നാനോ കാര്‍ ഉത്പാദനം ടാറ്റ നിര്‍ത്തി, ഇനി ഓര്‍ഡര്‍ കിട്ടിയാലെ നിര്‍മ്മിക്കുകയുള്ളു
പത്തുവര്‍ഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തന്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിര്‍ത്താന്‍ ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചു. ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയില്‍ നിന്നും നാനോ കാറുകള്‍ ഇനി പുറത്തുവരില്ല.

എന്നാല്‍ ആവശ്യക്കാര്‍ക്ക് നാനോയെ നിര്‍മ്മിച്ചു കൊടുക്കാനുള്ള നടപടികള്‍ ടാറ്റ സ്വീകരിക്കുമെന്നാണ് വിവരം. അതായത് ഡീലര്‍ഷിപ്പുകള്‍ക്ക് കിട്ടുന്ന ഓര്‍ഡര്‍ അനുസരിച്ചു മാത്രമെ നാനോയെ കമ്പനി നിര്‍മ്മിക്കുകയുള്ളു.

നിലവിൽ നാനോ കാര്‍ വാങ്ങാൻ ആളുകൾ താത്പര്യപ്പെടുന്നില്ല. ജൂണ്‍ മാസം ഒരൊറ്റ നാനോ കാര്‍ മാത്രമാണ് ടാറ്റയുടെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്നത്. വിപണിയില്‍ വിറ്റുപോയതാകട്ടെ മൂന്നു നാനോ കാറുകളും.

നാനോയെ വാങ്ങാന്‍ ആളുകള്‍ വരാതായതോടു കൂടി മിക്ക ഡീലര്‍ഷിപ്പുകളും നാനോയുടെ ഓര്‍ഡര്‍ നിലവില്‍ സ്വീകരിക്കുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ടാറ്റ മോട്ടോര്‍സിന്റെ തീരുമാനം. നാനോ വേണമെന്നുള്ളവര്‍ക്ക് ഇനി മുതല്‍ ഡീലര്‍ഷിപ്പില്‍ ചെന്നു ഓര്‍ഡര്‍ നല്‍കി കാത്തിരിക്കേണ്ടി വരും.

റോള്‍സ് റോയ്‌സും ബെന്റ്‌ലിയും പോലുള്ള അത്യാഢംബര കാറുകളില്‍ മാത്രം കണ്ടുപരിചിതമായ രീതിയാണ് കുഞ്ഞന്‍ ഹാച്ച്ബാക്കില്‍ ടാറ്റ അവലംബിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ടാറ്റ നാനോയ്ക്ക് ഏറെനാള്‍ മുന്നോട്ടു പോകാനാവില്ല.

2019 മുതല്‍ വിപണിയില്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടു കൂടി നാനോയുടെ നിലനില്‍പ്പ് ഭീഷണിയിലാകും. 2008 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാര്‍ത്ഥ്യമായി.

തുടക്കത്തില്‍ വിവാദങ്ങളുടെ തോഴനായിരുന്നു ടാറ്റ നാനോ. പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോയ്ക്ക് വേണ്ടി ടാറ്റ തുറന്ന നിര്‍മ്മാണശാല ഏറെ വൈകാതെ പൂട്ടേണ്ടി വന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കര്‍ഷക പ്രതിഷേധമായിരുന്നു ഇതിന് കാരണം.

ശേഷം ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയിലേക്ക് നാനോയുടെ ഉത്പാദനം കമ്പനി മാറ്റി. വിപണിയില്‍ വിറ്റുപോയ നാനോകളില്‍ ചിലതിന് തീപിടിച്ചതോടു കൂടി കാര്‍ സുരക്ഷിതമല്ലെന്ന ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ പടര്‍ന്നു.

2014 -ല്‍ ADAC എന്ന ജര്‍മ്മന്‍ സംഘം നേതൃത്വം നല്‍കിയ NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ നാനോ തികഞ്ഞ പരാജയമായി മാറി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കാറിന് അന്നു കഴിഞ്ഞില്ല.

വന്നകാലത്ത് ഒരുലക്ഷം രൂപയ്ക്ക് അണിനിരന്ന നാനോയ്ക്ക് ഇന്നു 2.36 ലക്ഷം രൂപ മുതലാണ് വില. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി.

നാനോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയതിന് പിന്നാലെയാണ് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ പരാമര്‍ശം. വൈകാരിക ബന്ധം മുന്‍നിര്‍ത്തി ടാറ്റ കൊണ്ടുനടക്കുന്ന നാനോ കാര്‍ പദ്ധതി വന്‍ പരാജയമാണെന്നു സൈറസ് മിസ്ത്രി ആരോപിച്ചു.

624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ ജെന്‍എക്സ് നാനോയില്‍ തുടിക്കുന്നത്. എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനാണ് കാറിലുള്ളത്.
Source: Bloomberg


Click it and Unblock the Notifications