ടാറ്റ ഹാരിയറിന് തീപിടിച്ചു; സംഭവിച്ചത് എന്താണെന്നറിയാം
കാർ തീപിടിക്കുന്ന വാർത്തകളും അനുഭവങ്ങളും നമ്മുക്കെല്ലാം ഉണ്ടായിട്ടുണ്ട്. എൻ്റെ സുഹ്യത്തിൻ്റെ കാർ ഓടിക്കൊണ്ടിരിക്കവേ കത്തിപ്പോയിട്ടുണ്ട്. ആളപായം ഒന്നും ഉണ്ടായില്ല. ഇത് പോലെ നിരവധി വാർത്തകൾ നമ്മൾ എല്ലാ ദിവസവും കേൾക്കാറുളളതാണ്.
ടാറ്റ ഹാരിയർ ഡാർക്ക് എഡിഷന് ഗുജറാത്തിൽ വച്ച് തീ പിടിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ കത്തിനശിച്ചെന്നാണ് ഉടമയുടെ വാദം. സംഭവിച്ചത് എന്താണെന്ന് അറിയണ്ടേ. ഉടമയും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഏകദേശം 15 കിലോമീറ്റർ ഓടിയ ശേഷം ഉടമ വാഹനം റോഡിന്റെ സൈഡിൽ നിർത്തി പുറത്തേക്ക് പോയി. 15 മിനിറ്റ് വാഹനം അവിടെ പാർക്ക് ചെയ്‌തിരുന്നു, അതിന് ശേഷം പുലർച്ചെ 1:30 ഓടെ കാറിൽ തീ പടർന്നത്. സെക്യൂരിറ്റി ജീവനക്കാരൻ ആദ്യം ബക്കറ്റിൽ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കാറിന്റെ ഉടമയെ വിളിച്ചു. ഉടമ കുനാൽ ഫയർ ഫോഴ്സിനെ വിളിച്ചു.
അവർ സംഭവസ്ഥലത്തെത്താൻ 20 മിനിറ്റോളം എടുത്തു. അഗ്നിശമന സേന തീ അണച്ചപ്പോൾ വാഹനം പൂർണമായും കത്തിനശിച്ചു. വാഹനത്തിലേക്ക് പെട്ടെന്ന് തന്നെ തീ പടർന്നു കയറുകയായിരുന്നു എന്നാണ് ലഭിച്ച റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നത്. വാഹനം സ്റ്റോക്ക് കണ്ടീഷനിലാണെന്നും ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ സ്ഥാപിച്ചിട്ടില്ലെന്നും ഉടമ പറയുന്നു. ടോപ്പ് എൻഡ് XZA+ വേരിയന്റായിരുന്നു അത്, അത് കൊണ്ട് തന്നെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും അലാറവും ഒക്കെ വാഹനത്തിലുളളതാണ്.
ടാറ്റ മോട്ടോഴ്‌സിന്റെ അംഗീകൃത സർവീസ് സെന്ററിൽ നിന്നാണ് വാഹനം അടുത്തിടെ സർവീസ് നടത്തിയതെന്ന് ഉടമ പറയുന്നു. അവസാനമായി പണമടച്ചുള്ള സേവനം 2022 നവംബർ 3-നായിരുന്നു. 2021 ജൂലൈ 27-നാണ് അദ്ദേഹം കാർ വാങ്ങിയത്, അതായത് ടാറ്റ മോട്ടോഴ്‌സിന്റെ ഔദ്യോഗിക വാറന്റിക്ക് കീഴിലാണ് വാഹനം ഇപ്പോഴും ഉളളതെന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ, തനിക്ക് ബാറ്ററി പ്രശ്‌നമുണ്ടെന്നാണ് ഉടമസ്ഥനായ കുനാൽ പറയുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ ടാറ്റ ഹാരിയർ XZA യുടെ ബാറ്ററി പൂർണ്ണമായും തീർന്നിരുന്നു.
സർവീസ് സെൻ്ററിൽ നിന്ന് ബാറ്ററി ചാർജ് ചെയ്ത് തിരികെ വെച്ചു. എന്നാൽ, മൂന്നു ദിവസം കൊണ്ട് വീണ്ടും ബാറ്ററി പൂർണമായും തീർന്നു. അപ്പോഴാണ് സർവീസ് സെന്റർ പഴയ ബാറ്ററി മാറ്റി പുതിയത് ഘടിപ്പിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ അന്വേഷണത്തിൽ കാറിന്റെ ബോണറ്റ് ഏരിയയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചനയെന്നും കുനാൽ പറയുന്നു. ഡ്രൈവറുടെ ഭാഗത്തെ ബോണറ്റിലാണ് തീ പടർന്നതെന്ന് സുരക്ഷാ ജീവനക്കാരനും സ്ഥിരീകരിച്ചു. കാറിന് തീപിടിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ഉടമസ്ഥനായ കുനാൽ ആവശ്യപ്പെടുന്നുണ്ട്.
ഹാരിയറിന്റെ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. 2022-ന്റെ തുടക്കത്തിൽ ഹാരിയറിന് ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു, അതിനുശേഷം എസ്‌യുവിക്ക് ചെറിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളും പുതിയ വർണ്ണ സ്കീമുകളും മാത്രമേ ലഭിച്ചിട്ടുള്ളൂ. പുതിയ എതിരാളികളുമായി മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, ഹാരിയറിന്റെ ആദ്യ പ്രധാന ഡിസൈൻ അപ്‌ഡേറ്റിൽ ടാറ്റ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. എന്തായാലും ഉടനെ തന്നെ മുഖംമിനുക്കി ഇറക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം വാഹനവിപിണിയിൽ ടാറ്റ നടത്തുന്ന പോരാട്ടം വളരെ വലുതാണ്
ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പോലും, പുതിയ ടാറ്റ ഹാരിയർ അതിന്റെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്തും, ഇത് 170 PS പവറും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. വളരെക്കാലമായി കിംവദന്തികൾ പരക്കുന്ന ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ പുതിയ ഓപ്ഷനും ഇതിന് ലഭിച്ചേക്കാം. എതിരാളികൾക്ക് എല്ലാം കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടായിരിക്കും തങ്ങളുടെ പുതിയ പതിപ്പ് ടാറ്റ ഇറക്കാൻ പോകുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ


Click it and Unblock the Notifications








