MGU തകരാർ; സിയാസ് മുതൽ XL6 വരെ 1.81 ലക്ഷം കാറുകൾ തിരികെവിളിച്ച് മാരുതി
"അടി തെറ്റിയാൽ ആനയും വീഴും" ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി എന്ന ആനയ്ക്ക് ചെറിയ ഒരു അടി തെറ്റി എന്ന് വേണം പറയാൻ. തകരാറുകൾ പരിഹിക്കാനായി 1.81 ലക്ഷം കാറുകളാണ് നിർമ്മാതാക്കൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

ഭാവിയിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന തകരാറുകൾ പരിശോധിക്കാനും അവ തിരുത്താനുമാണ് 1.81 ലക്ഷം യൂണിറ്റ് കാറുകൾ തിരിച്ചുവിളിക്കാൻ മാരുതി സുസുക്കി വെള്ളിയാഴ്ച ഉത്തരവിട്ടത്.

തിരിച്ചുവിളിക്കൽ (റീകോൾ) ഓർഡർ കമ്പനി സ്വമേധയാ പുറപ്പെടുവിച്ചതാണ്, ബാധിച്ചേക്കാവുന്ന വാഹനങ്ങളുടെ ഉടമകളെ മാരുതി സുസുക്കി അംഗീകൃത വർക്ക് ഷോപ്പുകളിൽ ബന്ധപ്പെടും എന്ന് കമ്പനി വ്യക്തമാക്കി.

സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ, എർട്ടിഗ, XL6 എന്നിവയുടെ പെട്രോൾ മോഡലുകളാണ് തകരാർ ബാധിക്കാൻ സാധ്യതയുള്ളവ. 2018 മേയ് 4 -നും 2020 ഒക്ടോബർ 27 -നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകൾ മാത്രമാണ് റീകോൾ ഓഡറിൽ ഉൾപ്പെടുന്നതെന്ന് മാരുതി സുസുക്കി പത്രക്കുറിപ്പിൽ അറിയിച്ചു.

മോട്ടോർ ജനറേറ്റർ യൂണിറ്റ് (MGU) പരിശോധിക്കുകയും തകരാറുകൾ ഉണ്ടായാൽ, ഉപഭോക്താവിന് യാതൊരു ചെലവുമില്ലാതെ കമ്പനി മാറ്റി നൽകുകയും ചെയ്യും.

തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ നവംബർ നവംബർ ആദ്യവാരം മുതൽ ഇവയുടെ ചെക്കിംഗും റീപ്ലേസിംഗും ആരംഭിക്കും. ഈ സമയം വരെ, മുകളിൽ സൂചിപ്പിച്ച സമയ പരിധിക്കുള്ളിൽ നിർമ്മിക്കപ്പെട്ട പ്രത്യേക യൂണിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും ഈ വാഹനങ്ങളിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യുന്നത് ഒഴിവാക്കണമെന്നും മാരുതി സുസുക്കി ആവശ്യപ്പെടുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ വാഹനം റീകോൾ ഓഡറിന്റെ ഭാഗമാണോയെന്ന് മാരുതി സുസുക്കി അല്ലെങ്കിൽ നെക്സ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.

മോഡലിനെ ആശ്രയിച്ച്, വാഹനങ്ങളുടെ ചേസിസ് നമ്പർ (MA3, തുടർന്ന് 14 അക്ക ആൽഫ-സംഖ്യാ കോഡ്) വെബ്സൈറ്റിൽ നൽകി തങ്ങളുടെ വാഹനം പരിശോധിക്കേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾക്ക് ചെക്ക് ചെയ്യാവുന്നതാണ്.

ലോകമെമ്പാടും വോളന്ററി റീകോളുകൾ സാധാരണമാണ്, കാർ നിർമ്മാതാക്കൾ ബാധിക്കപ്പെടാൻ സാധ്യതയുള്ള വാഹനങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും അത്തരം യൂണിറ്റുകൾ ചെക്കിംഗുകൾക്കായി കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

തകരാർ കണ്ടെത്തുന്ന സാഹചര്യത്തിൽ, അറ്റകുറ്റപ്പണി അല്ലെങ്കിൽ റീപ്ലെയ്സ്മെന്റ് മിക്കവാറും സൗജന്യമാണ്. മുൻകാലങ്ങളിൽ, സംശയാസ്പദമായ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത് ഒഴിവാക്കിയതായി കണ്ടെത്തിയതിനാൽ യുഎസിലെ ചില നിർമ്മാതാക്കൾക്ക് ഭീമമായ പിഴ നൽകേണ്ടി വന്നിരുന്നു.

അടുത്തിടെ പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും 600 ഡീസൽ മോഡലുകൾ തിരികെ വിളിച്ചിരുന്നു. മലിനമായ ഇന്ധനത്തിന്റെ ഉപയോഗമാണ് ഈ തിരിച്ചുവിളിക്കലിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്. ഇതുവഴി ഡീസൽ എഞ്ചിനുകൾക്ക് ഉണ്ടായേക്കാവുന്ന തകരാർ പരിഹരിക്കാനായിരുന്നു മഹീന്ദ്രയുടെ ലക്ഷ്യം.

മറ്റ് അനുബന്ധ വാർത്തകളിൽ മരുതി സുസുക്കി തങ്ങളുടെ സെലേറിയോ, വിറ്റാര ബ്രെസ എന്നീ മോഡലുകളുടെ പുതുതലമുറ പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ പരസ്യ ചിത്രീകരണത്തിനിടെ പുതുതലമുറ സെലേറിയോ ക്യാമറ കണ്ണുകളിൽ പെട്ടിരുന്നു. അടിമുടി മാറ്റമാണ് സെലേറിയോയുടെ ബാഹ്യ രൂപകൽപ്പനയിൽ മാരുതി വരുത്തിയിരിക്കുന്നത്.

പുതുതലമുറ വിറ്റാര ബ്രെസയുടെ ഔദ്യോഗിക വിശദാംശങ്ങളൊന്നും നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് കൂടാതെ സ്വിഫ്റ്റ്, ഡിസയർ മോഡലുകളുടെ സിഎൻജി പതിപ്പുകളും വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. അനുദിനം ഉയർന്നു വരുന്ന പെട്രോൾ ഡീസൽ വിലയുടെ പശ്ചാത്തലത്തിൽ ഇവയ്ക്ക് വൻ ഡിമാൻഡാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ ചെലവിൽ കൂടുതൽ മൈലേജുമായി ഇവ വിപണിയിൽ എത്തിച്ച് വിപണിയിൽ കൂടുതൽ ശക്തരാകാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഇവയ്ക്കൊപ്പം ജിംനി ഓഫ്റോഡറിന്റെ അഞ്ച് ഡോർ പതിപ്പും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിർമ്മാതാക്കളുടെ പ്രീമിയം ഹാച്ച്ഹാക്ക് ഓഫറായ ബലേനോയ്ക്കും ഒരു ഫെയ്‌സ്‌ലിഫ്റ്റിലും മാരുതി സുസുക്കി പ്രവർത്തിക്കുന്നുണ്ട്. ഇതും താമസിയാതെ തന്നെ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾക്കൊപ്പം പവർട്രെയിൻ ഓപ്ഷനുകളും ബ്രാൻഡ് മാറ്റിയേക്കാം.


Click it and Unblock the Notifications