2022 ഓടെ പത്തു ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ കേരളം
2022 ഓടെ പത്തു ലക്ഷം വൈദ്യുത വാഹനങ്ങള്‍ കേരളത്തില്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, അന്‍പതിനായിരം മുച്ചക്ര വാഹനങ്ങള്‍, ആയിരം ചരക്ക് വാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയില്‍ കേരളം ഉറച്ചു നില്‍ക്കുന്നതിന്റെ ഭാഗമാണ് വൈദ്യുത വാഹന നയം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച KAL (കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്) എണ്ണായിരം വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് ഓട്ടോ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് KAL. ഇലക്ട്രിക് ഓട്ടോയ്ക്കു പിന്നാലെ സംസ്ഥാനത്ത് ഇലക്ട്രിക് ബസും KAL നിര്‍മ്മിക്കും. സ്വിസ് വാഹന നിര്‍മ്മാതാക്കളുടെ സഹകരണത്തോടെയാണ് ഇലക്ട്രിക് ബസുകള്‍ പുറത്തിറങ്ങുക. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്.

കെഎസ്ആര്‍ടിസിക്കു വേണ്ടി മൂവായിരം ഇലക്ട്രിക് ബസുകളാണ് KAL പുറത്തിറക്കുക. കഴിഞ്ഞദിവസം നടന്ന വൈദ്യുത വാഹന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങില്‍ (2019 ഇ-മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ) മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറിയിരുന്നു.

വൈദ്യുത വാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി EESL -ല്‍ (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) നിന്ന് 14 വൈദ്യുത കാറുകളും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗത്തിന് ഏറ്റെടുക്കും. നിലവില്‍ ആറു ലക്ഷം ഇരുചക്ര വാഹനങ്ങളാണ് കേരളത്തില്‍ ഒരു വര്‍ഷം ശരാശരി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

വരുംഭാവിയില്‍ പ്രതിവര്‍ഷം കുറഞ്ഞത് രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങളെങ്കിലും ഇലക്ട്രിക്കായിരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതേസമയം വൈദ്യുത വാഹനങ്ങളുടെ ഉയര്‍ന്ന വിലയും കേരളത്തിലെ സാഹചര്യങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ദൂരപരിധിയുമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
Image Source: Chief Minister's Office Kerala/Facebook


Click it and Unblock the Notifications