ടെസ്‌ല പ്ലീസ് വെയിറ്റ്; ഇന്ത്യയിലേക്ക് വരാൻ ഒരു ഡിമാൻ്റ് ഉണ്ടെന്ന് ഗഡ്കരി
ഇലക്ട്രിക് വാഹന പ്രേമികളും ടെസ്‌ല ആരാധകരും കാത്തിരിക്കുന്ന കാര്യമാണ് ഇന്ത്യയിൽ ടെസ്‌ലയുടെ വരവ്. എന്നാൽ പച്ചകൊടി കാണിക്കാൻ കേന്ദ്രത്തിന് ഇപ്പോഴും ഒരു താൽപ്പര്യകുറവാണ്. ഞങ്ങൾ ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എല്ലാത്തരം കച്ചവടക്കാരുമുളള ഒരു വലിയ വിപണിയാണ് ഇന്ത്യ. എന്നിരുന്നാലും, ഇളവുകൾ ലഭിക്കുന്നതിന് നിർമാണയൂണിറ്റ് സ്ഥാപിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാണ് കേന്ദ്രം പറയുന്നത്.
ടെസ്‌ല ചൈനയിൽ നിർമ്മിക്കുകയും വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് ഇളവുകളൊന്നും ലഭിക്കില്ലെന്ന് ഗഡ്കരി പറഞ്ഞിരുന്നു. ടെസ്‌ലയെപ്പോലുള്ള ടെക്നോളജിയിൽ മുന്നിൽ നിൽക്കുന്ന വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നുണ്ട്. പ്രാദേശിക ഉൽപ്പാദനത്തിന് ഊന്നൽ നൽകിക്കൊണ്ട് ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാരംഭ വർഷങ്ങളിൽ പൂർണമായും അസംബിൾ ചെയ്ത യൂണിറ്റുകൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് ടെസ്‌ല ഇവികള്‍ രാജ്യത്തെ നിരത്തുകളിലെത്താന്‍ വൈകുന്നത്. കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നിലവില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇന്ത്യ ഇറക്കുമതി തീരുവ ഈടാക്കുന്നത്.
ആഭ്യന്തര കാര്‍ നിര്‍മാണവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുന്ന നയം സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇന്ത്യയിലെ ഇവി നിര്‍മാതാക്കള്‍ക്ക് ഏറെ ഗുണകരവും ആഗോള ഭീമന്‍മാര്‍ക്ക് തിരിച്ചടിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാവായി വളര്‍ന്നിരിക്കുകയാണ്.

എങ്കിലും ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വില്‍പ്പന ഇപ്പോഴും മന്ദഗതിയിലാണെന്ന് വേണം പറയാന്‍. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ഉത്പാദനം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇവികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉത്പാദനം കൂട്ടാനും പല മാര്‍ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവകളുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ വരുത്തുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ കാറുകള്‍ അടക്കം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതിന് ഈ തീരുമാനം വഴിവെക്കും. കുറഞ്ഞ ഇറക്കുമതി തീരുവ വഴി വിപണിയിലെത്തുന്ന കാറുകള്‍ ചുടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നത് വേഗത്തിലാക്കും. ഇന്ത്യയെ മേഖലയിലെ കയറ്റുമതി ഹബ് ആക്കി മാറ്റാന്‍ ടെസ്‌ലക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അങ്ങനെ വന്നാല്‍ ഇന്ത്യന്‍ നിര്‍മിത ടെസ്‌ല കാറുകള്‍ വിദേശ രാജ്യത്തെ നിരത്തുകള്‍ കൈയ്യടക്കുന്നത് നമുക്ക് കാണാം. ഇന്ത്യയില്‍ ഏതായാലും ഇറക്കുമതി തീരുവ ഇത്ര ഉയര്‍ന്നതാണ് മറ്റ് രാജ്യങ്ങളിലും ഇതാണോ സ്ഥിതിയെന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. യുഎസില്‍ വെറും 2.5%, ഓസ്ട്രേലിയയില്‍ 5%, കാനഡയില്‍ 6.1%, ഫ്രാന്‍സില്‍ 10%. സൗദി അറേബ്യയില്‍ 15%, ചൈന 23%, ബ്രസീലില്‍ 35% എന്നിങ്ങനെയാണ് ഇറക്കുമതി തീരുവ.
അതോടൊപ്പം ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഗോള കാര്‍ നിര്‍മാതാക്കളും ഇതിന്റെ ഫലം അനുഭവിക്കും. ഈ രണ്ട് ലക്ഷ്വറി ബ്രാന്‍ഡുകളും ഇതിനകം തന്നെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ ബ്രാന്‍ഡുകളുടെ ഇറക്കുമതി ചെയ്യുന്ന ആഡംബര ഇവികളുടെ വില കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷമാണ്.
പൂനെയിലെ പഞ്ച്ഷില്‍ ബിസിനസ് പാര്‍ക്കില്‍ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഒരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തേക്കാണ് ഓഫീസ് കെട്ടിടം കമ്പനി ലീസിന് എടുത്തിരിക്കുന്നത്. പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കിന്റെ ഒന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന 5,850 ചതുരശ്ര അടി സ്ഥലം ബില്‍ഡിംഗ് ഓപ്പറേറ്ററായ ടേബിള്‍സ്‌പേസ് ടെക്‌നോളജീസില്‍ നിന്ന് പ്രതിമാസം 11.65 ലക്ഷം രൂപ വാടകക്കാണ് ലീസിനെടുത്തിരിക്കുന്നത്.
5 വര്‍ഷ കാലയളവിലേക്കുള്ള സെക്യൂരിറ്റി ഡെപോസിറ്റ് 34.95 ലക്ഷം രൂപയാണ്. കരാറിന്റെ ഭാഗമായി 5 കാറുകളും 10 ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ടെസ്‌ലയുടെ ഇന്ത്യയിലെ ശരിക്കുമുള്ള ആദ്യ ഓഫീസ് സംവിധാനമാണിതെന്ന് പറയാം. ലീസിനുള്ള ലോക്ക്-ഇന്‍ കാലയളവ് 36 മാസമാണ്. വാടക പ്രതിവര്‍ഷം 5 ശതമാനം വര്‍ധിക്കുന്നു.


Click it and Unblock the Notifications








