പുതിയ മോട്ടോര്‍ വാഹന ബില്ല് തിങ്കളാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും
രാജ്യത്തെ റോഡുകളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനും, സുരക്ഷിതമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മോട്ടോര്‍ വാഹന ഭേതഗതി ബില്ല് തിങ്കളാഴ്ച്ച രാജ്യസഭയില്‍ അവതിരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ലോക്‌സഭയില്‍ ബില്ല് പാസ്സാക്കിയിരുന്നു. പ്രതിപക്ഷം ബില്ലിലെ പല ഭേതഗതികള്‍ക്കുമെതിരെ നിരവധി പ്രതഷേധങ്ങള്‍ ഉന്നയിച്ചെങ്കിലും ബില്ല് പാസ്സാക്കിയിരുന്നുവെന്ന് വ്യാഴാഴ്ച്ച ആരംഭിച്ച ത്രിദിന പാസഞ്ചര്‍ മൊബിലിറ്റി കൊണ്‍ഫ്രന്‍സിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുന്നതിന്റെയിടയില്‍ അദ്ദേഹം വ്യക്തമാക്കി.

അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന ബസ്സുകള്‍ക്കായുള്ള നവീകരിച്ച നാഷ്ണല്‍ പെര്‍മിറ്റ് പദ്ധതിയും സര്‍ക്കാര്‍ അംഗീകരിച്ചു. ലോറികളുടെ പെര്‍മിറ്റിന്റെ കാര്യത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പല നയങ്ങളായതിനാല്‍ അത് നടപ്പിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം അറയിച്ചു. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റിന്റെ ആവശ്യമില്ലെന്നും ഗഡ്ഗരി കൂട്ടിചേര്‍ത്തു.

രാജ്യത്ത് നിലവിലുള്ള വാഹന നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും, ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കുന്നതിനുള്ള ശിക്ഷയും പിഴയും വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.യൂണിവെര്‍സല്‍ ഡ്രൈവിങ് ലൈസന്‍സ് പ്രാബല്യത്തില്‍ വരുത്തുക, വ്യാജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇല്ലാതെയാക്കുക, കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ പുതുക്കിയ റീ രജിസ്റ്റ്‌ട്രേഷന്‍ നിയമം, സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിരോധന നയം എന്നിവയുള്‍പ്പടെ നിരവധി പദ്ധതികള്‍ പുതിയ മോട്ടോര്‍ വാഹന ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുക എന്നത് വളരെ എളുപ്പമായ ഒരു കാര്യമാണ്. ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കുന്നതിന് പേരിന് മാത്രമുള്ള ടെസ്റ്റുകള്‍ മാത്രമേ ഇവിടെ നടത്താറുള്ളൂ. ഇവ പാസായില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കു അല്‍പ്പം കൈമണി കൊടുത്താല്‍ കാര്യം സാധിക്കും എന്ന പതിവാണ് പലയിടത്തും.

ഇന്ത്യയില്‍ 30 ശതമാനത്തിലേറെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകളാണ് ഉപയോഗിത്തിലുള്ളത്. ഇങ്ങനെ ലൈസന്‍സുകള്‍ കൈക്കലാക്കുന്നവരും വ്യാജ ലൈസന്‍സ് ഉപയോഗിക്കുന്നവരുമാണ് രാജ്യത്ത് ഏറ്റവും അധികം റോഡ് അപകടങ്ങള്‍ക്ക് കാരണം.

നിലവിലുള്ള മോട്ടോര്‍ വാഹന ചട്ടങ്ങളെ പുതുക്കി പണിത് നിലവിലുള്ള പിഴയുടെ 10 ശതമാനം വര്‍ദ്ധിപ്പികാനാണ് പുതിയ ബില്‍ നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതിന് പിഴ ഈടാക്കുന്ന 500 രൂപ 5000 രൂപയായി വര്‍ദ്ധിപ്പിക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ 2000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തും. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതിനും ഓവര്‍ സ്പീഡിനും 1000 രൂപയായിരുന്ന പിഴ ഇനി മുതല്‍ 5000 രൂപയാവും. രാജ്യത്തെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ ഈ നിയമഭേതഗതി അത്യാവശ്യമാണെന്ന അഭിപ്രായമാണ് ഗതാഗതവകുപ്പിനുള്ളത്.

