എല്ലാവര്‍ക്കും ഇന്ത്യയെ മതി! ടെസ്‌ലക്ക് പിന്നാലെ മറ്റൊരു ഫോറിൻ ബ്രാന്‍ഡ് കൂടി രാജ്യത്തേക്ക്
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഒന്നിലേറെ വിദേശ ബ്രാന്‍ഡുകള്‍ എന്‍ട്രി നടത്താനായി കാത്തിരിക്കുന്നുണ്ട്. ആഗോള ഭീമന്‍മാരായ ടെസ്‌ല ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് തുടങ്ങുന്നതിനുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്ന കാര്യം ഏല്ലാവര്‍ക്കുമറിയാം. ഇതിനിടെ വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഓട്ടോയും ഇന്ത്യയിലേക്കെത്താന്‍ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കാര്‍ നിര്‍മാതാവയി ചുരുങ്ങിയ നാള്‍കൊണ്ട് ഉയര്‍ന്ന് വന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ് ഓട്ടോ. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും ഇന്ത്യയില്‍ വാഹന നിര്‍മാണശാല സ്ഥാപിക്കുന്നതിനായി വിയറ്റ്‌നാമീസ് ബ്രാന്‍ഡ് വളരെയധികം താല്‍പര്യപ്പെടുന്നതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2024-ല്‍ ആരംഭിക്കുന്ന അതിന്റെ അടുത്ത ഘട്ട വികസനത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള പുതിയ വിപണികളില്‍ സാന്നിധ്യമറിയിക്കാന്‍ പദ്ധതിയിടുന്നതായി വിന്‍ഫാസ്റ്റ് വ്യാഴാഴ്ച രണ്ടാം പാദ വരുമാന പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

വിയറ്റ്‌നാമിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേഷനായ വിന്‍ഗ്രൂപ്പിന്റെ ഇവി വിഭാഗമാണ് വിന്‍ഫാസ്റ്റ്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണന പട്ടികയിലുള്ളത്. എന്നിരുന്നാലും കമ്പനി മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. നിക്ഷേപ പദ്ധതിയുമായി കമ്പനി മുന്നോട്ട് പോയാല്‍ രാജ്യത്ത് ഷോറൂം തുറക്കുന്ന ആദ്യത്തെ വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായിരിക്കും വിന്‍ഫാസ്റ്റ് ഓട്ടോ.
പല കാര്‍ നിര്‍മാതാക്കളും ഇന്ത്യയെ ഇപ്പോള്‍ ഒരു കയറ്റുമതി ഹബായി കണക്കാക്കുന്നുണ്ട്. വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യക്ക് മാത്രമായുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കാനാണോ അതോ കയറ്റുമതി കൂടി ലക്ഷ്യം വെക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. 2017-ലാണ് വിന്‍ഫാസ്റ്റ് ഓട്ടോ സ്ഥാപിതാമായത്. കഴിഞ്ഞ മാസം ടെസ്ലയ്ക്കും ടൊയോട്ടയ്ക്കും പിന്നില്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാവായി ചുരുങ്ങിയ കാലം കൊണ്ട് മാറിയിരുന്നു.

നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ സ്റ്റോക്ക് 700 ശതമാനം ഉയര്‍ന്ന് മൂല്യം 191 ബില്യണ്‍ യുഎസ് ഡോളറായി മാറിയിരുന്നു. എന്നാല്‍ സ്റ്റോക്ക് വളരെ അസ്ഥിരമായതിനാല്‍ ഈ മാസം ആദ്യം അത് 140 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു.വിന്‍ഫാസ്റ്റ് കഴിഞ്ഞ വര്‍ഷം 7,400 കാറുകള്‍ മാത്രമാണ് വിറ്റത്. വില്‍പ്പന മുഴുവന്‍ വിയറ്റ്‌നാമിലാണെന്ന് പറയേണ്ടതില്ലെല്ലോ.
എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് കാലൂന്നുന്നതോടെ ഈ വര്‍ഷം 40,000 മുതല്‍ 50,000 വരെ കാറുകള്‍ വരെ വില്‍ക്കാമെന്നാണ് പ്രതീക്ഷ. വിയറ്റ്‌നാമിലെ ഹായ് ഫോങ്ങില്‍ വിന്‍ഫാസ്റ്റിന് ഒരു നിര്‍മ്മാണ സൗകര്യമുണ്ട്. അമേരിക്കന്‍ ഇവി വിപണിയുടെ 50 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്ന ടെസ്‌ലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇൗ കമ്പനി ചെറുതാണെന്ന് തോന്നാമെങ്കിലും റോക്കറ്റ് വേഗത്തിലാണ് ഇതിന്റെ വികസനം. മാത്രമല്ല അമേരിക്കന്‍ വിപണിയില്‍ ടെസ്‌ലയോട് എതിരിടാനാണ് വിന്‍ഫാസ്റ്റിന്റെ പരിപാടികള്‍.

ഇക്കഴിഞ്ഞ ജൂലൈ 28-ന് കമ്പനി അമേരിക്കയിലെ തങ്ങളുടെ ആദ്യ ഫാക്ടറി സ്ഥാപിച്ചിരുന്നു. നോര്‍ത്ത് കരോലിനയില്‍ 1,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പുത്തന്‍ ഫാക്ടറി. ആദ്യഘട്ടത്തില്‍ ഇതിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 150,000 യൂണിറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിന്‍ഫാസ്റ്റിന് ടെസ്ലയുടെ അതേ ബ്രാന്‍ഡ് മൂല്യം കല്‍പ്പിക്കുന്നില്ലെങ്കിലും അമേരിക്കന്‍ ബ്രാന്‍ഡിന്റെ മോഡലുകള്‍ക്കുള്ള താങ്ങാനാവുന്ന ബദലുകളായാണ് കണക്കാക്കപ്പെടുന്നത്.
പൈസ വസൂലാകുന്ന താങ്ങാനാകുന്ന മോഡലുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിന്‍ഫാസ്റ്റിന്റെ പ്രതീക്ഷ. ആഗോളതലത്തില്‍ 120-ലധികം ഷോറൂമുകള്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാക്കി ഇന്ത്യയെ മാറ്റാനാണ് പദ്ധതിയിടുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തെക്കു-കിഴക്കന്‍ ഏഷ്യയില്‍ ടെസ്‌ലയെയും വിന്‍ഫാസ്റ്റിനെയും പിന്തള്ളി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടെസ്‌ലയുടെ വെല്ലുവിളി അതിജീവിക്കേണ്ടതായി വരും.
എന്നാല്‍ പ്രീമിയം ഇവി വിഭാഗത്തില്‍ കമ്പനിക്ക് മികച്ച അവസരമുണ്ടെന്നാണ് വിലയിരുത്തല്‍. ടെസ്ലയെ കൂടാതെ മറ്റ് യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവയെക്കാള്‍ മത്സരാധിഷ്ഠിത വിലയില്‍ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചാല്‍ ഈ വിഭാഗത്തില്‍ വിന്‍ഫാസ്റ്റിന് എളുപ്പം വളരാമെന്നാണ് പ്രവചനം.
മിക്ക കാര്‍ നിര്‍മ്മാതാക്കളുടെ വിതരണ ശൃംഖലകളും ഗുജറാത്ത് മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ വിന്‍ഫാസ്റ്റ് പടിഞ്ഞാറന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് സാധ്യതയെന്ന് ചിലര്‍ വിലയിരുത്തുന്നു.എന്നാല്‍ വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയുടെ കാര്യത്തില്‍ തമിഴ്നാടിന് ഗുജറാത്തിനേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ടെന്ന് കാര്യം ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Source: ET Auto


Click it and Unblock the Notifications








