പ്രഗ്യാനാണ് താരം; ചാന്ദ്രവാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം
ചന്ദ്രയാന്‍ 3 എന്ന ഇന്ത്യയുടെ സ്വപ്‌ന ദൗത്യം പൂര്‍ത്തിയാക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച പ്രഗ്യാന്‍ എന്ന റോവറിനെ കുറിച്ചാണ് എല്ലാവരും സംസാരം. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഈ മനുഷ്യ നിര്‍മിത പേടകം നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്ര ദൗത്യത്തില്‍ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനിലിറങ്ങുന്ന വിക്രം ലാന്‍ഡറും വളരെ നിര്‍ണായകമാണ് എങ്കിലും ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുന്നത് പ്രഗ്യാന്‍ റോവറായിരിക്കും.
ആറുചക്രമുള്ള പ്രഗ്യാന്‍ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമാണ് ഉളളത്. സൗരോര്‍ജ പാനലുകളാണ് പ്രഗ്യാന് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഊര്‍ജം നല്‍കുന്നത്. സെക്കന്‍ഡില്‍ ഒരുസെന്റിമീറ്റര്‍ വേഗത്തിലായിരിക്കും പ്രഗ്യാന്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക.മൊത്തത്തിൽ അര കിലോമീറ്ററോളം ദൂരമായിരിക്കും ചാന്ദ്ര വാഹനം സഞ്ചരിക്കുക എന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് റോവറിനുളളത്.

ഇതുവരെ ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വിക്രാം ലാന്‍ഡര്‍ സേഫ്റ്റ് ലാന്‍ഡ് നടത്തിയത്. ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ബുധനാഴ്ച്ച വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്നം അഭിമാനപുരസ്സരം കീഴടക്കി ഐഎസ്ആര്‍ഒ ഭാരതത്തിന് അഭിമാനമായി. ബുധനാഴ്ച്ച വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയത്.
ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ടായിരുന്നു ലാന്‍ഡിംഗ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് C, സിംപിലിയസ് N ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ഐഎസ്ആര്‍ഒ ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടത്തുകയും ലാന്‍ഡിംഗ് നിരീക്ഷിക്കുകയും ചെയ്തത്. ഐഎസ്ആര്‍ഒക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും നാസയുമുണ്ടായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും.
ആറുചക്രമുള്ള പ്രഗ്യാന്‍ റോവര്‍ ചന്ദ്രയാന്‍ ദൗത്യത്തിലെ നിര്‍ണായക വാഹനമാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടുക. പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഇത് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയക്കുക.
ചന്ദ്രന്റെ ഉപരിതലത്തിലെ രാസഘടനയും ധാതു ഘടനയും അറിയുന്നതിനു വേണ്ട ഉപകരണം റോവറിലുണ്ട്. ഇത് മുന്നോട്ടു നീങ്ങുന്നതിനിടെ ദേശീയ പതാകയും ഐഎസ്ആര്‍ഒ ലോഗോയും ചന്ദ്രനില്‍ പതിയും. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമുള്ള പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്ര ദിവസം മാത്രമാണ് ആയുസ് കണക്കാക്കുന്നത്. ഭൂമിയിലെ 14 ദിവസങ്ങള്‍ക്കു തുല്യമാണ് ഒരു ചാന്ദ്ര ദിവസം.
പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരുന്നു ലാന്‍ഡിംഗ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27-ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല. ജയ-പരാജയ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിവിധി തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചതിനാല്‍ ഐഎസ്ആര്‍ഒ വലിയ ആത്മവിശ്വാസത്തിലാണ്.
ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 5.27 മുതല്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെ കോടിക്കണക്കിന് ഭാരതീയരാണ് ചരിത്ര ദൗത്യം തത്സമയം കണ്ടത്. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിങ് തത്മസയം വെര്‍ച്വലായി ലാന്‍ഡിംഗിന് സാക്ഷിയായി.


Click it and Unblock the Notifications








