രാജ്യത്ത് ഇലക്ട്രിക് വിപ്ലവം; രജിസ്റ്റർ ചെയ്തത് 18 ലക്ഷം ഇവികൾ; ഏറ്റവും കൂടുതൽ ഈ സംസ്ഥാനങ്ങളിൽ
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചക്ക് നാമെല്ലാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. 2030-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുമെന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പുറത്തു വന്നിരിക്കുകയാണ്.
രാജ്യത്ത് 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച പറഞ്ഞു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍നിരക്കാരായി നിലകൊള്ളുന്നത്. ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്.

1,83,074 ഇലക്ട്രിക് വാഹനങ്ങളുമായി ഡല്‍ഹി രണ്ടാമതാണ്. 1,79,087 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത് മഹാരാഷ്ട്ര മൂന്നാമതെത്തിയതായും റോഡ് ഗതാഗത, ഹൈവേ മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശ് കുറച്ച് കാലം മുമ്പാണ് ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഇലക്ട്രിക് വാഹന നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും യുപി ലക്ഷ്യമിടുന്നു.
ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വികസനവും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇ-വാഹന നയത്തിന് കീഴില്‍ യുപി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷനിലും റോഡ് നികുതിയിലും 100% ഇളവ് നല്‍കുന്നു. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യുപിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (പിസിഎസ്) മഹാരാഷ്ട്രയിലാണ് ഉള്ളതെന്ന് ഗഡ്കരി പറഞ്ഞു. 660 പ്രവര്‍ത്തനക്ഷമമായ പിസിഎസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഡല്‍ഹിയും (539) തമിഴ്‌നാടും (439) ഇക്കാര്യത്തില്‍ പിറകില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മൊത്തം 5,151 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇലക്ട്രോണിക് ഫീസ് പിരിവ് സംവിധാനം നടപ്പിലാക്കിയതോടെ ഹൈവേകളിലെ ഫീ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞതായി മറ്റൊരു ചോദ്യത്തിന് നിതിന്‍ ഗഡ്കരി മറുപടി പറഞ്ഞു.
'ദേശീയപാതകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ തടസ്സരഹിതമായ ഉപയോക്തൃ ഫീസ് ശേഖരണ സംവിധാനം നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു' ഗഡ്കരി പറഞ്ഞു. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) സാങ്കേതികവിദ്യയെ കുറിച്ച് വിശദമായി പഠിക്കാനായി ഹൈവേ അതോറിറ്റി ഒരു ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ എഎന്‍പിആര്‍ അധിഷ്ഠിത സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.
ഈ സംവിധാനത്തില്‍ ANPR ക്യാമറകള്‍ പകര്‍ത്തിയ വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും അടിസ്ഥാനമാക്കി ഫാസ്ടാഗുകളില്‍ നിന്ന് ബാധകമായ ഉപയോക്തൃ ഫീസ് കുറയ്ക്കുന്നു.വിവിധ സംസ്ഥാനങ്ങളിലായി 719 പ്രോജക്ടുകള്‍ ഉണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു. പല സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ നീണ്ടുനില്‍ക്കുന്നതും കോവിഡ് -19 മഹാമാരിയും കാരണം ദേശീയ പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വൈകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാര്‍ധാം റോഡ് പദ്ധതിയില്‍, ഉത്തരാഖണ്ഡില്‍ 825 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 53 പാക്കേജുകളില്‍ 683 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 43 പാക്കേജുകള്‍ അനുവദിച്ചതായി ഗഡ്കരി പറഞ്ഞു.
ഇതില്‍ 291 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 21 പാക്കേജുകള്‍ പൂര്‍ത്തിയായി. 2 പാക്കേജുകള്‍ ഇനിയും നല്‍കാനുണ്ട്. 1 പാക്കേജിന്റെ അനുമതി റദ്ദാക്കി. ബാക്കി 366 കിലോമീറ്റര്‍ വരുന്ന 19 പാക്കേജുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാര്‍ ധാം റോഡ് പദ്ധതി 2022 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, വിവിധ കോടതികളില്‍ വനം, പരിസ്ഥിതി ക്ലിയറന്‍സുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാണ് പ്രധാനമായും പദ്ധതി വൈകാന്‍ കാരണമായത്.
തന്ത്രപ്രധാനമല്ലാത്ത റോഡുകള്‍ക്കായുള്ള (രുദ്രര്‍പ്രയാഗ് - ഗൗരികുണ്ട്, ധാരാസു ബെന്‍ഡ് - ജാങ്കിചട്ടി) ഹൈ പവര്‍ഡ് കമ്മിറ്റിയും (എച്ച്പിസി) തന്ത്രപ്രധാനമായ റോഡുകള്‍ക്കായുള്ള ഒരു മേല്‍നോട്ട സമിതിയും (ഋഷികേശ് - മന, ഋഷികേശ് - ഗംഗോത്രി, തനക്പൂര്‍ - പിത്തോരഗഡ്പൂര്‍) ഈ പദ്ധതി അവലോകനം ചെയ്യുകയോ അല്ലെങ്കില്‍ നിരീക്ഷിച്ച് വരികയോ ചെയ്യുന്നു. ഇവ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് രൂപീകരിച്ചത്. പദ്ധതിയുടെ ബാക്കി ഭാഗത്തിന്റെ അനുമതിയും പൂര്‍ത്തീകരണവും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ (ഡിപിആര്‍) അന്തിമ രൂപീകരണത്തെയും കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവൃത്തികള്‍ നടത്തുന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications