രണ്ട് വർഷത്തിനുള്ളിൽ ഇവികൾ പെട്രോൾ കാറുകളുടെ അതേ വിലയ്ക്ക് എത്തിക്കുമെന്ന് നിതിൻ ഗഡ്ഗരി
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി ഉർത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. നിലവിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറച്ചുകൊണ്ട് ഇപ്പോൾ വിപണിയിൽ വിൽക്കുന്ന പെട്രോൾ വാഹനങ്ങൾക്ക് തുല്യമായ വിലയിൽ എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണ്.

ഇത്തരത്തിൽ ഇവികൾ രാജ്യത്ത് കൂടുതൽ താങ്ങാനാവുന്നതായി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. സാങ്കേതിക പുരോഗതിയും കാർ നിർമ്മാതാക്കൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരവും കാർ നിർമ്മാതാക്കളുടെ പ്രാദേശിക ഉൽപ്പാദന പദ്ധതികളിലെ വിപുലീകരണവും ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങളെ നിലവിലുള്ളതിനേക്കാൾ താങ്ങാനാകുന്നതാക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നതായി ടൈംസ് നൗവിന് നൽകിയ വെർച്വൽ അഭിമുഖത്തിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.

അഭിമുഖത്തിൽ എഥനോൾ, സിഎൻജി തുടങ്ങിയ ഇതര ഇന്ധനങ്ങളുടെ ഉപയോഗത്തിനും പെട്രോൾ, ഡീസൽ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഗഡ്ഗരി ശക്തമായി ഊന്നൽ നൽകി.

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനത്തിന്റെ 80 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണെന്നും ഇത് സർക്കാരിന് ഇതിലൂടെ എട്ട് ലക്ഷം കോടി രൂപ ചെലവുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്നത്തെ പോലെ തന്നെ തുടരുകയാണെങ്കിൽ, ഇറക്കുമതി ബില്ലുകൾ 25 ലക്ഷം കോടി രൂപ വരെ ഗണ്യമായി ഉയരും, ഇത് ഒടുവിൽ രാജ്യത്തെ സാധാരണക്കാർക്ക് ഇന്ധനം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ, ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് താരതമ്യം ചെയ്ത അദ്ദേഹം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് പെട്രോൾ വാഹനങ്ങളേക്കാൾ ആറ് മടങ്ങ് കുറവാണ് എന്ന് ചൂണ്ടിക്കാട്ടി. പെട്രോളിൽപ്രവർത്തിക്കുന്ന കാർ ഓടിക്കാൻ ചെലവാകുന്ന 12,000-15,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഇലക്‌ട്രിക് വാഹനം ഓടിക്കാൻ പ്രതിമാസം 2000 രൂപ മാത്രമാണ് ചെലവഴിക്കേണ്ടി വരുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിൽ ഇന്ത്യൻ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനായി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (FAME) പദ്ധതി സർക്കാർ 2015 -ൽ ആരംഭിച്ചിരുന്നു, ഇതിന് കീഴിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡിയും നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ കാർ വിപണിയിൽ കൂടുതൽ പുതിയ തലമുറ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരാൻ വിവിധ കാർ നിർമ്മാതാക്കളെ ഈ സ്കീമം പ്രേരിപ്പിച്ചു.

എന്നാൽ ഇത്ര പെട്ടെന്ന് വില കുറയുമോ? ബാറ്ററി സാങ്കേതികവിദ്യയിൽ അടുത്തിടെ കാര്യമായ വികസനം ഉണ്ടായിട്ടുണ്ട്, വർധിച്ചുവരുന്ന ഡിമാൻഡും കൂടുതൽ വിതരണക്കാരും വരുന്നതോടെ വില കുറയാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു, പക്ഷേ ഇതിന് രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുക്കും.

നിലവിൽ രാജ്യത്ത് പല പ്രമുഖ വാഹന നിർമ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് വാഹന നിര മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ടാറ്റ അടുത്തിടെ അവതരിപ്പിച്ച ടിഗോർ ഇവിയാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ. നിർമ്മാതാക്കളുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന വാഹനം സിംഗിൾ ചാർജിൽ 316 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ടിഗോർ ഇവിയുടെ മുൻ തലമുറ പതിപ്പ് എക്സ്-പ്രെസ് -T ഇവി എന്ന പേരിൽ ടാറ്റ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി നൽകുന്നുണ്ട്, അതോടൊപ്പം ജനപ്രിയ നെക്സോൺ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ലഭ്യമാണ്.

പ്രാദേശിക വാഹന ഭീമനായ ടാറ്റയെ കൂടാതെ എംജി മോട്ടോർ, ഹ്യുണ്ടായി എന്നിവ മാത്രമാണ് താങ്ങാനാവുന്ന ഇലക്ട്രിക് ഫോർ വീലറുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. പ്രീമിയം ബ്രാൻഡുകളായ മോർസിഡീസ് ബെൻസ്, ഔഡി, പോർഷ എന്നിവയുടെ ഇവികൾ രാജ്യത്ത് ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് അവ കൈയ്യെത്താ ദൂരത്താണ്.

വരും വർഷങ്ങളിൽ രാജ്യത്ത് എട്ട് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര അടുത്തിടെ വ്യക്തമാക്കി. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച eKUV100, eXUV300 എന്നിവ താമസിയാതെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് നിർമ്മാതാക്കൾ.

ഇരുചക്ര വാഹന വിപണിയിൽ ഇവികളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഏഥർ എനർജി, സിമ്പിൾ എനർജി, ഓല ഇലക്ട്രിക്, ബജാജ്, ഹീറോ ഇലക്ട്രിക്, റിവോൾട്ട്, ടിവിഎസ്, ആംപിയർ തുടങ്ങി നിരവധി ബ്രാൻഡുകൾ കടുത്ത മത്സരമാണ് ഇവിടെ കാഴ്ച്ചവെക്കുന്നത്.

രാജ്യത്ത് ഇവികളുടെ അഡോപ്ഷൻ മെച്ചപ്പെടുത്താൻ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ശൃംഘല വിപുലീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള നീക്കത്തിലാണ് സർക്കാരും പല വാഹന നിർമ്മാതാക്കളും. ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത മെച്ചപ്പെട്ടാൽ ഇവികളുടെ വിൽപ്പന ഉയരും എന്നത് നിസംശയം പറയാനാകും.


Click it and Unblock the Notifications








