ഈ 3 മോഡലുകളെ Mahindra കയ്യൊഴിയുന്നു; ഉടന്‍ നിര്‍ത്തലാക്കിയേക്കും
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട് യൂട്ടലിറ്റി വെഹിക്കിള്‍ (എസ്‌യുവി) നിര്‍മാതാക്കളാണ് മഹീന്ദ്ര. മഹീന്ദ്ര സമീപകാലത്ത് പുറത്തിറക്കിയ എസ്‌യുവികള്‍ എല്ലാം തന്നെ ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. XUV700, ഥാര്‍, സ്‌കോര്‍പ്പിയോ N തുടങ്ങിയ മോഡലുകളിലൂടെ മഹീന്ദ്ര തുടര്‍ വിജയങ്ങള്‍ ആസ്വദിക്കുകയാണിപ്പോള്‍.
എന്നിരുന്നാലും, മോഡല്‍ നിരയില്‍ ചിലത് ക്ലിക്കായില്ലെന്ന കാര്യം അവര്‍ സമ്മതിക്കും. മഹീന്ദ്ര കമ്പനിക്ക് ദ്രുതഗതിയില്‍ വളര്‍ച്ച ഉണ്ടായപ്പോഴും മുമ്പ് പുറത്തിറക്കിയ ചില എസ്‌യുവികള്‍ ഇപ്പോഴും വിറ്റുപോകാന്‍ പ്രയാസപ്പെടുകയാണ്. ഇതിന് ഒരു പരിഹാരം കാണുന്നതിനായി വാഹന നിർമാതാക്കൾ അതിന്റെ പോര്‍ട്ട്ഫോളിയോയിലെ ചില മോഡലുകള്‍ ഉടന്‍ തന്നെ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മഹീന്ദ്ര അടുത്ത കാലത്ത് നിര്‍ത്തലാക്കാന്‍ പോകുന്ന മൂന്ന് മോഡലുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ ഇന്ന് ഈ ലേഖനത്തിലൂടെ.

മഹീന്ദ്ര നിര്‍ത്തലാക്കുന്നതിനായി പരിഗണിക്കുന്ന മോഡലുകളുടെ പട്ടികയില്‍ നമ്മള്‍ ആദ്യം നോക്കുന്നത് കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ KUV 100 ആണ്. 2016-ലാണ് മഹീന്ദ്ര ആദ്യമായി KUV 100 അവതരിപ്പിച്ചത്. അക്കാലത്ത് ഈ സൈസിലുള്ള ആദ്യത്തെ എസ്‌യുവികളില്‍ ഒന്നായിരുന്നു KUV 100. ഇന്ത്യക്കാര്‍ എസ്‌യുവികളോട് വലിയ അഭിനിവേശം കാണിക്കുന്ന സമയത്തും ഉപഭോക്താക്കളുടെ പ്രിയം നേടിയെടുക്കാന്‍ ഈ മോഡലിന് സാധിച്ചില്ല. മാത്രമല്ല വില്‍പ്പന ക്രമേണ ഇടിഞ്ഞു.
ഈ വര്‍ഷം നവംബറില്‍ KUV 100-ന്റെ വെറും 2 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. അതിനാല്‍ മഹീന്ദ്രയ്ക്ക് ഈ മോഡല്‍ ഉടന്‍ തന്നെ നിര്‍ത്തലാക്കുമെന്നാണ് കരുതുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും XL6 -നുമുള്ള മറുപടിയായി മഹീന്ദ്ര പുറത്തിറക്കിയ മറാസോയാണ് പട്ടികയിലെ അടുത്തയാള്‍. 2022 നവംബറില്‍ മറാസോയുടെ ആകെ 201 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. മാസാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 5.63 ശതമാനം ഇടിവ് രേഖപ്പെടുത്തി.
മഹീന്ദ്രയുടെ ഉല്‍പ്പന്ന നിരയില്‍ നിന്ന് ഉടന്‍ പിന്‍വലിച്ചേക്കാന്‍ പോകുന്ന മോഡലുകളിലൊന്നാണ് മറാസോ. പെട്രോള്‍ എഞ്ചിന്റെയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്റെയും അഭാവം കാരണം മൊത്തത്തില്‍ നല്ല വാഹനമായിരുന്നിട്ട് കൂടി മാരുതിയുടെ എംപിവി സഹോദരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറാസോക്ക് സാധിച്ചില്ല. പട്ടികയില്‍ അവസാനമായി ഉള്ളത് കമ്പനി ഇതിനോടകം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഇതിനകം നീക്കം ചെയ്ത അവരുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ അള്‍ടുറാസ് G4 ആണ്.
