രക്ഷയില്ല! ഉയർന്ന ഇൻപുട്ട് ചെലവിനാൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി ടാറ്റ
ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില ഉടൻ വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് തിങ്കളാഴ്ച സൂചിപ്പിച്ചു. 'ന്യൂ ഫോറെവർ' മോഡലുകളുടെ വില ഉടൻ ഉയർത്തുമെന്ന് ആഭ്യന്തര വാഹന നിർമാതാക്കൾ അറിയിച്ചു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വാഹന നിർമാതാക്കൾ വ്യക്തമാക്കി.

ടാറ്റാ കാറുകളായ ടിയാഗോ, ടിഗോർ, ആൾട്രോസ് എസ്‌യുവികളായ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ വില ഉടൻ ഉയരുമെന്നാണ് ഇതിനർത്ഥം.

അവശ്യ അസംസ്കൃത വസ്തുക്കളായ സ്റ്റീൽ, മറ്റ് ലോഹങ്ങൾ എന്നിവയുടെ തുടർച്ചയായ വില വർധനവാണ് മൊത്തത്തിലുള്ള ഇൻപുട്ട് ചെലവ് കുത്തനെ ഉയരാൻ കാരണം. തൽഫലമായിട്ടാണ് മോഡലുകളുടെ വില ഉയർത്തുന്നത് എന്ന് ടാറ്റ മോട്ടോർസ് പറയുന്നു.

ഓരോ മോഡലിനും വർധിക്കുന്ന വിലയും വിലവർധനവിന്റെ തോതും എന്തായിരിക്കുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതുതലമുറ കാർ എസ്‌യുവി ശ്രേണികളാണ് നിർമാതാക്കളുടെ പാസഞ്ചർ വാഹന ബിസിനസിനെ പുനരുജ്ജീവിപ്പിച്ചത്. ഈ സാഹചര്യത്തിൽ, വിലക്കയറ്റം വിൽപ്പന കണക്കുകളെ ബാധിച്ചേക്കാം.

അടുത്തിടെ വിലക്കയറ്റം പ്രഖ്യാപിച്ച ഒരേയൊരു ബ്രാൻഡ് ടാറ്റ മോട്ടോർസ് മാത്രമല്ല. നിരവധി വാഹന നിർമാതാക്കൾ മുമ്പ് തന്നെ തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില ഉയർത്തിയിരുന്നു. ഉയർന്ന ഇൻപുട്ട് ചെലവുകൾ കാരണമായി ചൂണ്ടിക്കാട്ടി പലരും അടുത്തിടെ വില വർധിപ്പിച്ചു.

മറ്റ് വാഹന ബ്രാൻഡുകളായ മാരുതി സുസുക്കി, ഹോണ്ട കാർസ് ഇന്ത്യ, ഹീറോ മോട്ടോകോർപ്, മെർസിഡീസ് ബെൻസ് എന്നിവയും അടുത്തിടെ വിലവർധനവ് പ്രഖ്യാപിച്ചു.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഇതേ കാലയളവിൽ തന്നെ മഹീന്ദ്ര കാറുകൾക്കും വില കൂടാൻ സാധ്യതയുണ്ട്.

മെർസിഡീസ് ബെൻസ് കഴിഞ്ഞ മാസം കാർ വില വർധിപ്പിച്ചു. ഇരുചക്രവാഹന മേജർമാരിൽ, ഹീറോ മോട്ടോകോർപ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ മുഴുവൻ ശ്രേണിയിലുടനീളം 3,000 രൂപ വരെ വിലവർധന പ്രഖ്യാപിച്ചു.

കൊവിഡ് -19 മഹാമാരിയുടെ വിനാശകരമായ രണ്ടാം തരംഗത്തെത്തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് മാന്ദ്യത്തിനുശേഷം രാജ്യത്തുടനീളമുള്ള വാഹന വിൽപ്പന സാവധാനത്തിൽ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. വിലക്കയറ്റവും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതും ഈ വീണ്ടെടുക്കലിനെ ബാധിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നു.


Click it and Unblock the Notifications








