ഫോര്‍മുല 4 സ്ട്രീറ്റ് കാറോട്ട മത്സരം നാളെ ചെന്നൈയിൽ! ടീം മുതലാളിമാരായി ഗാംഗുലിയും നടന്‍മാരും
ഇന്ത്യയില്‍ ഫോര്‍മുല1 കാര്‍ റേസിങ്ങിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ അതിവേഗ കാറോട്ട മത്സരത്തിന് ഇന്ത്യ വേദിയായിട്ട് ഒത്തിരി നാളായി. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കാര്‍ റേസിംഗിനോട് താല്‍പര്യം ജനിപ്പിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരും കാര്‍ റേസിംഗ് കമ്പനിയും ചേര്‍ന്ന് ചെന്നൈയിലെ പൊതുനിരത്തുകളില്‍ ഫോര്‍മുല 4 നൈറ്റ് സ്ട്രീറ്റ് കാര്‍ റേസ് നടത്താനൊരുങ്ങുകയാണ്. ദക്ഷിണേഷ്യയിലെ ആദ്യത്തെ രാത്രികാല സ്ട്രീറ്റ് കാര്‍ റേസിന് നാളെയും മറ്റന്നാളുമായി ചെന്നൈ നഗരം വേദിയാകും. ഈ കാറോട്ട മത്സരത്തിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.
മുമ്പ് സിംഗപ്പൂര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇത്തരമൊരു രാത്രികാല റോഡ് കാര്‍ റേസ് നടത്തിയിരുന്നത്. ചെന്നൈയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കൊച്ചിയടക്കം വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മാതൃകയിലാണ് ടീമുകള്‍ക്ക് നഗരങ്ങളുടെ പേരുകള്‍ നല്‍കിയത്. ഗോഡ്‌സ്പീഡ് കൊച്ചിയാണ് കേരളത്തില്‍ നിന്നുള്ള ടീം.

ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലില്‍ മാറ്റുരക്കുന്ന ടീമുകളുടെ ഉടമകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാാംഗുലിയും ബോളിവുഡ് താരം അര്‍ജുന്‍ കപൂറും ഉള്‍പ്പെടുന്നു. ആകെ 16 ഡ്രൈവര്‍മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു ടീമിന് രണ്ട് കാറുകളാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാനാവുക. ആകെ അഞ്ച് റൗണ്ടുകളിലായാണ് ഈ മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാമെന്നതിനാല്‍ ലോകത്തിലെ ആദ്യത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ കാര്‍ റേസിംഗ് മത്സരമായാണ് ഇതിനെ കാണുന്നത്.
ചെന്നൈ ഐലന്റിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ റോഡ് ആണ് റേസിംഗിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. റേസിംഗ് പ്രമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമിഴ്നാട് സര്‍ക്കാരിന്റെ കായിക മന്ത്രാലയം സംയുക്തമായാണ് മത്സരം നടത്തുന്നത്. ചെന്നൈയിലെ F4 ലെഗ് റേസ് ചെന്നൈ ഐലന്റിന് ചുറ്റുമുള്ള റോഡുകളിലാണ് നടക്കാന്‍ പോകുന്നത്. തമിഴ്നാട് സര്‍ക്കാര്‍ റേസിംഗ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി എക്സ്‌ക്ലൂസീവ് റോഡുകള്‍ വികസിപ്പിക്കുന്നതിനായി കോടികളാണ് ചെലവഴിച്ചിരിക്കുന്നത്.

ചെന്നൈ ഐലന്‍ഡ് ഏരിയയില്‍ ഒരു പിറ്റ്-ഷോപ്പ് ഏരിയയും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പിറ്റ്-ഷോപ്പ് ഏരിയ സാധാരണയായി ഒരു കാര്‍ റേസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അവിടെയാണ് റേസിനിടെ നിമിഷ നേരങ്ങള്‍ കൊണ്ട് കാറുകളുടെ വീലുകള്‍ മാറ്റുകയും അറ്റകുറ്റപ്പണികളും ചെയ്യുക. ചെന്നൈ ഐലന്‍ഡിന്റെ ഉള്‍ഭാഗത്താണ് ഈ പിറ്റ്-ഷോപ്പ് ഏരിയ സ്ഥാപിച്ചിരിക്കുന്നത്.
F4 കാര്‍ റേസിന്റെ ആദ്യ റൗണ്ട് ചെന്നൈയിലെ ട്രാക്കില്‍ ഇതിനോടകം നടന്ന് കഴിഞ്ഞു. ഈ ടൂര്‍ണമെന്റിന്റെ സുപ്രധാന രണ്ടാം റൗണ്ടാണ് ഇനി നടക്കാന്‍ പോകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. 3 മണി മുതല്‍ കാര്‍ റേസ് തുടങ്ങും. ഈ മത്സരങ്ങള്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കും.

ഈ കാറോട്ട മത്സരം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാവുന്നതാണ്. പേടിഎം ഇന്‍സൈഡര്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ മത്സരങ്ങള്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്നതിനാല്‍ ഓരോ ദിവസവും വെവ്വേറെയായോ ഒരുമിച്ചോ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 1999, 3999, 7999, 10,999 എന്നിങ്ങനെയാണ് ഒറ്റ ദിവസത്തെ ടിക്കറ്റ് നിരക്ക്.
രണ്ട് ദിവസം ഒരുമിച്ച് മത്സരം കാണാനുള്ള ടിക്കറ്റുകള്‍ക്ക് 2125 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 2499, 11,899, 16,999 രൂപ നിരക്കിലാണ് മറ്റ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഈ ടിക്കറ്റ് ലഭിച്ചാല്‍ രണ്ടുദിവസവും മത്സരം പൂര്‍ണമായി വീക്ഷിക്കാനാകും.നേരിട്ട് മത്സരം കാണാന്‍ സാധിക്കാത്തവരും നിരാശപ്പെടേണ്ട കാര്യമില്ല. വാശിയേറിയ റേസിംഗ് മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 2 ചാനലില്‍ കാണാവുന്നതാണ്.
ടിവി ഇല്ലാത്തവര്‍ക്ക് മത്സരം മൊബൈലിലോ മറ്റ് ഗാഡ്ജറ്റുകളിലോ ഓണ്‍ലൈനിലൂടെ സ്ട്രീം ചെയ്യാം. ഇതിനായി Fan Gotu എന്ന ആപ്പ് സബ്സ്‌ക്രൈബ് ചെയ്താല്‍ മാത്രം മതി. ഏതായാലും ചെന്നൈ വേദിയാകുന്ന ഈ കാര്‍ റേസ് മത്സരം ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ കാര്‍ റേസിംഗിനെക്കുറിച്ച് വലിയ അവബോധവും അഭിനിവേശവും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സമീപ ഭാവിയില്‍ ഇന്ത്യയില്‍ കാര്‍ റേസിംഗ് വളരെ പ്രധാനപ്പെട്ട ഒരു മത്സരമായി വളരാന്‍ ഇത് വഴിവെക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








