റ്റ് അപ്രതീക്ഷിതമായി വഴിയില്‍ കേടാവുകയാണുണ്ടായത്.

ബ്രേക്ക്ഡൗണായ കാറിനെ പിന്നീട് നലിന്‍ഭായി തന്നെ അംഗീകൃത സര്‍വീസ് സെന്ററില്‍ എത്തിച്ചു. അതിനുശേഷം താന്‍ കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് നലിന്‍ഭായി പരാതിയില്‍ പറയുന്നു. വാങ്ങി ഒരുവര്‍ഷം പിന്നിട്ടപ്പോഴേക്കും കാര്‍ കേടായതില്‍ നിരാശനായിരുന്ന നലിന്‍ഭായിയെ ഡീലര്‍ഷിപ്പിനെ സമീപനമാണ് ചൊടിപ്പിച്ചത്.

കാര്‍ സൗജന്യമായി ശരിയാക്കി നല്‍കാന്‍ കഴിയില്ലെന്നു ഡീലര്‍ഷിപ്പ് അദ്ദേഹത്തോടു വ്യക്തമാക്കി. കാറിന് വാറന്റിയുണ്ടായിട്ടു കൂടി സൗജന്യമായി തകരാര്‍ ശരിയാക്കാന്‍ ഡീലര്‍ഷിപ്പ് തയ്യാറായില്ല. ഈ അവസരത്തില്‍ 17,000 കിലോമീറ്റര്‍ മാത്രമാണ് സ്വിഫ്റ്റ് ഓടിയത്.

പണം നല്‍കിയാല്‍ മാത്രമെ കാര്‍ ശരിയാക്കുകയുള്ളൂവെന്ന് ഡീലര്‍ഷിപ്പ് ഇദ്ദേഹത്തോടു കട്ടായം പറഞ്ഞു. കാര്യം നടപടിയാകില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് മാരുതി ഡീലര്‍ഷിപ്പിന് എതിരെ നലിന്‍ഭായി കനാനി പോര്‍ബന്തര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഉടമയ്ക്ക് കാര്‍ മാറ്റി നല്‍കുകയോ, കാറിന്റെ വിലയായ 5.41 ലക്ഷം രൂപ തിരിച്ചുനല്‍കുകയോ വേണമെന്നു കമ്മീഷന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനുപുറമെ ഉടമ അനുഭവിച്ച മാനസികക്ലേശങ്ങള്‍ക്ക് നഷ്ടപരിഹാരമായി 3,000 രൂപ നല്‍കാനും ഡീലര്‍ഷിപ്പിനോടു കോടതി വിധിച്ചു. എന്നാല്‍ വിഷയത്തില്‍ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ച മാരുതി, തെറ്റ് പരാതിക്കാരന്റേതാണെന്നു ചൂണ്ടിക്കാട്ടി.

അശ്രദ്ധമായി ഓടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാറാണ് ശരിയാക്കാന്‍ കൊണ്ടുവന്നതെന്ന് കമ്പനി വാദിച്ചു. എന്നാല്‍ കാര്‍ അപകടത്തില്‍പ്പെട്ടെന്ന കാര്യം തെളിയിക്കാന്‍ മാരുതി ഡീലര്‍ഷിപ്പിന് കഴിഞ്ഞില്ലെന്നു കമ്മീഷന്‍ വിലയിരുത്തി.

വലിയ അപകടത്തില്‍പ്പെട്ട കാറാണെങ്കില്‍ അണ്ടര്‍ബോഡിയില്‍ കേടുപാടുകള്‍ ദൃശ്യമായിരിക്കും. എന്നാല്‍ പരാതിക്കാരന്റെ കാറില്‍ ഇത്തരം തകരാറുകള്‍ കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞില്ല.

ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ മാരുതിയോട് ഉപഭോക്തൃ കോടതി വിധിച്ചത്. സെപ്തംബര്‍ 15 -നകം ഒപ്പം കാറിലെ കേടായ ഘടകങ്ങള്‍ സൗജ്യനമായി ശരിയാക്കി കൊടുക്കണമെന്നും ഡീലര്‍ഷിപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം
Source: TOI


Click it and Unblock the Notifications








