ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
ഏതൊരു വാഹനപ്രേമിയുടേയും മനസിൽ ഏറ്റവും പ്രിയപ്പെട്ട മസിൽ കാർ ഏതാണ് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ഫോർഡ് മുസ്താങ്ങ് എന്നായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വാഹനം അവതരിപ്പിച്ച് 60 വർഷമായതിൻ്റെ വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആനിവേഴ്സറി എഡീഷൻ അവതരിപ്പിക്കുകയാണ് കമ്പനി. 1965 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുന്നുളളു. ഒരു റെട്രോ ഡിസൈനിലായിരിക്കും ഈ മോഡൽ അവതരിപ്പിക്കുക.
5.0-ലിറ്റർ V8 എഞ്ചിൻ ഉള്ള GT പ്രീമിയം സ്പെസിഫിക്കേഷനിൽ മാത്രം വരുന്ന ലിമിറ്റഡ് എഡീഷൻ മോഡൽ ഈ വർഷാവസാനത്തോടെ വിപണിയിൽ എത്തിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡീഷൻ ആയത് കൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായത് 1964-ലെ ഒറിജിനൽ ഡിസൈനിൽ ചുവന്ന സെൻ്റർ ക്യാപ്പുകളാൽ നിറഞ്ഞുനിൽക്കുന്ന,ഫൈവ് സ്‌പോക്ക് ഡിസൈനോടുകൂടിയ 20 ഇഞ്ച് ഇരുണ്ട ചാരനിറത്തിലുള്ള അലോയ് വീലുകളാണ്. അതോടൊപ്പം തന്നെ മുൻവശത്തെ ഫെൻഡറുകളിൽ '5.0' ബാഡ്ജുകളും ബൂട്ടിൽ പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന 'GT' ബാഡ്ജും ഉണ്ട്.

ഹെഡ്‌ലാമ്പുകൾക്ക് സ്മോക്ക്-ഔട്ട് ഇഫക്റ്റും ഗ്രില്ലിന് ചില കോൺട്രാസ്റ്റിംഗ് സിൽവർ ആക്‌സൻ്റുകളുള്ള ഒരു പുതിയ റെട്രോ മെഷ് ഡിസൈനും ഇതിന് ലഭിക്കുന്നുണ്ട്. യഥാർത്ഥ മുസ്താങ്ങിലെ ക്രോമിനെ അനുകരിക്കാൻ വിംഗ് മിറർ ക്യാപ്പുകളും വെള്ളിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. മസ്താങ് ആനിവേഴ്സറി എഡീഷൻ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭിക്കും - വെള്ള, റേസ് റെഡ് അല്ലെങ്കിൽ വേപ്പർ ബ്ലൂ. അകത്ത്, ഡാഷ്‌ബോർഡിൽ ഒരു പ്രത്യേക 60-ാം വാർഷിക പ്ലേറ്റിങ്ങ് ലഭിക്കുന്നുണ്ട്.
കൂടാതെ അപ്ഹോൾസ്റ്ററി ചാരനിറത്തിലോ കറുപ്പിലോ ചുവപ്പിലോ ആണ് തീർത്തിരിക്കുന്നത്. ആനിവേഴ്സറി എഡീഷൻ GT പ്രീമിയം സ്പെക്കിൽ മാത്രമേ ലഭിക്കൂ, അതായത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ 10-സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവിംഗോ പിൻ ചക്രങ്ങളുമായി ഘടിപ്പിച്ച 5.0-ലിറ്റർ, കൊയോട്ടെ V8 എഞ്ചിനുമായി ലഭിക്കുന്നു. എഞ്ചിൻ 480 bhp പവറും 560 nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം, കൂടാതെ കൺവേർട്ടിബിൾ, കൂപ്പെ രൂപങ്ങളിൽ ലഭിക്കുകയും ചെയ്യും.

ഫോർഡിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ കമ്പനിയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ജെഎസ്ഡബ്ല്യു അമേരിക്കന്‍ വാഹന ഭീമന്‍മാരായ ഫോര്‍ഡിന്റെ (Ford) ചെന്നൈ പ്ലാന്റ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ രാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റ് വില്‍ക്കാനുള്ള പദ്ധതി ഫോര്‍ഡ് മോട്ടോര്‍ കമ്പനി അപ്രതീക്ഷിതമായി ഉപേക്ഷിച്ചിരുന്നു.
ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുന്‍നിര അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. നഷ്ടം കുമിഞ്ഞുകൂടിയതും ബുദ്ധിമുട്ടേറിയ ഒരു വിപണിയിലെ വളര്‍ച്ചയുടെ അഭാവവും മൂലമാണ് തങ്ങള്‍ ഇന്ത്യ വിടുന്നതെന്നാണ് അന്ന് ഫോര്‍ഡ് അറിയിച്ചത്. പ്രവര്‍ത്തനപരമായ കാര്യങ്ങള്‍ കൊണ്ടും കൊറിയന്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടതും തീരുമാനത്തിന് ആക്കം കൂട്ടി.

10 വര്‍ഷത്തിനിടെ ഏകദേശം 2 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫോര്‍ഡ് നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിനിടെ രണ്ട് അമേരിക്കന്‍ കമ്പനികളായിരുന്നു അക്കാലത്ത് ഇന്ത്യ വിട്ടത്. 2017ല്‍ സ്ഥലം കാലിയാക്കി ജനറല്‍ മോട്ടോര്‍സ് ഫോര്‍ഡിന്റെ മുന്‍ഗാമിയായി. രാജ്യം വിടുന്നതായി 2021 സെപ്റ്റംബറില്‍ ഫോര്‍ഡ് പ്രസ്താവനയിറക്കിയത് ഇന്ത്യന്‍ വാഹന വിപണിക്കും കമ്പനിക്ക് തന്നെയും വലിയ തിരിച്ചടിയായി. വൈദ്യുതീകരണത്തിലേക്കുള്ള പരിവര്‍ത്തനത്തിന് മുന്നോടിയായി ആഗോള തലത്തില്‍ കമ്പനി നടപ്പാക്കിയ പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമാണ് തീരുമാനമെന്ന് വിലയിരുത്തപ്പെട്ടു.
ഇപ്പോഴിതാ രാജ്യത്തേക്ക് ഒരു റീ എൻട്രിക്ക് വേണ്ടിയുളള എല്ലാ ഒരുക്കങ്ങളും കമ്പനി എടുത്തിട്ടുണ്ട്. ഹൈബ്രിഡ്, ഇവി മോഡലുകളിൽ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ നിർമ്മാതാക്കൾ ഇതിനൊന്നും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതോടൊപ്പം ഒരു എംപിവി ശൈലി പോലെ തോന്നിക്കുന്ന വാഹനത്തിൻ്റെ ഡിസൈൻ പേറ്റൻ്റ് ബ്രാൻഡ് അടുത്തിടെ ഫയൽ ചെയ്തിരുന്നു.


Click it and Unblock the Notifications








