സര്‍ക്കാര്‍ കണ്ണുരുട്ടി; സീറ്റ്‌ബെല്‍റ്റ് അലാറം ബ്ലോക്കര്‍ വില്‍പന ഫ്‌ലിപ്കാര്‍ട്ടും ആമസോണും നിര്‍ത്തി
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ റോഡ് സുരക്ഷ സംബന്ധിച്ച് അല്‍പം കൂടി ജാഗരൂകരായിരിക്കുകയാണ് സര്‍ക്കാറുകള്‍. അപകടം നടന്നതിന് പിന്നാലെ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കി.

ഗതാഗത നിയമപ്രകാരം പിറക് സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും പലരും ഇത് അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇനി മുതല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജഞ്ാപനം ഉടന്‍ പുറത്തിറങ്ങും.

ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ വില്‍ക്കുന്നത് പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും നിര്‍ത്തി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബൂഡ്മോ തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ തങ്ങളുടെ അലമാരയില്‍ നിന്ന് സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ എടുത്തുകളഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയത്.

പ്രധാനമായും ക്ലിപ്പുകളുള്ള ഡമ്മി സീറ്റ് ബെല്‍റ്റ് ബക്കിളുകള്‍, സീറ്റ് ബെല്‍റ്റ് സ്ലോട്ടുകളില്‍ തിരുകാന്‍ കഴിയും. ഇത് കാര്‍ ഓടിക്കുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ബക്കിള്‍ ചെയ്യാന്‍ യാത്രക്കാരനെ ഓര്‍മ്മിപ്പിക്കുന്ന അലാറം ഒഴിവാക്കാന്‍ സഹായിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആമസോണിനോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ അലാറം ഉള്‍പ്പെടെ കൂടുതല്‍ ആസൂത്രിത സുരക്ഷാ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് ഗഡ്കരി പറഞ്ഞു.

'സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കാന്‍ ആളുകള്‍ ആമസോണില്‍ നിന്ന് ക്ലിപ്പുകള്‍ വാങ്ങുന്നു. അവ വില്‍ക്കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ ആമസോണിന് ഒരു നോട്ടീസ് അയച്ചു'ഗഡ്കരി പറഞ്ഞു.

'സാധാരണക്കാരുടെ കാറുകള്‍ മറക്കൂ, ഞാന്‍ നാല് മുഖ്യമന്ത്രിമാരുടെ കാറുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നോട് പേരുകള്‍ ചോദിക്കരുത്. ഞാന്‍ മുന്‍ സീറ്റിലായിരുന്നു ഇരുന്നത്. ബെല്‍റ്റ് ധരിക്കാതിരിക്കുമ്പോള്‍ ശബ്ദം ഉണ്ടാകാതിരിക്കാന്‍ ഒരു ക്ലിപ്പ് ഉണ്ടായിരുന്നു. ബെല്‍റ്റ് എവിടെയാണെന്ന് ഡ്രൈവര്‍മാരോട് ചോദിച്ചു ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കി. ഇപ്പോള്‍ അത്തരം ക്ലിപ്പുകളുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ചു'ഗഡ്കരി അഭിമുഖത്തില്‍ പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും അഞ്ച് ലക്ഷം അപകടങ്ങളും ഒന്നരലക്ഷം മരണങ്ങളും ഉണ്ടാകുന്നുവെന്നും ഈ മരണങ്ങളില്‍ 65% 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഗഡ്കരി ഓര്‍മിപ്പിക്കുന്നുണ്ട്. ഇത്തരം അലാറം ബ്ലോക്കറുകള്‍ 200 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്.

സൈറസ് മിസ്ത്രി ഉള്‍പ്പെട്ട റോഡപകടത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. അപകടം നടക്കുമ്പോള്‍ മിസ്ത്രി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

2021-ല്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ ഏകദേശം 1,50,000 പേര്‍ മരിച്ചതായും ഗഡ്കരി അതേ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ മൊത്തം റോഡപകട മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണെന്ന് ലോകബാങ്ക് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ റോഡുകളില്‍ ഓരോ നാല് മിനിറ്റിലും ഒരു മരണം സംഭവിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ആ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നു.

