ഇനി സൈഡ് മിററുകള്‍ മടക്കി കാറോടിച്ചാല്‍ പിഴ
അടുത്തിടെയാണ് അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനമാണെന്നു വാഹന ഉടമകള്‍ അറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ വാഹനമോടിക്കുമ്പോള്‍ നാം പിന്തുടരുന്ന പല ശീലങ്ങളും മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടാറുണ്ട്. അത്തരത്തില്‍ ഒന്നാണ് സൈഡ് മിററുകള്‍ മടക്കി വെച്ചുള്ള ഡ്രൈവിംഗ്. സാധാരണ സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം കണ്ടാല്‍ പൊലീസ് നടപടിയെടുക്കാറില്ല. പക്ഷെ ചിത്രം മാറാന്‍ പോവുകയാണ്.

കാറില്‍ സൈഡ് മിററുകള്‍ മടക്കി ഓടിച്ചാല്‍ ഇനി പിഴ ഒടുക്കേണ്ടി വരും. ഒക്ടോബര്‍ ഒന്നുമുതല്‍ സൈഡ് മിററുകള്‍ മടക്കി വെച്ചു കാറോടിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ചണ്ഡീഗഢിലെ ഗതാഗത സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു.

സൈഡ് മിററുകള്‍ മടക്കി ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് മൂന്നുറു രൂപ പിഴ ഒടുക്കേണ്ടി വരും. സൈഡ് മിററുകള്‍ മടക്കിവെച്ചു വാഹനമോടിക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടുന്ന കുറ്റമാണ്.

ഛണ്ഡീഗഢില്‍ കര്‍ശനമാകുന്ന നിയമം പതിയെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും പ്രാബല്യത്തില്‍ വരും. റോഡില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക മൊബൈല്‍ ആപ്പും അധികൃതര്‍ പുറത്തിറക്കാനിരിക്കുകയാണ്.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം (നമ്പര്‍ പ്ലേറ്റ് സഹിതം) ഉപയോക്താക്കള്‍ക്ക് ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. നിയമലംഘനം തെളിഞ്ഞാല്‍ ബന്ധപ്പെട്ട വാഹന ഉടമയുടെ വിലാസത്തില്‍ പൊലീസ് ചലാന്‍ അയച്ചു നല്‍കും. ഇന്ത്യയില്‍ വാഹന ഉടമകള്‍ക്ക് അത്ര പരിചിതമല്ലാത്ത ആറു ട്രാഫിക് നിയമങ്ങള്‍ ഇവിടെ പരിശോധിക്കാം —

പാര്‍ക്കിംഗ്
മറ്റൊരു വാഹനത്തിന് പുറത്തുകടക്കാന്‍ പറ്റാത്തവിധം വാഹനം നിര്‍ത്തിയിടുന്നത് മോട്ടോര്‍വാഹന നിയമത്തില്‍ കുറ്റമാണ്. ഇങ്ങനെയൊരു സന്ദര്‍ഭമുണ്ടായാല്‍ പൊലീസിന്റെ സഹായം തേടാന്‍ നിയമം അനുശാസിക്കുന്നുണ്ട്.

കുറ്റക്കാരനായ വാഹന ഉടമയ്ക്ക് നൂറു രൂപ പിഴ ഒടുക്കേണ്ടതായി വരും. കൊല്‍ക്കത്തയില്‍ പൊതുയിടങ്ങള്‍ക്ക് മുമ്പില്‍ വാഹനം നിര്‍ത്തിയിടുന്നതും നിയമലംഘനമാണ്. കുറ്റക്കാരിൽ നിന്നും നൂറു രൂപ പിഴ ഈടാക്കാൻ പൊലീസിന് അധികാരമുണ്ട്.

ശബ്ദിക്കാത്ത ഹോണ്‍
ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ വാഹനമോടിക്കുന്നതും നിയമപരമായ കുറ്റമാണ്. റോഡില്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹോണിന്റെ ലക്ഷ്യം. അതുകൊണ്ടു ശബ്ദിക്കാത്ത ഹോണുമായി റോഡിലിറങ്ങുന്നത് പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട വ്യക്തിക്ക് നൂറു രൂപ പിഴ ഒടുക്കേണ്ടി വരും.

ഫസ്റ്റ്-എയ്ഡ് കിറ്റ്
ചെന്നൈയിലും കൊല്‍ക്കത്തയിലും യാത്രക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്. അതായത് കാറില്‍ ഫസ്റ്റ്-എയ്ഡ് കിറ്റ് ഡ്രൈവര്‍ കരുതിയിരിക്കണം. ഫസ്റ്റ്-എയ്ഡ് കിറ്റില്ലാത്തപക്ഷം അഞ്ഞൂറു രൂപ പിഴ, മൂന്ന് മാസം വരെ ജയില്‍ ശിക്ഷ ഇവയില്‍ ഏതെങ്കിലുമൊന്നു ഡ്രൈവര്‍ക്ക് അനുഭവിക്കേണ്ടതായി വരും.

പുകവലി
ദില്ലി-എന്‍സിആര്‍ മേഖലയില്‍ കാറിനുള്ളിലിരുന്ന് പുകവലിക്കുന്നത് നിയമലംഘനമാണ്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ നൂറു രൂപ പിഴ ചുമത്താന്‍ മോട്ടോര്‍വാഹന നിയമത്തില്‍ വകുപ്പുണ്ട്.

അനുവാദമില്ലാതെ വാഹനമോടിക്കുക
ആവശ്യങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ വാഹനം അവരറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചെന്നൈയില്‍ ഈ ശീലത്തിന് നിയന്ത്രണമുണ്ട്. ഉടമസ്ഥന്റെ അറിവില്ലാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ അഞ്ഞൂറു രൂപ പിഴ, മൂന്ന് മാസം ജയില്‍ ശിക്ഷ ഇവയില്‍ ഏതെങ്കിലുമൊന്ന് കുറ്റക്കാരന് അനുഭവിക്കേണ്ടി വരും.

എഞ്ചിന്‍ നിര്‍ത്താതെ പുറത്തിറങ്ങുക
മുംബൈയില്‍ എഞ്ചിന്‍ നിര്‍ത്താതെ വാഹനത്തില്‍ നിന്നും ഡ്രൈവര്‍ പുറത്തിറങ്ങുന്നത് നിയമലംഘനമാണ്. കുറ്റം പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് നൂറു രൂപവരെ പിഴ ഒടുക്കേണ്ടതായി വരും.


Click it and Unblock the Notifications