മാരുതിയുടെ ഇന്ത്യയിൽ ഏറ്റവും ഫ്ലോപ്പായ കാര്‍ ഇതാണ്
ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുകയാണ് മാരുതി. ഇന്ത്യയിലെ ഒരു കുടുംബം കാര്‍ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ ആദ്യം ചിന്തിക്കുക മാരുതിയെ കുറിച്ചാണ്. ഇത് നമ്മുടെ വിപണിയില്‍ ബ്രാന്‍ഡിന്റെ ആധിപത്യത്തെ കാണിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും എല്ലാ മാരുതി സുസുക്കി കാറുകളും ആഭ്യന്തര വിപണിയില്‍ വിജയം കൊയ്തിട്ടില്ല. അവയില്‍ ചിലത് വന്‍ പരാജയങ്ങളായിരുന്നു. അടുത്തിടെ നിര്‍ത്തലാക്കിയ മാരുതി എസ്-ക്രോസ് ഒരു ഫ്ലോപ്പ് ആയി കണക്കാക്കാം.

എന്നാല്‍ നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത് ഇന്ത്യയില്‍ ഏറ്റവും പരാജയമായ മാരുതിയുടെ മോഡലിനെ കുറിച്ചാണ്. ഏത് ആണ് ആ കാര്‍ എന്നല്ലേ. മാരുതി കിസാഷിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

മാരുതി കിസാഷി
ജപ്പാനില്‍ സുസുക്കി നിര്‍മ്മിച്ച ഒരു മിഡ്‌സൈസ് സെഡാന്‍ ആയിരുന്നു കിസാഷി. 2011 ഫെബ്രുവരിയിലാണ് മാരുതി ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കിസാഷിയിലൂടെ ഇന്ത്യയിലെ ബ്രാന്‍ഡ് ഇമേജ് മാറ്റാന്‍ മാരുതിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പ്രീമിയം സെഗ്മെന്റില്‍ കൂടുതല്‍ സ്ഥാനം സ്വന്തമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വേറിട്ട ഒരു ഗ്രില്‍, സ്പോര്‍ട്ടി ബമ്പറുകള്‍, സ്പോയിലര്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ലുക്കിലായിരുന്നു കിസാഷി എത്തിയത്. ഹീറ്റഡ് എക്‌സ്റ്റീരിയര്‍ മിററുകളും റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ലഭിച്ചിരുന്നു. പ്രീമിയം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും ഈ കാറിന് മാരുതി നല്‍കി.

പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഹീറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിന് ലഭിച്ചിരുന്നു. 185 bhp പവറും 230 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു ഈ മിഡ്‌സൈസ് സെഡാന് കരുത്തു പകര്‍ന്നിരുന്നത്.

മാരുതി കിസാഷി പരാജയപ്പെട്ടത് എന്തുകൊണ്ട്?
കിസാഷി വളരെ മികച്ച ഒരു മോഡല്‍ ആണെങ്കില്‍ അത് എന്തുകൊണ്ടാണ് പരാജയപ്പെട്ടു എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. പല ഘടകങ്ങളാണ് മാരുതി കിസാഷിയുടെ പരാജയത്തിന് കാരണമായത്. എന്നിരുന്നാലും, അതിനുള്ള പ്രധാന കാരണം അതിന്റെ വന്‍ വിലയും മാരുതിയുടെ ബ്രാന്‍ഡ് ഇമേജും ആയിരുന്നു.

സിബിയു (പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റ്) ആയിട്ടാണ് കിസാഷി എത്തിയത്. അതാണ് വില വര്‍ധിക്കാന്‍ കാരണമായത്. 21.39 ലക്ഷം രൂപ മുതലായിരുന്നു കിസാഷിയുടെ വില. വില കുറഞ്ഞ കാറുകള്‍ക്ക് പേരുകേട്ട മാരുതിയുടെ ഒരു മോഡല്‍ സ്വന്തമാക്കാന്‍ ഇത്രയും വലിയ തുക മുടക്കാന്‍ ആളുകള്‍ തയ്യാറായിരുന്നില്ല.

ഈ വില ശ്രേണിയില്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാരുതി വാഗ്ദാനം ചെയ്യുന്നുമുണ്ടായിരുന്നില്ല. കിസാഷി ഒരു സിബിയു കാര്‍ ആയതിനാല്‍ സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യതയും ഒരു വലിയ പ്രശ്‌നമായി അനുഭവപ്പെട്ടു. മൊത്തത്തില്‍ കിസാഷി അതിന്റെ മോശം മാനേജ്‌മെന്റും സമയക്രമവും കാരണം പരാജയപ്പെടുകയായിരുന്നു.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകള്‍ മാരുതിയുടേതാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10-ല്‍ 6 എണ്ണം മാരുതി കാറുകളാണ്. മാരുതി ഹാച്ച്ബാക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍
എസ്‌യുവി സെഗ്മെന്റില്‍ തളര്‍ച്ചയായിരുന്നു. ഈ സെഗ്‌മെന്റില്‍ മാരുതി വിറ്റാര ബ്രെസയും എസ്-ക്രോസും മാത്രമേ പുറത്തിറക്കുന്നു.

വിറ്റാര ബ്രെസ വളരെക്കാലമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നഎസ്‌യുവി ആണ്. എന്നാല്‍ എസ്-ക്രോസിന് ഒരിക്കലും എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റയെയോ കിയ സെല്‍റ്റോസിനെയോ വെല്ലുവിളിയാകാനായില്ല. ക്രെറ്റ, സെല്‍റ്റോസ് എന്നിവയോട് മത്സരിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമാകുന്ന ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയത്.

മാരുതിയുടെ പ്രീമിയം നെക്സ ഡീലര്‍ഷിപ്പിലൂടെ വിറ്റഴിച്ച ആദ്യ ഉല്‍പ്പന്നമാണ് എസ്-ക്രോസ്. ഗ്രാന്‍ഡ് വിറ്റാര ഇപ്പോള്‍ പുറത്തിറക്കിയതോടെ ഇനി എസ്-ക്രോസിന്റെ ആവശ്യമില്ലെന്നാണ് മാരുതി പറയുന്നത്. ഇത് ഇപ്പോള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി നിര്‍ത്തലാക്കി. മാരുതി നെക്‌സയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് കാര്‍ നീക്കം ചെയ്തു.


Click it and Unblock the Notifications








