വിദേശത്തേക്ക് കയറ്റി അയച്ചത് 6 ലക്ഷം മെയ്ഡ് ഇന്‍ ഇന്ത്യ കാറുകള്‍; കമ്പനി ഏതെന്നറിഞ്ഞാല്‍ അത്ഭുതപ്പെടും
ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ന് ഇന്ത്യ. കാര്‍ വില്‍പ്പനയില്‍ മാത്രമല്ല വാഹന നിര്‍മാണ ഹബ് എന്ന നിലയിലും ഇന്ന് രാജ്യം ഒരുപാട് മുന്നേറി. പല മുന്‍നിര കാര്‍ നിര്‍മാതാക്കളും കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് പല വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നു.
ഒരു പ്രമുഖ കാര്‍ നിര്‍മാണ കമ്പനി ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 6 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്ത് പുത്തന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ വിപണിയിലെ സജീവ സാന്നിധ്യമായ സ്‌കോഡ ഓട്ടോ ഫോക്സ്‍വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് രാജ്യത്ത് നിന്ന് 6 ലക്ഷത്തിലധികം യൂണിറ്റ് കാറുകള്‍ നിര്‍മ്മിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്തതായി വ്യാഴാഴ്ച അറിയിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയിലെ പ്ലാന്റില്‍ നിന്നാണ് സ്‌കോഡ ഓട്ടോ ഫോക്സ്‍വാഗണ്‍ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്തത്. ആഭ്യന്തര വിപണിയിലേക്കും ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കും വേണ്ട സ്‌കോഡ, ഫോക്സ്വാഗണ്‍ കാറുകളാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇവിടെ നിര്‍മിച്ച് വരുന്നത്. മെക്‌സിക്കോ, സബ് സഹാറ, വടക്കേ ആഫ്രിക്ക, ഏഷ്യ, ജിസിസി (ഗള്‍ഫ്) എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലാണ് ഇന്ത്യന്‍ നിര്‍മ്മിത സ്‌കോഡ, ഫോക്സ്‍വാഗണ്‍ കാറുകള്‍ക്ക് സാന്നിധ്യമറിയിക്കുന്നത്.
ഇതിന്റെ ഫലമായി 6 ലക്ഷം യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്യുക എന്ന വമ്പന്‍ നേട്ടം ഗ്രൂപ്പ് കൈവരിക്കുകയും ചെയ്തു. 2011-ല്‍ ജനപ്രിയ മോഡലുകളായിരുന്ന പോളോ, വെന്‍േറാ എന്നിവ കപ്പൽ കയറ്റി അയച്ചാണ് കമ്പനി ഈ ഉദ്യമത്തിന് തുടക്കമിട്ടത്. എന്നാല്‍ നിലവില്‍ ഈ രണ്ട് മോഡലുകളും വില്‍പ്പനയിലില്ല. ഇപ്പോള്‍ പുത്തന്‍ മോഡലുകളായ വെര്‍ട്ടിസ്, ടിഗുവാന്‍, സ്‌കോഡ കുഷാഖ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിലും ഈ കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതോടൊപ്പം മറ്റ് ലോകരാജ്യങ്ങളിലും ഇവക്ക് വമ്പന്‍ ഡിമാന്‍ഡാണ്. അതിനാല്‍ തന്നെ സ്‌കോഡ ഓട്ടോ ഫോക്സ്‍വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയില്‍ നിന്ന് റൈറ്റ് ഹാന്‍ഡ്, ലെഫ്റ്റ് ഹാന്‍ ഡ്രൈവ് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഫോക്സ്‍വാഗണ്‍ ഇന്ത്യ 2.0 പദ്ധതിക്ക് കീഴിലാണ് സ്‌കോഡ ഓട്ടോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകള്‍ നവീകരിച്ചത്. പുതിയ MQB A0 IN പ്ലാറ്റ്‌ഫോമില്‍ നാല് കാറുകളാണ് അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ കാറുകള്‍ക്കാണ് ഈ പ്ലാറ്റ്‌ഫോം അടിവരയിടുന്നത്. ഈ നാല് കാര്‍ മോഡലുകളുടെ വിജയം മാര്‍ക്കറ്റില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചതാടൊപ്പം ഇന്ത്യയെ മേഖലയിലെ സുപ്രധാന കയറ്റുമതി ഹബ് ആക്കി മാറ്റുകയും ചെയ്തു.
ഈ നാല് മെയിഡ് ഇന്‍ ഇന്ത്യ കാറുകളും ഏറ്റവും സുരക്ഷിതമായ വാഹനങ്ങള്‍ എന്ന് പേരെടുക്കുകയും ചെയ്തിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് ഇവ സ്വന്തമാക്കിയത്. ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന പുതിയ കാറുകള്‍ ഗ്രൂപ്പ് അടുത്ത വര്‍ഷം മുതല്‍ വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യും. വിയറ്റ്‌നാമില്‍ കാറുകള്‍ അസംബിള്‍ ചെയ്യുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനായി കമ്പനി ഇപ്പോള്‍ നിര്‍മ്മാണ പ്ലാന്റ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. പൂനെ ചക്കന്‍ പ്ലാന്റ് ഏകദേശം 16,000 ചതുരശ്ര അടി ആയിരിക്കും വിപുലീകരിക്കുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ആണ് കയറ്റുമതിയുടെ കാര്യത്തിലും മുന്‍പന്തിയില്‍. ഈ സാഹചര്യത്തില്‍ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പ് കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്നത് വാഹന ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്നുണ്ട്.
വരും കാലങ്ങളില്‍ ആഗോള തലത്തിലെ ഡിമാന്‍ഡിനെ ആശ്രയിച്ച് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുമെന്ന് തന്നെയാണ് പ്രതീക്ഷ. ലോകത്തെ മറ്റ് വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഫോക്സ്‍വാഗണ്‍, സ്‌കോഡ കാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ആഗോള തന്ത്രങ്ങളുടെ ഭാഗം കൂടിയാണ്.
ഇന്ത്യയെ ആഗോള ഓട്ടോമൊബൈല്‍ പ്രൊഡക്ഷന്‍ ഹബ് ആക്കി മാറ്റുകയെന്നത് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇതിനായി മുന്നോട്ട് വരുന്നത് രാജ്യം കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കുന്നതിന് ഊര്‍ജ്ജമാകും. ആഗോള ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ലയടക്കം ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സര്‍ക്കാറുമായി ചര്‍ച്ചയിലാെണന്ന കാര്യങ്ങള്‍ കൂടി ഇതുമായി ചേര്‍ത്ത് വായിക്കണം.


Click it and Unblock the Notifications








