ധരിച്ചില്ലെങ്കില്‍ പിഴ; കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗഡ്കരി
കാറുകളുടെ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ദാരുണമായി മരിച്ച സംഭവത്തിന് പിന്നാലെയാണ് പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വരം കടുപ്പിച്ചത്. അപകടം നടക്കുമ്പോള്‍ സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കിയിരുന്നു.

റോഡ് സുരക്ഷയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അജണ്ടയെന്നും പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തപ്പോള്‍ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാകുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു.

'അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപോകും. പക്ഷേ, അദ്ദേഹത്തിന്റെ അപകടം ദൗര്‍ഭാഗ്യകരമാണ്. സൈറസ് മിസ്ത്രി എന്റെ അടുത്ത സുഹൃത്തായിരുന്നു... കാരണം കണ്ടെത്തി കാര്യങ്ങള്‍ ശരിയാക്കും, എന്നാല്‍ നിലവില്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകളൊന്നുമില്ല. റോഡ് സുരക്ഷ രാജ്യത്തിന്റെ പരമോന്നത അജണ്ടയാണെന്ന കാര്യം വളരെ പ്രധാനമാണ്. ഈ സംഭവം നമ്മെ ഒരു പുതിയ പാഠം പഠിപ്പിക്കുന്നു' ഗഡ്കരി പറഞ്ഞു.

പിന്‍ സീറ്റില്‍ യാത്രചെയ്യുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടെന്നാണ് പൊതുവേയുള്ള ധാരണ. അത് ശരിയല്ല. പിന്‍സീറ്റുകാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം. പിന്നില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാല്‍ കൂടുതല്‍ കര്‍ശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പിഴ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

'മുന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാറം മുഴങ്ങും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കാന്‍ പോകുകയാണ്. അതിലൂടെ വാഹന നിര്‍മാതാക്കള്‍ പിന്‍സീറ്റിനും ഈ അലാറം ബാധകമാക്കും. പുറകില്‍ ബെല്‍റ്റ് ധരിക്കാത്തവരെ കണ്ടാല്‍ 1000 രൂപ പിഴ ചുമത്തും. ആളുകളെ ശിക്ഷിക്കുകയല്ല, മറിച്ച് ജീവന്‍ രക്ഷിക്കാന്‍ നിയമത്തെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യണമെന്ന് ബോധവല്‍ക്കരിക്കുകയാണ് നമ്മുടെ ലക്ഷ്യം. 2024 അവസാനത്തോടെ 50 ശതമാനം അപകടങ്ങളും 50 ശതമാനം മരണങ്ങളും കുറയ്ക്കുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ അത് അസാധ്യമല്ല' ഗഡ്കരി പറഞ്ഞു.

കാറുകള്‍ക്കുള്ളില്‍ ആറ് എയര്‍ബാഗുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പിഴയിലൂടെ ലഭിക്കുന്ന പണമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണവുമാണെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നുണ്ട്.

പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിന്റെ (CMVR) റൂള്‍ 138 (3) പ്രകാരം 1,000 രൂപ പിഴ ഈടാക്കാം. എന്നാല്‍ മിക്കയാളുകള്‍ക്കും ഈ നിയമത്തെ കുറിച്ച് വലിയ ധാരണയില്ല. ചിലര്‍ ഇത് പാടെ അവഗണിക്കുന്നു. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15,146 ആണ്. 39,102 പേര്‍ക്ക് പരിക്കേല്‍റ്റിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജറാത്തിലെ പാഴ്‌സി തീര്‍ഥാടന നഗരമായ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ സൈറസ് മിസ്ത്രിയും (54) സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും അപകടത്തില്‍ മരിച്ചത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ടോള്‍ (55), ഭര്‍ത്താവ് ഡാരിയസ് (60) എന്നിവരും യാത്രയില്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച കാര്‍ ഞായറാഴ്ച വൈകീട്ട് 3.15 ന് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അനാഹിത പാണ്ഡേയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ പിറകില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു.

വെറും 9 മിനിറ്റ് കൊണ്ട് 20 കിലോമീറ്റര്‍ ദൂരം മെര്‍സിഡീസ് ബെന്‍സ് കാര്‍ പിന്നിട്ടതായി അധികൃതര്‍ സാക്ഷ്യപ്പെടുീത്തി. 9 മിനിറ്റിനുള്ളില്‍ 20 കിലോമീറ്റര്‍ പിന്നിട്ടുവെന്നത് സൂചിപ്പിക്കുന്നത് കാറിന്റെ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററില്‍ കൂടുതലായിരുന്നുവെന്നാണ്. ഇത് വേഗത പരിധിയേക്കാള്‍ കൂടുതലാണ്.

അമിത വേഗതയും പാലം കടക്കുന്നതിനിടെ ഡ്രൈവറുടെ കണക്കുകൂട്ടല്‍ പിഴച്ചതുമാകാം അപകടകാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ചെറിയ വളവുള്ള റോഡില്‍ ഡ്രൈവര്‍ ഇടതുവശത്ത് കൂടി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുമുണ്ട്.

അപകടത്തില്‍ പെട്ട Mercedes-Benz GLC ലക്ഷ്വറി എസ്യുവി പിന്നില്‍ നിന്ന് നോക്കുമ്പോള്‍ കേടുപാടുകള്‍ ഒന്നും പറ്റിയില്ലെന്ന് തോന്നാം. എന്നാല്‍ എഞ്ചിന്‍ പൂര്‍ണ്ണമായും മുന്‍ ചക്രങ്ങള്‍ക്ക് പിന്നിലേക്ക് തള്ളിയിരിക്കുന്നു. ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനയാത്രക്കാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്ത് വീടുകളോ കടകളോ ഇല്ല. അപകടം നടന്ന സ്ഥലത്ത് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു.

മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ജിഎല്‍സി എസ്യുവി. ക്രാഷ് ടെസ്റ്റ് റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമായ മോഡലുകളില്‍ ഒന്നും കൂടിയാണിത്. ഏറ്റവും കഠിനമായ യൂറോ എന്‍സിഎപി ടെസ്റ്റില്‍ കാര്‍ 5 സ്റ്റാര്‍ റേറ്റ് സ്വന്തമാക്കിയിരുന്നു.

അപകടത്തില്‍പെട്ട മെഴ്സിഡസ് ബെന്‍സ് ജി.എല്‍.സി കാറിന്റെ ഡാറ്റാ ചിപ്പിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജര്‍മനിയിലേക്ക് അയക്കും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുഴുസമയവും രേഖപ്പെടുത്തുന്ന ഡാറ്റ ചിപ്പ് വിശകലനത്തിനായി ജര്‍മ്മനിയിലേക്ക് അയക്കും. ഈ ആഴ്ച തന്നെ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പാല്‍ഘര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു.


Click it and Unblock the Notifications








