കാർ റീൽ ഷൂട്ടിംഗിനിടെ അപകടം; യുവാവിന്റെ ജീവൻ കവർന്നത് പാഞ്ഞ് എത്തിയ ബൻസ്
റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം, കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. വീഡിയോ ചിത്രീകരണത്തിനിടയിൽ യുവാവ് കാറിടിച്ചാണ് മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷൻ ചിത്രീകരണത്തിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നും ഈ സമയം കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നത് എന്നും യുവാവിന്റെ അയൽവാസി വ്യക്തമാക്കി. പലപ്പോഴും റീൽസ് ചിത്രീകരിക്കുമ്പോൾ ക്യാമറയിൽ അല്ലാതെ ചുറ്റുമുള്ളവരേയും പരിസരങ്ങളേയും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നാട്ടിൽ പലയിടത്തും ഇത്തരത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ പല അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൽഫലമായി ചില ഇടങ്ങളിൽ നാട്ടുകാർ തന്നെ റീൽസ് ചിത്രീകരണത്തെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തു വന്നിട്ടുമുണ്ട്. പലയിടങ്ങളിലും അപകടങ്ങളിൽ പരിക്കുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എങ്കിലും, ഇവിടെ നിർഭാഗ്യവശാൽ ഒരു ജീവൻ പൊലിയാൻ ഇടയായി. ചൊവ്വാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.

21 വയസുകാരൻ ആൽവിനാണ് മരിച്ചത്. വടകര, കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവാണ് ആൽവിന്റെ പിതാവ്. സുരേഷ് ബാബുവിൻ്റെയും ഭാര്യ ബിന്ദുവിന്റെയും ഏകമകനാണ് ആൽവിൻ. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷനും കഴിഞ്ഞിരുന്നു. അതിനു ശേഷം കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്.
എല്ലാ ആറു മാസം കൂടുമ്പോഴും മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി ആൽവിൻ നാട്ടിലെത്തിയിരുന്നു. ഇത്തവണയും ഇതിനായി തന്നെയാണ് കടന്നു വന്നത്. എന്നാൽ ഈ സമയത്ത് തന്നെയാണ് ഇങ്ങനെ ഒരു റീൽസിന്റെ കാര്യവും എത്തുന്നത്. ചെക്കപ്പിന് എടുത്ത ലീവിന്റെ ഇടിൽ തന്നെയാണ് കോഴിക്കോട് വീഡിയോ പ്രമോഷൻ ചിത്രീകരണത്തിനായി പോയത് എന്നും അയൽവാസി വ്യക്തമാക്കുന്നു.
മുകളിൽ സൂചിപ്പിച്ചതു പോലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഡിഫൻഡർ എസ്‌യുവിയുടേയും ബെൻസ് കാറിന്റെയും വീഡിയോയിരുന്നു ആവിൻ ചിത്രീകരിച്ചുകൊണ്ടിരുന്നത്. കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തുകൊണ്ടിരുന്നത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽ നിന്നു കാറുകൾ ചേസ് ചെയ്ത് ഓടി വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു.
എന്നാൽ ഇതിനിടയിൽ അതിവേഗം പാഞ്ഞെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ ഉയർന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചാണ് തറയിലേക്ക് വീണത്. ഉടനെ ഒപ്പം ഉണ്ടായിരുന്ന മറ്റ് യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 11.30 -ഓടെ മരണം സംഭവിക്കുകയായിരുന്നു.
തുടർച്ചയായി റീൽസ് ചിത്രീകരണം നടക്കുന്ന ഇടമാണ് കോഴിക്കോട് ബീച്ച് റോഡ്. വാഹനം കുറവുള്ള രാവിലെ സമയങ്ങളിൽ ചേസിംഗ് അല്ലെങ്കിൽ ട്രാക്കിംഗ് വീഡിയോകൾ ഇവിടെ ചിത്രീകരിക്കുന്നത് പതിവാണ് എന്നാണ് പരിസരവാസികളും മറ്റ് ഡ്രൈവർമാരും പറയുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയുള്ള വീഡിയോ ചിത്രീകരണവും പടം പിടുത്തവും എല്ലാം നല്ലതാണ്, എന്നാൽ അതിനൊപ്പം നാം നമ്മുടെ കൂടെ സംരക്ഷണം നോക്കണം.
ഇവിടേയും സംഭവിച്ചത് അതു തന്നെയാണ്, കാര്യം എത്ര പ്രൊഫഷണൽ ഡ്രൈവറാണ് എങ്കിലും റോഡിൽ നിന്ന് വാഹനങ്ങളുടെ ട്രാക്കിംഗ്/ റണ്ണിംഗ് ഷോട്ടുകൾ എടുക്കുമ്പോൾ നമ്മൾ വളരെ അധികം ശ്രദ്ധിക്കണം. ഇത്തരം സലാഹചര്യങ്ങളിൽ ഡ്രൈവറുടെയോ, വീഡിയോ എടുക്കുന്ന ക്യാമറമാന്റെയോ ശ്രദ്ധ ഒരല്പം നടഷ്ടപ്പെട്ടാൽ ഇവിടെ സംഭവിച്ചതു പോലെ വലിയ അപകടങ്ങൾ ഉണ്ടാവാം. ഇവിടെ അപകടമുണ്ടാക്കിയ ഡിഫൻഡറും വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിച്ച ബെൻസ് കാറും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
Source: Mathrubhumi


Click it and Unblock the Notifications








