BNCAP റിസൾട്ടുകൾ ഈ ആഴ്ച്ച പുറത്ത്! തൊട്ടാൽ പൊടിയും പപ്പടം എന്ന് ചീത്തപ്പേര് മാറ്റാൻ മാരുതി
ടാറ്റ മോട്ടോർസിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ വാഹനങ്ങൾ ഭാരത് NCAP ടെസ്റ്റിന് കീഴിൽ സുരക്ഷാ റേറ്റിംഗ് നേടുന്നതിനായി അയച്ചിട്ടുണ്ട്. നിലവി. പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ ബലേനോ, ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകളാണ് പരീക്ഷണത്തിനായി അയച്ചിരിക്കുന്നത്.
ഇവ മൂന്നും ടെസ്റ്റിൽ ഉയർന്ന സ്കോറുകളാണ് നേടിയിട്ടുള്ളത് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മാരുതി മോഡലുകളുടെയെല്ലാം പരീക്ഷണ ഫലങ്ങൾ 2024 മെയ് 8 -ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. ഇതാദ്യമായല്ല മാരുതി കാറുകൾ സേഫ്റ്റി ടെസ്റ്റുകൾക്കായി പരീക്ഷിക്കപ്പെടുന്നത്. മുമ്പ് ഗ്ലോബൽ NCAP ഒട്ടനവധി മാരുതി മോഡലുകൾ പരീക്ഷിച്ചിട്ടുണ്ട്, അവയിൽ മിക്കതും മോശം സ്കോറുകളാണ് നേടിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിന് കീഴിൽ, ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS) 197 പ്രകാരമാണ് കാറുകൾ വിലയിരുത്തുന്നത്. ക്രാഷ് ടെസ്റ്റുകൾ വാഹനത്തിന്റെ പ്രകടനവും മുതിർന്ന യാത്രക്കാർക്കും (AOP) കുട്ടികൾക്കും (COP) പ്രത്യേകമായി 0 മുതൽ 5 സ്റ്റാർ വരെയുള്ള അവാർഡ് റേറ്റിംഗ് നൽകുന്നു.
റിപ്പോർട്ട് അനുസരിച്ച്, മാരുതി ബലേനോ, ഗ്രാൻഡ് വിറ്റാര, ബ്രെസ എന്നിവ 2023 ജനുവരിയിൽ സർക്കാർ അധികാരികൾക്ക് ഡെലിവർ ചെയ്തിരുന്നു. ഈ മോഡലുകൾ 2024 മാർച്ചിൽ ARAI -യുടേയും, സെൻട്രൽ റോഡ് ട്രാൻസ്‌പോർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ടെസ്റ്റിംഗ് സംവിധാനങ്ങളും പാസാക്കി. പെരുമാറ്റച്ചട്ടം ജൂൺ 4 -ന് അവസാനിക്കും, അതിനുശേഷം ക്രാഷ് ടെസ്റ്റ് ഫല പ്രഖ്യാപനവുമായി മുന്നോട്ട് പോകാനാമ് അധികൃതർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ വിപണിയിൽ 17 മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി എന്ന് നമുക്ക് നിസംശയം പറയാം. ഈ 17 മോഡലുകളിൽ മൂന്ന് മോഡലുകൾ മാത്രമാണ് മാരുതി ഇപ്പോൾ പരീക്ഷണത്തിന് അയച്ചിരിക്കുന്നത്. മാരുതി ബ്രെസ മുമ്പ് ഗ്ലോബൽ NCAP പരീക്ഷണത്തിന് വിധേയമാവുകയും, അതിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടുകയും ചെയ്തുരുന്നു.
മറ്റ് മാരുതി മോഡലുകളായ ആൾട്ടോ, ആൾട്ടോ K10 എന്നിവയ്ക്ക് മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ ടു സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന് സീറോ സ്റ്റാ റേറ്റിംഗും മാത്രമാണ് ലഭിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റ് സംബന്ധിച്ച്, ടെസ്റ്റ് പ്രോട്ടോക്കോൾ അന്താരാഷ്ട്ര NCAP റേറ്റിംഗ് ഏജൻസികളുമായി കിടപിടിക്കുന്നതാണ്.

ക്രാഷ് ടെസ്റ്റിൽ, ഫ്രണ്ട് ഇംപാക്ട് ടെസ്റ്റ് (ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ), സൈഡ് ഇംപാക്ട് ടെസ്റ്റ്, കൂടാതെ 3, 4, അല്ലെങ്കിൽ 5-സ്റ്റാർ റേറ്റിംഗുകൾക്ക് യോഗ്യതയുള്ള കാറുകൾക്ക് മാത്രം നടത്തുന്ന പോൾ ഇംപാക്ട് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഗ്ലോബൽ NCAP -ന് സമാനമായി മണിക്കൂറിൽ 64 കിലോമീറ്ററാണ് ടെസ്റ്റ് സ്പീഡ്.
ക്രാഷ് ടെസ്റ്റുകൾക്ക് പുറമേ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എല്ലാ വാഹനങ്ങൾക്കുമുള്ള പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ നടപടികൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ പോലുള്ള സവിശേഷതകൾ എന്നിവയും റേറ്റിംഗ് സിസ്റ്റത്തിന്റെ പരിഗണയിൽ വരുന്നു. പുതിയ റേറ്റിംഗ് സംവിധാനത്തിലൂടെ ഇന്ത്യയിലെ ഭാവി കാറുകൾ സുരക്ഷയിൽ കാര്യമായ തരത്തിൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

വാഹനത്തിന്റെ സ്ട്രക്ച്ചറൽ റിജിഡിറ്റിയും സുരക്ഷാ ഫീച്ചറുകളും പുതിയ കാർ വാങ്ങുമ്പോൾ പല ഉപഭോക്താക്കളും ഈയിടെയായി കാര്യമായി തന്നെ പരിഗണിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടായിരിക്കാം മാരുതി തങ്ങളുടെ ചില മോഡലുകൾ ഇപ്പോൾ ഈ പരീക്ഷണത്തിന് അയക്കാൻ തീരുമാനിച്ചത്. മഹീന്ദ്രയും ടാറ്റയും പോലുള്ള ഇന്ത്യൻ കാർ നിർമ്മാതാക്കൾ ബിൽഡ് ക്വാളിറ്റിക്ക് വളരെ പേരുകേട്ടവരാണ്.
ഭാരത് NCAP കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നമ്മുടെ രാജ്യത്ത് അവതരിപ്പിച്ചത്, അതിനുശേഷം ടാറ്റ മാത്രമാണ് തങ്ങളുടെ കാറുകൾ ഈ പരീക്ഷണത്തിന് അയച്ചത്. പ്രാദേശിക വാഹന നിർമ്മാതാക്കൾ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയതിന് ശേഷം തങ്ങളുതെ രണ്ട് മുൻനിര എസ്‌യുവികളായ ടാറ്റ ഹാരിയറും സഫാരിയും പരീക്ഷണത്തിന് അയച്ചിരുന്നു.
ഈ എസ്‌യുവികൾ ഫൈവ് സ്റ്റാർ റേറ്റിംഗോടെയാണ് ടെസ്റ്റ് പാസായത്. മറ്റ് ടാറ്റ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഹാരിയറും സഫാരിയും ഗ്ലോബൽ NCAP -ൽ പരീക്ഷിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാരുതി ബലേനോ, ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കൊപ്പം ടാറ്റ പഞ്ച് ICE മോഡലിന്റെ സേഫ്റ്റി ടെസ്റ്റ് സ്‌കോറുകൾ അതേ ദിവസം തന്നെ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








