പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ
2010 -ലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരുന്നത്. ഫ്‌ലുവെന്‍സ്, കൊറിയോസ് എന്നിങ്ങനെ രണ്ട് മോഡലുകളുമായിട്ടായുരുന്നു റെനോയുടെ കടന്നുവരവ്.

എന്നാല്‍ ഈ രണ്ട് മോഡലുകള്‍ക്കും വിപണിയില്‍ ഒരു ആധിപത്യം സ്ഥാപിക്കാന്‍ ഒന്നും തന്നെ സാധിച്ചില്ല. തുടക്കം പാളിയെങ്കിലും 2012 -ല്‍ കമ്പനി വിപണിയില്‍ എത്തിച്ച ഡസ്റ്ററാണ് ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ തലവര മാറ്റി മറിച്ചത്. മികച്ച വിജയമാണ് ആ നാളുകളില്‍ ഡസ്റ്റര്‍ റെനോയ്ക്ക് സമ്മാനിച്ചത്.

ഇന്നിപ്പോള്‍ റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തി ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 6 ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. കമ്പനി നിരയില്‍ ആണെങ്കില്‍ കൂടി ഒരു പിടി പുതിയ വാഹനങ്ങളെ കാണാനും സാധിക്കും.

ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍, ലോഡ്ജി, ക്യാപ്ച്ചര്‍ തുടങ്ങിയ മോഡലുകളാണ് ഈ 6 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും കമ്പനി അറിയിച്ചു. ഡസ്റ്ററാണ് ഈ നിരയില്‍ പഴയത്. ക്വിഡ് കൂട്ടത്തില്‍ ജനപ്രീയ വാഹനം കൂടിയാണ്.

അടുത്തിടെ വിപണിയില്‍ എത്തിയ ട്രൈബറിനും മികച്ച് സ്വീകാര്യതയാണ് ലഭിച്ചതെന്നും കമ്പനി അറിയിച്ചു. വില്‍പ്പനയില്‍ ഇന്നോവ ക്രിസ്റ്റയെ പിന്താള്ളാനും പുതിയ എംപിവിക്ക് സാധിച്ചു. ക്വിഡിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ എത്തിച്ചത്.

ഇന്ത്യന്‍ വിപണിയിലേക്ക് ഒരു കോംമ്പാക്ട് സെഡാനെക്കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ് എന്നീ കോംമ്പാക്ട് സെഡാനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായിരിക്കും ഈ വിഭാഗത്തില്‍ പുതിയ മോഡലിനെ റെനോ വിപണിയിലെത്തിക്കുക.

ഈ വാഹനത്തെ ഇന്ത്യയില്‍ നിര്‍മ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ഒരു ശ്രേണി കൂടിയാണ് കോംമ്പാക്ട് നിര. റിപ്പോര്‍ട്ട് അനുസരിച്ച് 2021 -ഓടെ പുതിയ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

നിലവില്‍ ബിഎസ് VI വാഹങ്ങളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. പരീക്ഷണ ഓട്ടം നടത്തുന്ന ഡസ്റ്ററിന്റെയും, ക്വിഡിന്റെയും, ക്യാപ്ച്ചറിന്റെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.
Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

അതിനൊപ്പം തന്നെ ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ് VI -ലേക്ക് എഞ്ചിനെ മാറ്റുന്നതിനൊപ്പം മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രെട്രോള്‍ കാറുകളെക്കാള്‍ അധികം ചിലവ് വരും.
Most Read: ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇത് ഉപഭോക്താവിനെ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റെനോ ഉള്‍പ്പടെ മിക്ക വാഹന നിര്‍മ്മാതക്കളും വ്യക്തമാക്കി കഴിഞ്ഞു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന്.

ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകളുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിപണിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

2025 -ഓടെ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്സിക്കോ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഡിസല്‍ കാറുകള്‍ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു തുടങ്ങി.

ഇന്ത്യയിലെ സ്ഥിതിയും ഇപ്പോള്‍ ഏകദേശം ഇതുതന്നെയാണെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്ന് ഡീസല്‍ കാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്.

മൊത്തം കാര്‍ വില്‍പ്പനയില്‍ നാലില്‍ ഒന്ന് മാത്രമാണ് ഡീസല്‍ കാറുകളുടെ ഇപ്പോഴത്തെ വില്‍പ്പന. ബിഎസ് V1 -ലേക്കു മാറിയതോടെ യൂറോപ്പില്‍ പോലും ഡീസല്‍ കാറുകള്‍ക്ക് വില കൂടിയിരുന്നു. പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന ഇത്തരം ഡീസല്‍ കാറുകള്‍ക്കുണ്ടാകും.

ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വന്നേക്കം എന്ന് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് മിക്ക നിര്‍മ്മാതാക്കളും ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയ പല നിര്‍മ്മാതാക്കളും, ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങി. അതേസമയം, രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചാല്‍ ഡീസല്‍ വിപണിയിലേക്ക് മടങ്ങി വരുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ വ്യക്തമാക്കിയത്.


Click it and Unblock the Notifications