രാജ്യത്ത് വ്യാപകമായി വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സുകളില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇവയെല്ലാം പരിശോധിക്കാന്‍ പെലീസ് സേനയില്‍ മതിയായ അംഗബലവുമില്ല.

അതിനാല്‍ രാജ്യവ്യാപകമായി യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമ ഭേതഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡ് എന്നിവയിലെ പോലെ ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങളും രാജ്യമൊട്ടാകെ ഒരുപോലെയാക്കാനാണിത്.

വിവിധ സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ (RTO) വഴി യൂണിവെര്‍സല്‍ സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാജ ലൈസന്‍സുകള്‍ തടയാനും രാജ്യമെങ്ങും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഒരു സ്റ്റാന്‍ഡര്‍ഡ് രൂപഘടന കൊണ്ടു വരുന്നതിനും ഇത് സഹായിക്കും.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലെ RTO ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പല രൂപഘടനകളായിരിക്കും. അതുകൊണ്ട് വാഹനങ്ങള്‍ ചെക്കിംഗ് ചെയ്യുന്ന സമയത്ത് ട്രാഫിക്ക് പെലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്ന് തുടങ്ങി വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

അതോടൊപ്പം രാജ്യവ്യാപകമായി ഒരു ഡ്രൈവിംഗ് ലൈസന്‍സ് ഡേറ്റാബേസ് ഉണ്ടാക്കാനുള്ള നീക്കമാണിത്. ഇത്തരം വ്യാജ ലൈസന്‍സുകള്‍ പെരുകുന്നത് ഇല്ലാതാക്കാനായി ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് കര്‍ശനമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാന്‍ പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും, ജനങ്ങള്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാതിരിക്കാനുമായി രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കും. പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള ഫീസിന്റെ 400 ശതമാനം വര്‍ദ്ധനവാണിത്. ട്രക്കുകള്‍ക്ക് 1,200 ശതമാനം വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്, അതായത് നിലവിലെ 1,500 രൂപയില്‍ നിന്നും 20,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശം.

1989 -ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം എല്ലാ 15 വര്‍ഷം കഴിയുമ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പഴയ വാഹനങ്ങള്‍ കാലാവധി പുതുക്കി ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായി സ്‌ക്രാപ്പ് ചെയ്യാന്‍ അഥവാ പൊളിക്കാന്‍ കൊടുക്കണം എന്ന നിയമവും കര്‍ശ്ശനമാക്കാനുള്ള നീക്കം തല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

എന്നാലും പഴയ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉടമസ്ഥര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന് ഇളവ് ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

നിലവിൽ വര്‍ഷത്തിലൊരിക്കലുള്ള ഫിറ്റ്‌നസ് ടെസ്റ്റ് എന്ന സംവിധാനം മാറ്റി പഴയ വാഹനങ്ങള്‍ എല്ലാ ആറ് മാസം കൂടുമ്പോളും ടെസ്റ്റ് ചെയ്യണം. അതോടൊപ്പം 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി വര്‍ദ്ധിപ്പക്കാനും അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുതിയ മോട്ടോര്‍ വാഹന ബില്ല് നിര്‍ദ്ദേശം നല്‍കുന്നു.

ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകള്‍ എന്ന കുപ്രസിദ്ധി ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനാണ് നിതിന്‍ ഗഡ്ഗരി പദ്ധതിയിടുന്നത്. തിങ്കളാഴ്ച്ച രാജ്യസഭയിലൂടെ അംഗീകാരം ലഭിച്ചാല്‍ ഉടനടി ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.


Click it and Unblock the Notifications








