ദേശീയ പാതകളില്‍ വേഗപരിധി ഉയര്‍ത്തി
ദേശീയ പാതകളിലെ വേഗപരിധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉയര്‍ത്തി. ദേശീയ പാതകളുടെ ഭാഗമായ എക്‌സ്പ്രസ് ഹൈവേകളുടെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്നും 120 കിലോമീറ്ററായി കേന്ദ്രം ഭേദഗതി ചെയ്തു.

M1 വാഹന വിഭാഗത്തിനാണ് (എട്ടു സീറ്റുകള്‍ വരെയുള്ളവ) ഈ വേഗപരിധി ബാധകമാവുക. നേരത്തെ ഇന്ത്യന്‍ നിരത്തുകളിലെ വേഗപരിധി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വിവിധ നിരത്തുകളുടെ വേഗപരിധി പത്തു കിലോമീറ്റര്‍ മുതല്‍ ഇരുപതു കിലോമീറ്റര്‍ വരെ കൂടി. ഇനി മുതല്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പാസഞ്ചര്‍ കാറുകള്‍ക്ക് എക്‌സ്പ്രസ് ഹൈവേകളിലൂടെ സഞ്ചരിക്കാം.

അതേസമയം 100 കിലോമീറ്റര്‍ വേഗതയാണ് ടാക്‌സി കാറുകള്‍ക്ക് എക്‌സ്പ്രസ് ഹൈവേകളില്‍ അനുവദിച്ചത്. നേരത്തെ ഇതു മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു.

വാന്‍, ബസ്, ടെമ്പോ പോലുള്ള വാണിജ്യ വാഹനങ്ങള്‍ക്കും എക്‌സ്പ്രസ് ഹൈവേയില്‍ 100 കിലോമീറ്ററാണ് വേഗപരിധി. സാധാരണ ദേശീയ പാതകളില്‍ പാസഞ്ചര്‍ കാറുകളുടെ വേഗപരിധിക്ക് മാറ്റമില്ല.

100 കിലോമീറ്ററാണ് കാറുകള്‍ക്ക് നിലവിലുള്ള വേഗപരിധി. എന്നാല്‍ ദേശീയ പാതകളില്‍ ടാക്‌സി കാറുകളുടെ വേഗപരിധി 80 കിലോമീറ്ററില്‍ നിന്നും 90 കിലോമീറ്ററായി ഉയര്‍ത്തി.

സംസ്ഥാനങ്ങളുടെ അധീനതയിലുള്ള നഗരഭാഗങ്ങളില്‍ പുതിയ പരിധി ബാധകമല്ല. നിലവില്‍ കാറുകള്‍ക്കെല്ലാം (ടാക്‌സി ഉള്‍പ്പെടെ) 70 കിലോമീറ്ററാണ് ഇവിടങ്ങളിലെ വേഗപരിധി.

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ജനവാസ കേന്ദ്രങ്ങൾ, ഇടുങ്ങിയ പാതകളില്‍ വേഗപരിധി കുറയ്ക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്.

ദേശീയ പാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഇരുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് നഗരഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വേഗപരിധി.

അതേസമയം നഗരപരിധിയില്‍ മുചക്ര വാഹനങ്ങളുടെ വേഗപരിധി 50 കിലോമീറ്ററായാണ് തുടരുന്നത്.


Click it and Unblock the Notifications