ഇലക്ട്രിക് വാഹനം തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ പറ്റൂല്ല! ഇവി വിപണിയെ കുറിച്ച് നിതിൻ ഗഡ്കരി പറഞ്ഞതിങ്ങനെ
ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പിന്നാലെ കുതിച്ചു പായുകയാണ്. ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യൻ വാഹന വിപണി ലോകത്തിന് മുന്നിൽ ഒന്നാമതെത്തണമെന്ന ചിന്ത മാത്രമേ ഉളളു അദ്ദേഹത്തിന്. ഗഡ്കരിയുടെ പുതിയ പ്രസ്താവന ഇലക്ട്രിക് വാഹനം വിപണി അഞ്ച് വർഷത്തിനുളളിൽ കൂടുതൽ മുന്നേറ്റം നടത്തുമെന്നാണ്. ഇവി വിപണി വളരുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
2030 എത്തുന്നതോടെ പ്രതിവര്‍ഷം 20 ലക്ഷം കോടി രൂപ വരുമാനമുള്ള വ്യവസായമായി ഇലക്ട്രിക് വാഹനങ്ങള്‍ മാറുമെന്നാണ് മന്ത്രി പ്രസ്താവിച്ചത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 18 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൊത്തം വിൽപ്പനയുടെ പത്ത് ശതമാനം പോലുമായില്ല എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ഹബ്ബായി ഇന്ത്യയെ മാറ്റുക എന്നതാണ് ലക്ഷ്യം.

2024 വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ 7.40 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ആവശ്യമില്ലെന്ന് ഗഡ്കരി പറഞ്ഞിരുന്നു. ഐസിഇ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവികള്‍ക്ക് ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞ ജിഎസ്ടിയാണ് ഈടാക്കുന്നതെന്നും അതിനാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടുന്നത് അനുവദിക്കുന്നതിൽ കഴമ്പില്ല എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.
'നമുക്ക് വളരെയധികം സബ്‌സിഡികള്‍ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി 48 ശതമാനമാണ്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അത് 5 ശതമാനം മാത്രമാണ്. എന്നിട്ടും ആരെങ്കിലും സബ്‌സിഡി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ആവശ്യമില്ലെന്നാണ് എന്റെ സത്യസന്ധമായ അഭിപ്രായം' ഗഡ്കരി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവി വിപണി വളരെയധികം പക്വത പ്രാപിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ രാജ്യത്ത് കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ഇന്‍സെന്റീവുകളും സബസിഡികളും ആവശ്യമില്ലെന്നുമാണ് ഗതാഗത മന്ത്രിയുടെ പക്ഷം. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഫെയിം II സബ്സിഡി സ്‌കീം ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു.
എന്നാല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് പുതിയ പ്രധാനമന്ത്രി ഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ സബ്സിഡി നല്‍കുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം. ഈ ഒരു നീക്കത്തില്‍ നിന്നും ഗതാഗത മന്ത്രിയുടെ വാക്കുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്കുള്ള സബ്‌സിഡി ഘട്ടംഘട്ടമായി എടുത്ത് കളയുകയാണെന്ന് മനസ്സിലാക്കാം. 2026 മാര്‍ച്ചില്‍ ഈ പദ്ധതിയും അവസാനിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ സബ്സിഡി ഇല്ലാതെ വില്‍ക്കേണ്ടി വരും.
രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ഇവി നയം രൂപീകരിച്ച് രജിസ്‌ട്രേഷന്‍, റോഡ് നികുതികള്‍ പൂര്‍ണമായി ഒഴിവാക്കി കൊടുക്കുന്നു. തെലങ്കാനയാണ് ഇവി നയം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച സംസ്ഥാനം. ഇതിനും ഏതാനും മാസങ്ങള്‍ മാത്രമേ സാധുതയുള്ളൂ. അവ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമല്ല. സര്‍ക്കാര്‍ സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കിയാല്‍ വില കൂടുമോ എന്നറിയാന്‍ ആയിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. ഭാരത സര്‍ക്കാര്‍ സബ്‌സിഡികള്‍ പൂര്‍ണമായി എടുത്തുകളയാന്‍ തീരുമാനിച്ചാല്‍ ഇവികളുടെ വിലകള്‍ തീര്‍ച്ചയായും ഉയരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








