രാത്രികാല സര്‍വീസിന് തുടക്കമിട്ട് മാരുതി, അറിയേണ്ടതെല്ലാം
രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ പദ്ധതിക്ക് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തുടക്കമിട്ടു. ഇനി ആഴ്ച്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാല് മണിക്കൂറും മാരുതിയുടെ സര്‍വീസ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ജോലിത്തിരക്കേറിയ പകല്‍സമയത്ത് സര്‍വീസിന് കാര്‍ കൊണ്ടുചെല്ലാനുള്ള ഉടമകളുടെ പതിവ് പ്രശ്‌നത്തിന് രാത്രികാല സര്‍വീസ് ക്യാമ്പയിനിലൂടെ കമ്പനി നീക്കുപോക്കു കണ്ടെത്തുകയാണ്. പുതിയ സര്‍വീസ് ക്യാമ്പയിന്‍ ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തുമെന്ന് മാരുതി കരുതുന്നു.

ഇതോടെ വിലപ്പെട്ട പകല്‍സമയം മാരുതി ഉടമകള്‍ക്ക് സര്‍വീസ് സെന്ററില്‍ ചിലവഴിക്കേണ്ടതായി വരില്ല. രാത്രിയില്‍ കാര്‍ കൊടുത്താല്‍ അടുത്തദിവസം രാവിലത്തേക്ക് പണികളെല്ലാം കഴിഞ്ഞ് കാര്‍ സജ്ജമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഗുരുഗ്രാമില്‍ സംഘടിപ്പിച്ച രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ മികച്ച പ്രതികരണം നേടിയതിനെ തുടര്‍ന്നാണ് രാജ്യമെങ്ങും ഇതേ നടപടി ആവിഷ്‌കരിക്കാനുള്ള മാരുതിയുടെ തീരുമാനം.

ആദ്യഘട്ടത്തില്‍ അഞ്ചു പ്രധാന നഗരങ്ങളിലാണ് രാത്രികാല സര്‍വീസിന് മാരുതി തുടക്കമിടുന്നത്. നോയിഡ, ഭുബനേശ്വര്‍, ബെംഗളൂരു, ശഹിബാബാദ്, മംഗളൂരു നഗരങ്ങളിലെ മാരുതി ഉടമകള്‍ക്ക് രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ പ്രയോജനപ്പെടുത്താം. വരുംനാളുകളില്‍ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും ഈ സൗകര്യം കമ്പനി ഉറപ്പുവരുത്തും.

പുതിയ നടപടി ടാക്‌സി മേഖലയില്‍ കാര്യമായ ഗുണം ചെയ്യുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍. പകല്‍സമയത്ത് ടാക്‌സി കാറുകള്‍ സര്‍വീസിന് വെയ്ക്കുമ്പോള്‍ ഉടമകള്‍ക്ക് വരുമാനനഷ്ടം സംഭവിക്കാറ് പതിവാണ്. മാരുതിയുടെ രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ ഈ പ്രശ്‌നംകൂടി പരിഹരിക്കും. നിലവില്‍ രാത്രികാല ഷിഫ്റ്റില്‍ ശരാശരി 25 കാറുകള്‍ സര്‍വീസ് ചെയ്യാനുള്ള ശേഷി കമ്പനിയുടെ 24X7 സര്‍വീസ് സെന്ററുകള്‍ക്കുണ്ട്.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍:
- അറീന, നെക്‌സ കാറുകള്‍ക്ക് മാരുതിയുടെ രാത്രികാല സര്‍വീസ് സേവനം ഉപയോഗപ്പെടുത്താം.
- സര്‍വീസ് നിരക്കില്‍ മാറ്റമുണ്ടാവില്ല. പകല്‍സമയത്തെ സര്‍വീസ് നിരക്ക് തന്നെയാണ് രാത്രിയിലും.
- സൗജന്യ പിക്കപ്പ്/ഡ്രോപ്പ്
- ആവശ്യമെങ്കില്‍ കാര്‍ കെട്ടിവലിച്ചു പോകാനുള്ള സൗകര്യങ്ങളും രാത്രിയില്‍ സര്‍വീസ് സെന്റര്‍ ലഭ്യമാക്കും.
- രാത്രിയില്‍ മെക്കാനിക്കല്‍ ഘടകങ്ങളും പാര്‍ട്‌സുകളും മാത്രമെ പരിശോധിച്ച് മാറ്റുകയുള്ളൂ. ബോഡി വര്‍ക്കുകള്‍ രാത്രികാലങ്ങളില്‍ ചെയ്യില്ല.

ഉടമയുടെ അഭാവത്തില്‍ നിരുത്തരവാദപരമായ സമീപനങ്ങള്‍ തടയാന്‍ സര്‍വീസ് സെന്ററുകളില്‍ വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാരുതി ഉറപ്പുനല്‍കുന്നു. വരുംഭാവിയില്‍ മാരുതിയുടെ ചുവടുപിടിച്ച് മറ്റു നിര്‍മ്മാതാക്കളും സമാന നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം


Click it and Unblock the Notifications








