മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും തലവേദന കൂടും; ഇന്ത്യയിലെ മൂന്നാമത്തെ നിർമാണ പ്ലാൻ്റുമായി ടൊയോട്ട
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുളള വാഹന നിർമാതാക്കൾ ആരാണെന്ന് ചോദിച്ചാൽ അത് ടൊയോട്ടയാണ് എന്ന് പറയേണ്ടി വരും. വർഷങ്ങൾ കൊണ്ട് നേടിയെടുത്ത് ജനപ്രീതി നിലനിർത്താൻ കമ്പനി വളരെ മികച്ച പദ്ധതികളെല്ലാം നടത്താറുണ്ട്. രാജ്യത്ത് ടൊയോട്ടയ്ക്ക് നിലവിൽ രണ്ട് വാഹന നിർമാണ പ്ലാൻ്റുകളാണുളളത്. കോടികൾ മുടക്കി മൂന്നാമതൊരു പ്ലാൻ്റ് കൂടെ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ടെയോട്ട കിർലോസ്കർ മോട്ടോർ കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ബിദാദി ജില്ലയിൽ തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കാൻ ഉടൻ 3,300 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാന്റ് ടൊയോട്ടയുടെ ഉൽപ്പാദന ശേഷി പ്രതിവർഷം 1 ലക്ഷം യൂണിറ്റ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 3.42 ലക്ഷം കാറുകളാണ് വാഹന നിർമാതാക്കളുടെ ഉൽപ്പാദന ശേഷി, പുതിയ പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ശേഷം ഇത് 4.42 ലക്ഷമായി ഉയരും.

ഇന്ത്യയിലെ 25 വർഷത്തെ ജൈത്രയാത്രയെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുന്നതിനും'മേക്ക്-ഇൻ-ഇന്ത്യ'യോടുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താനുമാണ് കമ്പനി ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പ്ലാന്റ് ഏകദേശം 2,000 തൊഴിലാളികൾക്ക് അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കർണാടക ഗവൺമെന്റുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി.
പ്ലാന്റ് 2026-ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി പോലുള്ള ജനപ്രിയ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ടൊയോട്ട ഉപഭോക്താക്കളുടെ മോഡലുകൾക്ക് വേണ്ടിയുളള 12 മാസത്തിലധികം നീണ്ട കാത്തിരിപ്പ് കാലയളവ് കുറയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ എത്തിയതിനുശേഷം, വാഹന നിർമ്മാതാവ് 16,000 കോടി രൂപയിലധികം നിക്ഷേപിക്കുകയും വിതരണക്കാരും ഡീലർ പങ്കാളികളും ഉൾപ്പെടെ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 88,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ടൊയോട്ടയുടെ നാളിതുവരെയുള്ള കയറ്റുമതി സംഭാവനകൾ ഏകദേശം 30,000 കോടി രൂപയാണ്. മൊത്തത്തിൽ, ക്വാളിസ്, കൊറോള മുതൽ എല്ലാ പുതിയ ഹൈക്രോസ്, റൂമിയോൺ എന്നിവയും അതിലേറെയും വരെ കമ്പനി 2.3 ദശലക്ഷത്തിലധികം കാറുകളാണ് രാജ്യത്ത് ഇതുവരെ വിറ്റത്.
ഒക്ടോബറില്‍ 21,879 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ 2023 ഒക്ടോബര്‍ ടൊയോട്ടയെ സംബന്ധിച്ച് മികച്ച മാസങ്ങളിലൊന്നായി മാറി. 2022 ഒക്ടോബറില്‍ 13,143 യൂണിറ്റുകളായിരുന്നു ടൊയോട്ടയുടെ വില്‍പ്പന. മുന്‍വര്‍ഷവുമായി തട്ടിച്ച്നോക്കുമ്പോള്‍ 66 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം 20,542 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി മറ്റ് രാജ്യങ്ങളിലേക്ക് 1,337 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തതായി ബുധനാഴ്ച അറിയിച്ചു.

അതേസമയം ഈ വര്‍ഷം സെപ്റ്റംബറില്‍ ടൊയോട്ട 23,590 യൂണിറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ വില്‍പ്പന 1,422 യൂണിറ്റ് കുറഞ്ഞെങ്കിലും ഉത്സവ സീസണില്‍ കാര്യമായ നേട്ടം കൊയ്യാന്‍ ടൊയോട്ടക്കായി എന്ന് നമുക്ക് പറയാന്‍ സാധിക്കും. ഉത്സവ സീസണിലെ മുന്നേറ്റമാണ് ഉയര്‍ന്ന വില്‍പനയ്ക്ക് കാരണമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മികച്ച വളര്‍ച്ച നിലനിര്‍ത്തിപ്പോരുന്നുണ്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കമ്പനി വില്‍പനയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,38,190 യൂണിറ്റുകള്‍ ആയിരുന്നു ടൊയോട്ടക്ക് വില്‍ക്കാനായത്. എന്നാല്‍ ഇക്കൊല്ലം വില്‍പ്പന 1,92,661 യൂണിറ്റായി ഉയര്‍ത്താന്‍ സാധിച്ചു. ഈ വര്‍ഷം ഇതുവരെ 40 ശതമാനം വളര്‍ച്ച നേടി.
അതുപോലെ 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൊയോട്ട മൊത്തം 1,45,818 യൂണിറ്റ് വില്‍പ്പന നടത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,04,986 യൂണിറ്റുകള്‍ ആയിരുന്നു. 39 ശതമാനമാണ് വളര്‍ച്ച. രാജ്യത്തെ രണ്ട് വാഹന നിര്‍മാണ പ്ലാന്റുകളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ മൂന്നാമതൊരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ വിവിധ മാധ്യമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications