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് അലാറം സംവിധാനം നിര്‍ബന്ധമാക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി ഈ ആഴ്ച തുടക്കത്തില്‍ ഗഡ്കരി പറഞ്ഞിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള പിഴയുടെ ഘടന വിശദമാക്കുന്ന വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കുകളുടെ വില്‍പ്പന നിര്‍ത്തുന്നതിനൊപ്പം എല്ലാ ആധുനിക കാറുകളിലും കാതിന് അല്‍പം ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ഘടിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. കര്‍ശനമായി നടപ്പിലാക്കുകയാണെങ്കില്‍, സര്‍ക്കാരിന്റെ ഈ നീക്കം കൂടുതല്‍ ആളുകള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നതിന് പ്രേരിപ്പിക്കുകയും അതിന്റെ ഫലമായി കൂടുതല്‍ ജീവന്‍ രക്ഷിക്കാനും സാധ്യതയുണ്ട്.

എന്നിരുന്നാലും, സീറ്റ് ബെല്‍റ്റ് അലാറം പ്രവര്‍ത്തനരഹിതമാക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്ന വേറെയും വിദ്യകളുണ്ട്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടര്‍ച്ചയായി ബീപ്പ് ചെയ്യുന്നത് തടയാന്‍, പലരും സീറ്റ് ബെല്‍റ്റ് ബക്കിള്‍ ഹോള്‍ഡറിലേക്ക് തിരുകുകയും സീറ്റ് ബെല്‍റ്റിന് മുകളില്‍ ഇരിക്കുകയും ചെയ്യുന്നു. ഇത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും സീറ്റ് ബെല്‍റ്റ് അലാറം പ്രവര്‍ത്തനരഹിതമാക്കുന്നു.

അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വളരെ അപകടകരമാണെന്ന കാര്യം വളരെ വ്യക്തമാണ്. കാരണം കാര്‍ അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ പ്രാഥമിക നിയന്ത്രണ സംവിധാനമാണ്. മാത്രമല്ല ഇത് ഉപയോഗിക്കുക വഴി നിരവധി ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ കൃത്യമായി നിയമം നടപ്പിലാക്കിയാല്‍ ഇത്തരം നടപടികള്‍ തടയാന്‍ സാധിക്കും.

2022 ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന കാര്യം സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആറ് എയര്‍ബാഗുകള്‍ ചേര്‍ത്താല്‍ ബഡ്ജറ്റ് കാറുകള്‍ക്ക് വില കൂടുമെന്ന് പറഞ്ഞ് കാര്‍ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നു.

കാറിന്റെ വില താങ്ങാതെ വരുന്നതോടെ ഉപയോക്താക്കള്‍ കാറുകള്‍ വാങ്ങുന്നത് പൂര്‍ണ്ണമായും നിര്‍ത്തി പകരം കാറുകളേക്കാള്‍ സുരക്ഷിതമല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ വാദിക്കുന്നത്. അതിനാല്‍, 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നിര്‍ബന്ധമാക്കുന്ന ഈ നിയമം കാര്‍ നിര്‍മ്മാതാക്കളുടെ അഭിപ്രായത്തില്‍ വിപരീത ഫലമുണ്ടാക്കും.

അധികമായി നല്‍കുന്ന ഒരു എയര്‍ബാഗിന് 900 രൂപയാണ് വിലവരികയെന്നും നാലെണ്ണം ചേര്‍ക്കുമ്പോള്‍ 4000 രൂപയേ വരികയുള്ളൂ എന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. ഈ ചെറിയ മാറ്റം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളുമെന്ന് ഗഡ്കരി പറഞ്ഞു.

അതെന്തായാലും ഈ ആശയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആസൂത്രണം ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിരുന്നാല്‍ എയര്‍ബാഗുകള്‍ വിന്യസിക്കില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാല്‍, സുരക്ഷിതമായ ഡ്രൈവിലേക്കുള്ള ആദ്യപടിയാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്.


Click it and Unblock the Notifications








