ഇവി വിപണി വെട്ടിപ്പിടിക്കാനായി കോടികള്‍ മുടക്കാൻ ടാറ്റ; എന്നാല്‍ ബാറ്ററി ഫാക്ടറി ഒരുങ്ങുന്നത് ഇന്ത്യയിലല്ല
ഇലക്ട്രിക് വാഹനങ്ങളിലാണ് ഭാവി എന്ന് തിരിച്ചറിഞ്ഞ് ലോകത്തിലെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പതുക്കെ പദ്ധതികള്‍ മാറ്റിതുടങ്ങിയിട്ടുണ്ട്. ഇവി വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ബാറ്ററി സാങ്കേതികവിദ്യയിലും കൂടി പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. വൈദ്യുത വാഹന നിര്‍മാണശാലകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ബാറ്ററി പ്ലാന്റുകള്‍ക്ക് വേണ്ടിയും കമ്പനികള്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്.
ടാറ്റ മോട്ടോര്‍സ്, ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ (ജെഎല്‍ആര്‍) ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് പുതുതായി ഒരു ജിഗാ ഫാക്ടറി തുടങ്ങാന്‍ പോകുന്ന വിവരം ബുധനാഴ്ച സ്ഥിരീകരിച്ചു. എന്നാല്‍ കമ്പനി ഫാക്ടറി ഇന്ത്യയിലല്ല യുകെയിലാണ് തുടങ്ങുന്നത്. ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ബ്രാന്‍ഡുകളുടെ ആഢംബര കാറുകളും എസ്‌യുവികളും കമ്പനി ഇപ്പോള്‍ യുകെയിലാണ് നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 40GW സെല്ലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ആഗോള ബാറ്ററി സെല്‍ ജിഗാഫാക്ടറിയാണ് യുകെയില്‍ സ്ഥാപിക്കാന്‍ പോകുന്നത്.

4 ബില്യണ്‍ പൗണ്ടിനടുത്താണ് നിക്ഷേപിക്കുന്നത്. തുടക്കത്തില്‍ ജെഎല്‍ആര്‍, ടാറ്റ മോട്ടോര്‍സ് എന്നിവയ്ക്കായിരിക്കും ഇവിടെ നിര്‍മിക്കുന്ന സെല്ലുകള്‍ വിതരണം ചെയ്യുക. യുകെയിലെ സണ്ടര്‍ലാന്‍ഡിലുള്ള നിസാനിന്റെ പ്ലാന്റിന് അടുത്തായി എന്‍വിഷന്‍ തുറക്കാന്‍ ഉദ്ദേശിക്കുന്ന 38GWh ബാറ്ററി ഫാക്ടറിയേക്കാള്‍ കൂടുതല്‍ ശേഷിയുള്ളതാകും ടാറ്റയുടെ പ്ലാന്റ്. 2040-ഓടെ ഇവി പ്രൊഡക്ഷന്‍ കൂടുന്നതിനാല്‍ 2030-ഓടെ യുകെയ്ക്ക് മൊത്തം 100GWh പ്രാദേശിക ശേഷി ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.
ടാറ്റ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ബാറ്ററി ഫാക്ടറിയില്‍ 9,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ബാറ്ററി ഫാക്ടറിക്കായി സോമര്‍സെറ്റില്‍ കമ്പനി സ്ഥലം കണ്ടുവെച്ചതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ടാറ്റ ഗ്രൂപ്പ് യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സെല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്ന് യുകെയില്‍ സ്ഥാപിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.

ടെസ്ല, റിവിയന്‍, ജെഎല്‍ആര്‍ എന്നിവയുള്‍പ്പെടെ വിവിധ വാഹന നിര്‍മ്മാതാക്കളുടെ ബാറ്ററി നിര്‍മാണ ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്ന സോമര്‍സെറ്റിലെ ബ്രിഡ്ജ്വാട്ടറിലാണോ പുതിയ ഫാക്ടറി ഉയരുകയെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്ലാന്റ് മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തായി തളര്‍ച്ച നേരിടുന്ന യുകെയുടെ കാര്‍ നിര്‍മ്മാണ മേഖലയ്ക്ക് ഈ പദ്ധതി വന്‍ ഉത്തേജനമാണേകുക.
യൂറോപ്പില്‍ ജിഗാ ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ജെഎല്‍ആര്‍ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാന്‍ മാര്‍ഡെല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകളും സ്പെയിനിലായിരിക്കും കമ്പനി ഫാക്ടറി സ്ഥാപിക്കുകയെന്നാണ് കരുതിയത്. സബ്സിഡികളും നയങ്ങളുമായിരുന്നു സ്‌പെയിനിന് സാധ്യത കല്‍പ്പിക്കാന്‍ കാരണം. എന്നാല്‍ കമ്പനിയുടെ ഭാവിക്കായി ഈ പുതിയ പദ്ധതിക്കായി ജെഎല്‍ആര്‍ ബ്രിട്ടീഷ് പൈതൃകത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.

ഈ വരാനിരിക്കുന്ന ഗിഗാഫാക്ടറി സമീപകാലത്ത് യുകെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ബാറ്ററി ഫാക്ടറിക്കായി ടാറ്റ യുകെയെ തിരഞ്ഞെടുത്ത തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രശംസിച്ചു. 'ഇത് രാജ്യത്തുടനീളമുള്ള ബ്രിട്ടീഷുകാര്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വൈദ്യുത വാഹനങ്ങളിലേക്കുള്ള ആഗോള പരിവര്‍ത്തനത്തിലെ നമ്മുടെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുകയും ഭാവിയില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും' ഋഷി സുനക് പറഞ്ഞു.
യൂറോപ്പില്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ടെന്ന് ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പിബി ബാലാജിയും വെളിപ്പെടുത്തിയിരുന്നു. ജെഎൽആറിനും ടാറ്റ മോട്ടോര്‍സിനും വിതരണം ചെയ്യുന്നതിനൊപ്പം വിപണിയില്‍ ബാറ്ററികള്‍ വില്‍ക്കാനും പ്ലാനുണ്ട്. ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് (LFP), നിക്കല്‍ മാംഗനീസ് കോബാള്‍ട്ട് (NMC) എന്നീ രണ്ട് കെമിസ്ട്രി ഉപയോഗിച്ചായിരിക്കും സെല്ലുകള്‍ നിര്‍മിക്കുക. NMC ജെഎല്‍ആറിന് വേണ്ടി നീക്കിവച്ചിരിക്കുന്നതായി ബാലാജി സ്ഥിരീകരിച്ചു.


Click it and Unblock the Notifications