XUV 700 അരങ്ങേറ്റം കുറിച്ചതു മുതല്‍ മഹീന്ദ്രയുടെ എസ്‌യുവി നിരയില്‍ ഫ്‌ലാഗ്ഷിപ്പ് മോഡലായിരുന്നിട്ട് കൂടി ഒരു നിഴലായി ഒതുങ്ങിപ്പോയിരുന്നു അള്‍ടുറാസ് G4. മഹീന്ദ്ര എസ്‌യുവി ലൈനപ്പിലെ താരമെന്ന പട്ടവും XUV700 ഏറ്റെടുത്തു. ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ തന്റെ നേരിട്ടുള്ള എതിരാളിയായ ടൊയോട്ട ഫോര്‍ച്യൂണറുമായി അള്‍ടുറാസ് മികച്ച പോരാട്ടം കാഴ്ചവെച്ചു. എങ്കിലും അത് വില്‍പ്പനയില്‍ പ്രതിഫലിച്ചില്ല. സാങ്യോങ് ബ്രാന്‍ഡുമായി വേര്‍പിരിയുന്നതിനാല്‍ വാഹനത്തിന്റെ ഉത്പാദനം തുടരുന്നത് ബ്രാന്‍ഡിന് വെല്ലുവിളിയാകും.
സാങ്‌യോങ് റോക്‌സ്ടണിനെ അടിസ്ഥാനപ്പെടുത്തിയാണ് അള്‍ടുറാസിന്റെ നിര്‍മാണം. ദക്ഷിണ കൊറിയയിലെ സാങ്യോങ് പ്ലാന്റില്‍ നിന്നുള്ള CKD കിറ്റുകള്‍ ഇന്ത്യയില്‍ വാഹനം നിര്‍മ്മിക്കുന്നതിന് മുമ്പ് മഹീന്ദ്ര ഉപയോഗിച്ചിരുന്നു.മഹീന്ദ്രയുമായി ബന്ധപ്പെട്ട അടുത്തിടെ വന്ന ഒരു സുപ്രധാന വാര്‍ത്ത നോക്കുകയാണെങ്കില്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ സ്‌കോര്‍പിയോ N ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി. പുതുക്കിയ ടെസ്റ്റിംഗ് പ്രക്രിയയെത്തുടര്‍ന്ന്, പുതിയ എസ്‌യുവിക്ക് കുട്ടികളുടെ സുരക്ഷയ്ക്ക് 3 സ്റ്റാറും മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫുള്‍ 5 സ്റ്റാറും ലഭിച്ചു.
5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ എസ്‌യുവിയാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ N. പുതിയ സ്‌കോര്‍പിയോ N കുട്ടികളുടെ സംരക്ഷണത്തിന് 48-ല്‍ 28.94 റേറ്റിംഗും മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 34-ല്‍ 29.25 റേറ്റിംഗും നേടി. പുതിയ ടെസ്റ്റ് പ്രോട്ടോക്കോളിന്റെ സൈഡ് ഇംപാക്ട് ടെസ്റ്റിലും മഹീന്ദ്ര സ്‌കോര്‍പിയോ N മികച്ച പ്രകടനം കാഴ്ചവച്ചു. തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്ത് ഒരു വന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര.
വരാനിരിക്കുന്ന ഈ അത്യാധുനിക ഇവി നിര്‍മ്മാണ പ്ലാന്റ് മഹാരാഷ്ട്രയിലെ പൂനെയിലെ ചക്കനിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ ഇവി നിര്‍മാണ കേന്ദ്രത്തിന്റെ വികസനത്തിനായി മഹീന്ദ്ര 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ ഈ ഏറ്റവും പുതിയ നിക്ഷേപത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വ്യാവസായിക പ്രോത്സാഹന പദ്ധതിക്ക് കീഴില്‍ ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 5G പ്രാപ്തമായ ഓട്ടോ നിര്‍മ്മാണ കേന്ദ്രമായി മഹീന്ദ്രയുടെ ചക്കന്‍ പ്ലാന്റ് മാറും. എയര്‍ടെല്ലുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.


Click it and Unblock the Notifications