ഇന്ത്യൻ ഇടിക്കൂട്ടിൽ കരുത്ത് കാണിക്കാൻ കാത്തിരിക്കുന്ന മോഡലുകൾ ഇവരൊക്കെ
ഡിസംബർ 5 മുതൽ രാജ്യത്തിൻ്റെ സ്വന്തം ഇടിക്കൂട്ടിൽ വാഹനങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. നിരവധി വാഹനനിർമാതാക്കളാണ് ഇടിക്കൂട്ടിൽ തങ്ങളുടെ വാഹനങ്ങൾ പരീക്ഷിക്കാൻ പേര് നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് മാത്രമാണ് ഭാരത് എൻസിഎപി ഔദ്യോഗികമായി നിലവിൽ വന്നത്. ഇന്ത്യയിലെ ഉത്സവ സീസൺ കാരണം, പരീക്ഷണത്തിന്റെ ശരിക്കുളള ആരംഭം നവംബറിന് ശേഷം ആയിരിക്കും.
ഡിസംബർ 15 മുതൽ ഭാരത് എൻസിഎപി മൂന്ന് ഡസനിലധികം കാറുകൾക്ക് ക്രാഷ് ടെസ്റ്റുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ, ജാപ്പനീസ്, കൊറിയൻ നിർമ്മാതാക്കളിൽ നിന്നുള്ള മോഡലുകൾ ഇവയിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഓട്ടോമൊബൈൽ കമ്പനികൾ നൽകുന്ന സുരക്ഷയുടെ പ്രത്യേകതകൾ വിലയിരുത്തുക, കൂടുതൽ സുതാര്യവും വിശ്വസനീയവുമായ ഇന്ത്യൻ വാഹന വ്യവസായത്തെ ഫലപ്രദമായി രൂപപ്പെടുത്തുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (എഒപി), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (സിഒപി), സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് (എസ്എടി) എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രോഗ്രാമിൽ വാഹനങ്ങളെ റേറ്റുചെയ്യുന്നത്. വാഹനങ്ങളുടെ റേറ്റിംഗ് ചട്ടക്കൂട് ഓട്ടോമോട്ടീവ് ഇന്ത്യൻ സ്റ്റാൻഡേർഡ് (എഐഎസ്) പ്രകാരം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു BNCAP റേറ്റിംഗ് നേടാൻ താൽപ്പര്യമുള്ള നിർമ്മാതാക്കളും ഇറക്കുമതിക്കാരും ഒരു കേന്ദ്രീകൃത ഫോം 70 എ വഴി അപേക്ഷിക്കണം.
ഈ റേറ്റിംഗ് ഏറ്റെടുക്കുന്നത് നിർബന്ധമല്ലെങ്കിലും, ഉപഭോക്തൃ സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രദർശിപ്പിക്കുന്നതിന്, സാധ്യമായ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ്, ഫൈവ് സ്റ്റാർ സ്കോർ നേടാൻ കമ്പനികൾ എപ്പോഴെ തയ്യാറാണ്. ഏറ്റവും പുതിയ രണ്ട് മോഡലുകളായ ഹാരിയർ, സഫാരി എന്നിവയ്‌ക്കൊപ്പം BNCAP റേറ്റിംഗിന് അപേക്ഷിച്ച ആദ്യത്തെ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്.
ടാറ്റയെ കൂടാതെ, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ മറ്റ് ഇന്ത്യൻ ഓട്ടോമൊബൈൽ കൊമ്പൻമാർ തങ്ങളുടെ മോഡലുകൾ ഇടിക്കൂട്ടിൽ കയറ്റുന്നുണ്ട്. യൂറോപ്യൻ കാർ നിർമ്മാതാക്കളായ റെനോ ഇന്ത്യ, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് എന്നിവ പുതിയ സംവിധാനത്തിന് കീഴിൽ തങ്ങളുടെ കാറുകൾക്ക് സുരക്ഷാ റേറ്റിംഗ് ലഭിക്കാൻ തിടുക്കം കാണിക്കുന്നില്ല. ചിലർക്ക്, സുരക്ഷയ്ക്കായി ഏത് മോഡലുകൾ റേറ്റുചെയ്യണമെന്ന് അവർ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ് സത്യം.
ഭാരത് NCAP-ന് കീഴില്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഇന്ന് സുരക്ഷക്ക് പ്രാധാന്യം നല്‍കാണും ഭൂരിഭാഗം കസ്റ്റമേഴ്‌സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങള്‍ സമഗ്രമായ ക്രാഷ് ടെസ്റ്റിംഗിനായി സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇത് കര്‍ശനമായ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 അനുസരിച്ച് നടത്തുന്നു.
ഭാരത് NCAP നടപ്പില്‍ വരുന്നതോടെ ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗ് നേടാന്‍ തങ്ങളുടെ മോഡലുകളില്‍ നൂതന സങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ കാര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുമെന്നും അതുവഴി ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ സുരക്ഷിതമായ വാഹനങ്ങളെത്താന്‍ വഴിവെക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു കാര്‍ സുരക്ഷിതമാണെന്ന് അറിയുന്നത് ഉപഭോക്താക്കളെ കൂടുതല്‍ മികച്ച രീതിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്നു.
ഇതൊരു സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രി പ്രാക്ടീസായി വികസിപ്പിച്ചെടുത്താല്‍ ബജറ്റും മൈലേജും മാത്രം നോക്കി കാര്‍ വാങ്ങുന്ന രീതിയില്‍ നിന്ന് മാറി സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉത്സാഹമുണ്ടാകും. ഇതുവരെ ഇന്ത്യയിടെ കാര്‍ ഉപഭോക്താക്കള്‍ ഗ്ലോബല്‍ NCAP നല്‍കുന്ന ടെസ്റ്റ് റേറ്റിംഗിനെ ആയിരുന്നു ആശ്രയിച്ചുവന്നിരുന്നത്.
ആഗോള വാഹന മേഖലയില്‍ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കാന്‍ ഈ പുത്തന്‍ നീക്കത്തിലൂടെ സാധിക്കും. ഇന്ത്യയെ ഒരു ആഗോള കയറ്റുമതി ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാറിന്റെ ശ്രമം. കാറുകളുടെ ക്വാളിറ്റിയാണ് കയറ്റുമതിയുടെ അളവ് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇന്ത്യക്ക് സ്വന്തമായി ക്രാഷ് ടെസ്റ്റ് ലഭിക്കുന്നതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ കയറ്റുമതി മൂല്യം ഉയരുമെന്നതും വലിയൊരു ഗുണമാണ്.


Click it and Unblock the Notifications