സര്‍വീസിനിടെ തകര്‍ന്ന Kia Sonet-ന് പകരം ഉടമക്ക് പുത്തൻ കാർ; തുണയായത് സോഷ്യല്‍ മീഡിയ
ദിവസങ്ങള്‍ മാത്രം മുമ്പാണ് സര്‍വീസിന് നല്‍കിയ കിയ സോനെറ്റ് കാറിന്റെ മുന്‍വശം ഇടിച്ച് തകര്‍ന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. സര്‍വീസ് സെന്റര്‍ അധികൃതരുടെ പിടിപ്പുകേടിന്റെ ഫലമായാണ് കിയ സോനെറ്റ് അപകടത്തില്‍ പെട്ടതെന്ന് ഉടമ തന്നെ ട്വിറ്ററില്‍ എഴുതുകയായിരുന്നു. ഇത് വൈറലായിരുന്നു.
ഇതിന് പരിഹാരമായി ഉപഭോക്താവിന് പുത്തന്‍ കാര്‍ നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ് ഡീലര്‍മാരായ രാജേഷ് കിയ മോട്ടോര്‍സ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കിയ സോനെറ്റ് ഉടമയായ ജലജ് അഗര്‍വാള്‍ കിയയുടെ അംഗീകൃത ഡീലര്‍ഷിപ്പായ രാജേഷ് കിയ മോട്ടോര്‍സിലാണ് ജനറല്‍ സര്‍വീസിനായി തന്റെ കാര്‍ നല്‍കിയത്. 6 ദിവസത്തിന് ശേഷം സര്‍വീസ് കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ തന്റെ കാര്‍ പശുവിനെ ഇടിച്ച് മുന്‍വശം തകര്‍ന്നുവെന്ന വാര്‍ത്തയാണ് ജലജിനെ തേടിയെത്തിയത്.

ശേഷം ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഗര്‍വളിന് പുതിയ കിയ സോനെറ്റ് കാര്‍ നല്‍കാന്‍ രാജേഷ് കിയ മോട്ടോര്‍സ് സമ്മതിച്ചത്. ഇത് ശരിക്കും അസാധാരണയായി സംഭവമാണ്. ഡീലര്‍ഷിപ്പുകള്‍ സാധാരണയായി കാര്‍ ശരിയാക്കി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ വണ്ടി മാറ്റി നല്‍കാറില്ല. എന്നാല്‍ ഇവിടെ ഉപഭോക്താവിന് പുതിയ കിയ കാര്‍ വാഗ്ദാനം ചെയ്ത് തര്‍ക്കം പരിഹരിച്ചിരിക്കുകയാണ്. കിയ ഡീലര്‍ഷിപ്പ് ചെയ്തത് ഒരു നല്ല പ്രവര്‍ത്തിയായി നിങ്ങള്‍ക്ക് തോന്നാം.
എന്നാല്‍, ഇവിടെ കാര്‍ ഉടമയായ ജലജിനെ അവര്‍ നന്നായി ചുറ്റിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ മുന്‍വശം പൊളിഞ്ഞത് എങ്ങിനെയാണെന്ന കാര്യമടക്കം കിയ ഡീലര്‍ഷിപ്പ് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. ജലജിന്റെ കിയ സോനെറ്റിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് പഴക്കം ഉണ്ടായിരുന്നത്. നവംബര്‍ 17-ന് ജനറല്‍ സര്‍വീസിനായാണ് രാജേഷ് കിയ മോട്ടോര്‍സില്‍ നല്‍കിയത്. ആറ് ദിവസത്തിന് ശേഷം അഗര്‍വാളിന് സര്‍വീസ് മാനേജരില്‍ നിന്ന് ഒരു കോള്‍ വരുന്നു.
തന്റെ സോനെറ്റ് അപകടത്തില്‍ പെട്ടുവെന്നായിരുന്നു പറഞ്ഞത്. മുകളില്‍ പറഞ്ഞ പോലെ സര്‍വീസ് കഴിഞ്ഞ വണ്ടി ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ പശുവിനെ ഇടിച്ചതായുള്ള കഥയാണ് അവര്‍ ആദ്യം പറഞ്ഞത്. പിന്നാലെ വാഹനത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനും റിപ്പയര്‍ നടപടികള്‍ ആരംഭിക്കാനും അഗര്‍വാളിനോട് പറഞ്ഞു. കാര്‍ ടെസ്റ്റിംഗും ഇന്‍സ്‌പെക്ഷനും പോസ്റ്റ് സര്‍വീസ് നടത്തുന്നതിനിടെയാണ് സോനെറ്റ് പശുവിനെ ഇടിച്ചതെന്നായിരുന്നു പറഞ്ഞത്. ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, റേഡിയേറ്റര്‍, ബോണറ്റ്, ഫ്രണ്ട് ക്രാഷ് ബീം, മറ്റ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ അതിന്റെ മുന്‍വശത്ത് ധാരാളം കേടുപാടുകള്‍ സംഭവിച്ചു.
പിന്നീടാണ് രാജേഷ് കിയ സര്‍വീസ് മാനേജര്‍ പുതിയ കഥ ഇറക്കിയത്. ഇത്തവണ ഒരു ക്ലീനര്‍ അംഗീകൃത സര്‍വീസ് സെന്റര്‍ പരിസരത്തെ മതിലില്‍ ഇടിച്ചതായായിരുന്നു വെളിപ്പെടുത്തല്‍. രാജേഷ് കിയ ഡീലര്‍ഷിപ്പിന്റെ ഭാഗത്ത് നിന്നുള്ള വ്യക്തമായ അശ്രദ്ധ ജലജ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തി. ഇല്ലാത്ത കുറ്റത്തിന് തന്റെ കാറിന് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ആവശ്യപ്പെട്ടതായി രാജേഷ് പറഞ്ഞു. ഇടക്കാലത്ത് ഒരു താത്കാലിക കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതും നല്‍കിയില്ല.
കിയയുടെ ഭാഗത്ത് നിന്ന് ആശയവിനിമയത്തില്‍ പാളിച്ചകളും ഒഴിവാക്കാനുള്ള ശ്രമങ്ങളും ഉണ്ടായതായി ജലജ് ആരോപിച്ചു. ജലജ് അഗര്‍വാളിന് അതേ മോഡലിന്റെ ഒരു പുതിയ കാര്‍ വാഗ്ദാനം ചെയ്യുന്നതോടെ ഈ കഥക്ക് അന്ത്യമായി. ഉപഭോക്താവിന് നഷ്ടപരിഹരമെന്ന നിലയില്‍ ഒരു പുതിയ കിയ കാര്‍ വാഗ്ദാനം ചെയ്തുവെന്നതല്ല ഇവിടത്തെ കാര്യം. സര്‍വീസ് സെന്റര്‍ വളപ്പില്‍ വെച്ച് അവരുടെ തന്നെ ജീവനക്കാരാണ് അപകടം ഉണ്ടാക്കിയത്. പിന്നാലെ പശുവിനെ ഇടിച്ചതായി ഒരു കഥയുണ്ടാക്കി യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിച്ചു.
അവരുടെ കുറ്റം മറച്ചുവെക്കാനും അവരുടെ തെറ്റിന്റെ ഉത്തരവാദിത്തം നിഷേധിക്കാനും ശ്രമം നടന്നു. സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ചുറ്റിയടിക്കുന്നത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ഒരിക്കല്‍ ഒരു ഉപഭോക്താവ് താന്‍ സര്‍വീസിന് നല്‍കിയ കാര്‍ 10 കിലോമീറ്റര്‍ അകലെ വെച്ച് കണ്ടു. കാര്യം അന്വേഷിച്ചപ്പോള്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയപ്പോള്‍ ബന്ധുവിനെ ബസ്‌സ്‌റ്റോപ്പില്‍ ഇറക്കി വിടാന്‍ പോയതാണെന്ന് കണ്ടെത്തി. വാഹന പരിശോധന എന്ന രീതിയില്‍ ഇതിനെ അവര്‍ വ്യാഖ്യാനിക്കും. അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കിലും ഇങ്ങനെ ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് തെറ്റാണെന്ന് മാത്രമേ പറയാന്‍ സാധിക്കൂ.


Click it and Unblock the Notifications








