ഇന്ത്യയിൽ ഒരു കാര്‍ പോലും വില്‍ക്കാതെ ഫോര്‍ഡിന്റെ ലാഭം 505 കോടി രൂപ! ഗുട്ടന്‍സ് എന്താണെന്നറിയാമോ?
നഷ്ടക്കച്ചോടമാണെന്ന് പറഞ്ഞ് ഒരു രാജ്യത്ത് വില്‍പ്പന അവസാനിപ്പിച്ച് പോയ കമ്പനിക്ക് അവിടെ നിന്ന് പിന്നീട് ലാഭം ലഭിച്ച് തുടങ്ങിയാല്‍ എങ്ങനെയിരിക്കും?. അമേരിക്കന്‍ വാഹന ഭീമന്‍മാരായ ഫോര്‍ഡ് ഇന്ത്യയില്‍ നിന്ന് നേടുന്ന വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
ലോകത്തിലെ മുന്‍നിര കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് അമേരിക്കയില്‍ നിന്നുള്ള ഫോര്‍ഡ്. കമ്പനിയുടെ നിരവധി കാറുകള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാഹനപ്രേമികളെയാകെ ഞെട്ടിച്ച് ഫോര്‍ഡ് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാജ്യം വിട്ടു. നിലവില്‍ ഇന്ത്യയില്‍ ഫോര്‍ഡിന്റെ കാറുകള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല.

എന്നാല്‍ ഒരു കാര്‍ പോലും വില്‍പ്പനക്കെത്തിക്കാതെ തന്നെ ഫോര്‍ഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 505 കോടി രൂപ വരുമാനം നേടിയതായാണ് നിരവധി മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ കീഴില്‍ ഒരു കാര്‍ മോഡല്‍ പോലും വില്‍പ്പനയ്ക്കില്ലാത്തപ്പോള്‍ ഫോര്‍ഡിന് എങ്ങനെയാണ് ഇത്രയും വലിയ വരുമാനം നേടാന്‍ കഴിഞ്ഞതെന്ന സംശയമാണ് ഇപ്പോള്‍ എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഫോര്‍ഡിന് ലാഭം കിട്ടുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്.
ഫോര്‍ഡ് ഇന്ത്യയില്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയെങ്കിലും എഞ്ചിനുകള്‍ പോലുള്ള പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണം തുടരുകയാണ്. ഇതിനുള്ള അനാവശ്യ ചെലവുകള്‍ കമ്പനി പൂര്‍ണമായും കുറച്ചു. ഇതുമൂലം കമ്പനിക്ക് ഗണ്യമായ വരുമാനം നേടാന്‍ കഴിഞ്ഞു. കൂടാതെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചതായും പറയപ്പെടുന്നു. ഇവയെല്ലാം ചേര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 505 കോടി രൂപയുടെ വരുമാനം നേടിക്കൊടുത്തു.

വില്‍പ്പന കുറഞ്ഞതും നഷ്ടം കൂടുകയും ചെയ്തതോടെ 2021 സെപ്റ്റംബറിലാണ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ തീരുമാനിച്ചത്. കമ്പനിയെ ലാഭത്തിലാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിലെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവി നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. 2022 ജൂലൈയിലാണ് അവസാന ഫോര്‍ഡ് കാര്‍ അവരുടെ ചെന്നൈ പ്ലാന്റില്‍ നിന്ന് പണിതിറങ്ങിയത്.
ചെന്നൈയിലെ നിര്‍മാണം കയറ്റുമതി വിപണിക്ക് മാത്രമായി. ഇതിനിടെ ഈ വര്‍ഷം ജനുവരിയില്‍ തങ്ങളുടെ ഗുജറാത്ത് സാനന്ദിലെ വാഹന നിര്‍മാണ പ്ലാന്റ് ടാറ്റ മോട്ടോര്‍സിന് വില്‍ക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍്സിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ഈ പ്ലാന്റ് ഏറ്റെടുത്തു. ഫോര്‍ഡ് പ്ലാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ടാറ്റയിലേക്ക് മാറ്റാന്‍ അവസരം ലഭിച്ചു.
നിലവില്‍, പവര്‍ട്രെയിന്‍ മാനുഫാക്ചറിംഗ് പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയില്‍ നിന്ന്പാട്ടത്തിന് എടുത്ത് ഫോര്‍ഡ് ഇന്ത്യ പവര്‍ട്രെയിന്‍ നിര്‍മ്മാണം തുടരുകയാണ്.നിലവില്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അമേരിക്കന്‍ ബ്രാന്‍ഡ് താല്‍പ്പര്യം പ്രകടമാക്കിയിട്ടില്ല. എന്നാല്‍ ഇതിന്റെ സാധ്യത പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല. ഇവി ഉല്‍പ്പാദനത്തിനുള്ള പദ്ധതികള്‍ റദ്ദാക്കിയെങ്കിലും ചില കൃത്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനി തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഫോര്‍ഡിന്റെ പ്രശസ്ത മോഡലുകളിലൊന്നായ ഇക്കോസ്പോര്‍ട്ട് അധികം വൈകാതെ ഇലക്ട്രിക് കുപ്പായമണിഞ്ഞ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമല്ല. അതുപോലെ ഫോര്‍ഡ് ഇന്ത്യ വിട്ടെങ്കിലും അവരുടെ ഫുള്‍സൈസ് എസ്‌യുവിയായ എന്‍ഡവറിനൊക്കെ ഇപ്പോഴും നിരവധി ഫാന്‍സുണ്ട്. ഫോര്‍ഡ് മടങ്ങിവന്നെങ്കില്‍ എന്ന് അവരും ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ പല കമ്പനികളും അടുത്തിടെ മടങ്ങി വന്ന ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ടൂവീലര്‍ വിഭാഗത്തിലെ ജാവ, യെസ്ഡി ബ്രാന്‍ഡുകള്‍ തന്നെ ഉദാഹരണം. ഇവരുടെ പാത പിന്തുടര്‍ന്ന് ഫോര്‍ഡ് വീണ്ടും ഇന്ത്യന്‍ തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരവധിയാണ്. രാജ്യം ഇവികളിലേക്ക് ചുവടുമാറുന്ന കാലത്ത് പുത്തന്‍ തന്ത്രവുമായി ഒരുപക്ഷേ അവര്‍ മടങ്ങി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Click it and Unblock the Notifications








