പറപറന്ന് Tata Motors; എസ്‌യുവികളുടെ കരുത്തിൽ വാര്‍ഷിക വില്‍പ്പന അര ദശലക്ഷം കടന്ന് കുതിക്കുന്നു
ഇന്ത്യയില്‍ കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനക്കാരാണെങ്കിലും വരുമാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. അടുത്ത കാലത്ത് തൊടുന്നതെല്ലാം പൊന്നാക്കുന്ന ടാറ്റ ഇപ്പോള്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഡിസംബറില്‍ ആദ്യ രണ്ടാഴ്ച കഴിയുമ്പോള്‍ കലണ്ടര്‍ വര്‍ഷം അര ദശലക്ഷം പാസഞ്ചര്‍ കാര്‍ വില്‍പ്പനയെന്ന നാഴികക്കല്ലാണ് ടാറ്റ പിന്നിട്ടത്.
ഏകദേശം 5.25 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച് കാര്‍ നിര്‍മ്മാതാവ് കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കും. ഇത് 2021-നെ അപേക്ഷിച്ച് 59 ശതമാനം വളര്‍ച്ചയാണ്. കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോര്‍സ് 3.31 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 1998-ന് ശേഷം വര്‍ഷം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത്. ടാറ്റയുടെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളില്‍ (എസ്‌യുവി) നിന്നാണ്.

ഇതോടെ ഹ്യുണ്ടായിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായി ടാറ്റ മാറി. വിശാലമായ എസ്‌യുവി പോര്‍ട്ട്ഫോളിയോയുടെ മികവിലാണ് ടാറ്റക്ക് ഈ അതുല്യ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ നിലവില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളാണ് രണ്ടാം സ്ഥാനത്ത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഹ്യുണ്ടായിയുമായുള്ള വിടവ് ടാറ്റ കുറക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രതിവര്‍ഷം പ്രതിവര്‍ഷം 30,000 മുതല്‍ 40,000 യൂണിറ്റുകള്‍ വരെ വില്‍പ്പന മാത്രമാണ് ഹ്യുണ്ടായിക്ക് കൂടുതലുള്ളത്.
ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ ടാറ്റ മോട്ടോഴ്സ് ഇതിനകം 3.25 ലക്ഷം എസ്‌യുവികള്‍ വിറ്റഴിച്ചു, അതേസമയം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 3 ലക്ഷം യൂണിറ്റില്‍ താഴെ മാത്രമാണ് വിറ്റഴിച്ചത്. ആറ് ലക്ഷം രൂപ വിലയുള്ള പഞ്ചില്‍ നിന്നാണ് ടാറ്റയുടെ വിശാലമായ എസ്‌യുവി പോര്‍ട്ട്ഫോളിയോ ആരംഭിക്കുന്നത്. ഇത് പിന്നീട് ടാറ്റ സഫാരി വരെ പോകുന്നു. ഇതാണ് കമ്പനിയെ വിശാലമായ ഉപഭോക്തൃ അടിത്തറയെ അഭിസംബോധന ചെയ്യാനും ഇരട്ടി വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തത്.
നിലവില്‍, ടാറ്റയുടെ മൊത്തം വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും എസ്‌യുവികളില്‍ നിന്നാണ് വരുന്നത്. ടാറ്റ ഇലക്ട്രിക്, CNG പവര്‍ട്രെയിനുകളുള്ള ഹാച്ച്ബാക്കുകളും സെഡാനുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്‌യുവി ഇതര മേഖലയില്‍ വോളിയത്തില്‍ വര്‍ധനവ് വാഗ്ദാനം ചെയ്യുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിച്ച മികച്ച 10 കാറുകളുടെ പട്ടികയില്‍ മാരുതിയുടേതല്ലാതെ സ്ഥിരമായി ഇടം നേടിയ രണ്ട് മോഡലുകളാണ് ടാറ്റ നെക്സോണും പഞ്ചും. 1 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനവുമായി ലോകത്തിലെ ഏറ്റവും മികച്ച 20 ലൈറ്റ് വാഹന നിര്‍മ്മാതാക്കളാകാനുള്ള പാതയിലും കൂടിയാണ് കമ്പനി.
പാസഞ്ചര്‍ വാഹനങ്ങള്‍, ചെറുകിട വാണിജ്യ വാഹനങ്ങള്‍, 5 ടണ്‍ വരെ ഭാരമുള്ള വാനുകള്‍ എന്നിവയാണ് ലൈറ്റ് വെഹിക്കിള്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ കൂടി വാഹനങ്ങള്‍ ചേര്‍ത്താണ് മൊത്തം ഉല്‍പ്പാദനം 1 ദശലക്ഷം തികക്കാന്‍ പോകുന്നത്. 2018-ന് ശേഷം ഇതാദ്യമായായിരിക്കും കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. അതേസമയം തന്നെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരാകാന്‍ ഹ്യുണ്ടായിയും ടാറ്റയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്.
എന്നാല്‍ പുതിയ തലമുറ വെര്‍ണയും ഗ്രാന്‍ഡ് i10 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു എന്‍ട്രി ലെവല്‍ എസ്‌യുവിയും കൂടി വിപണിയില്‍ എത്തുന്നതോടെ 2023-ല്‍ ഹ്യുണ്ടായി വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മറുവശത്ത് ടാറ്റ മോട്ടോര്‍സിനും കൃത്യമായ പ്ലാനുകളുണ്ട്. നിലവിലുള്ള മോഡലുകളുടെ മുഖംമിനുക്കിയ പതിപ്പുകളും ഇവികള്‍ അവതരിപ്പിക്കുക വഴി വില്‍പ്പന കൂട്ടുന്നതിനാണ് ടാറ്റ ശ്രദ്ധ പതിപ്പിക്കുന്നത്. വില്‍പ്പന വോളിയം കൂട്ടാന്‍ പഞ്ച്, ആള്‍ട്രോസ് എന്നീ മോഡലുകളുടെ CNG പതിപ്പികളും ടാറ്റ അവതരിപ്പിച്ചേക്കും.
ഇന്ധന വിലര്‍ധനവിന്റെ കാലത്ത് ഇത് ക്ലിക്കാകുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ടാറ്റ മോട്ടോര്‍സിന്റെ വിപണി വിഹിതം ഇരട്ടിച്ച് 14 ശതമാനമായി ഉയര്‍ന്നു. അതേസമയം ഹ്യൂണ്ടായിയുടെ വിപണി വിഹിതത്തില്‍ ഇടിവ് നേരിട്ടു. ഇപ്പോള്‍ ഹ്യുണ്ടായിയുടെ വിപണി വിഹിതം 14.5-15 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. എസ്യുവികളുടെ പോരാട്ടത്തില്‍ ടാറ്റക്ക് വിജയിക്കാന്‍ കഴിഞ്ഞു. എങ്കിലും അടുത്ത വര്‍ഷം രണ്ട് വാഹന ഭീമന്‍മാരുടെ പൊടിപാറുന്ന പോരാട്ടത്തിനാകും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
2023 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മോഡല്‍ ശ്രേണി മാറ്റുന്നതിനായി ടാറ്റ മോട്ടോര്‍സ് അടുത്ത മാസം മുതല്‍ പാസഞ്ചര്‍ വാഹന വില വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണ് ടാറ്റ മോട്ടോര്‍സ്. ഈ വര്‍ഷം ഭൂരിഭാഗവും ഉയര്‍ന്ന നിലയില്‍ തുടരുന്ന ചരക്ക് വിലയുടെ ആഘാതം നികത്താന്‍ പുതുക്കിയ വിലകള്‍ പ്രതീക്ഷിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications