എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?
എന്തുകൊണ്ട് മാരുതി ഡീസല്‍ കാറുകള്‍ നിര്‍ത്തുന്നു? അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കില്ലെന്ന മാരുതി സുസുക്കിയുടെ പ്രഖ്യാപനം വാഹന പ്രേമികള്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഇപ്പോഴുള്ള 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കുമെന്ന് മാരുതി ആദ്യമേ സൂചിപ്പിച്ചിരുന്നു.

ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ കൊണ്ടുവരാന്‍ ചിലവേറും. അതുകൊണ്ടാണ് ആയിരം കോടി രൂപ മുതല്‍മുടക്കില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനെ മാരുതി സ്വന്തമായി വികസിപ്പിച്ചത്. സിയാസിലൂടെ പുതിയ ഡീസല്‍ എഞ്ചിന് കമ്പനി തുടക്കമിടുകയും ചെയ്തു.

എര്‍ട്ടിഗ, ബ്രെസ്സ മോഡലുകളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ അവതരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് മാരുതിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നപക്ഷം പെട്രോള്‍ കാറുകള്‍ മാത്രം വിറ്റാല്‍ മതി — രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തീരുമാനിച്ചു.

അപ്പോള്‍ പിന്നെ ആയിരം കോടി രൂപ മുടക്കി കമ്പനി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചതെന്തിന്? ചോദ്യം ഉയരുകയാണ്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് നാളുകള്‍ക്ക് മുന്‍പേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നടപടികള്‍ കമ്പനി തുടങ്ങിയിരുന്നു.

ഒരുപക്ഷെ ഭാരത് സ്റ്റേജ് V നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാവണം പുതിയ ഡീസല്‍ എഞ്ചിനെ കമ്പനി രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ ബിഎസ് IV -ല്‍ നിന്നും നേരെ ബിഎസ് VI നിലവാരത്തിലേക്ക് കടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മാരുതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
Most Read: പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

2020 -ല്‍ ബിഎസ് V കര്‍ശനമായതിന് ശേഷം 2024-25 ഓടെ ബിഎസ് VI വരുമെന്നായിരിക്കും കമ്പനി കരുതിയത്. ഇനി ബിഎസ് VI നിലവാരത്തിലേക്ക് 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ മാറ്റിയെടുക്കുക ചില്ലറ കാര്യമല്ല. ഇതിനായി കൂടുതല്‍ നിക്ഷേപം കണ്ടെത്തേണ്ടതുണ്ട്.

ഇനി ഡീസല്‍ യൂണിറ്റിനെ ബിഎസ് VI നിലവാരത്തില്‍ അവതരിപ്പിച്ചാല്‍തന്നെ ഉപഭോക്താക്കളെ കിട്ടുമോയെന്ന കാര്യവും സംശയമാണ്. ബിഎസ് VI നിലവാരമുള്ള ഡീസല്‍ എഞ്ചിനുകളുടെ പശ്ചാത്തലത്തില്‍ കാറുകളുടെ വില കുത്തനെ ഉയരും. നിലവില്‍ ഒരുലക്ഷം രൂപയുടെ ശരാശരി വ്യത്യാസമാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മില്‍.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മില്‍ മൂന്നുലക്ഷം രൂപയോളം വ്യത്യാസം കുറിക്കും. ഇത്രയും വില കൊടുത്ത് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവില്ലെന്നാണ് പൊതുവിലയിരുത്തല്‍. ഈ അവസരത്തില്‍ ഹൈബ്രിഡ്, പെട്രോള്‍ - സിഎന്‍ജി കാറുകള്‍ കൂടുതല്‍ പ്രായോഗികമായി കമ്പനി കരുതുന്നു.
Most Read: ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

ടൊയോട്ടയുമായുള്ള കൂട്ടുകെട്ട് ഹൈബ്രിഡ് രംഗത്ത് മാരുതിക്ക് പ്രയോജനം ചെയ്യും. ടൊയോട്ടയുടെ ലോകോത്തര നിലവാരമുള്ള ഹൈബ്രിഡ്, ഇവി ടെക്‌നോളജി സ്വന്തം കാറുകളില്‍ പകര്‍ത്താനുള്ള അവസരമാണ് മാരുതിക്ക് കൈവന്നിരിക്കുന്നത്. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവിയിലൂടെ വൈദ്യുത വാഹന വിപണിയില്‍ മാരുതി വരവറിയിക്കും. നിലവില്‍ മോഡലിന്റെ പരീക്ഷണയോട്ടം രാജ്യത്ത് തകൃതിയായി നടക്കുകയാണ്.


Click it and Unblock the Notifications








