കാറുകള്‍ക്ക് വില വർധിപ്പിച്ച് സ്‌കോഡ! കൈലാക്കിന് കൂടില്ല, ചില കണ്ടീഷന്‍സുണ്ട്
കലണ്ടര്‍ വര്‍ഷം മാറുമ്പോള്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നത് ഒരു സ്ഥിരം പ്രവണതയാണ്. ഇന്ത്യയില്‍ ഈ വട്ടം ആദ്യം വില ഉയര്‍ത്തിയത് ആഡംബര കാര്‍ കമ്പനികളാണ്. ബെന്‍സ്, ഔഡി, ബിഎംബ്ല്യു എന്നീ കമ്പനികള്‍ എല്ലാം വില ഉയര്‍ത്തിയതിന് പിന്നാലെ മാസ് മാര്‍ക്കറ്റ് കാര്‍ നിര്‍മാതാക്കളും ഇതേ പാത പിന്തുടര്‍ന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, കിയ, നിസാന്‍ എന്നീ ബ്രാന്‍ഡുകള്‍ എല്ലാം 2025 മുതല്‍ തങ്ങളുടെ കാറുകളുടെ വില ഉയര്‍ത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളും നിങ്ങളോടൊപ്പം ചേരുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഓട്ടോ. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്‌കോഡ ഈ തീരുമാനമെടുത്തത്. ഓട്ടോമൊബൈല്‍ വ്യവസായത്തിലെ അസംസ്‌കൃത വസ്തുക്കള്‍, ലോജിസ്റ്റിക്‌സ്, നിര്‍മ്മാണം എന്നിവയ്ക്കുള്ള ചെലവ് തുടര്‍ച്ചയായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ വാഹനങ്ങളുടെ വില 2025 ജനുവരി മുതല്‍ 3% വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ വര്‍ധന എക്സ്-ഷോറൂം വിലകളില്‍ ബാധകമാകും. കുഷാഖ്, സ്ലാവിയ, സൂപ്പര്‍ബ്, കൊഡിയാക് തുടങ്ങിയ ജനപ്രിയ മോഡലുകളെ വില വര്‍ധനവ് ബാധിക്കും. സ്‌കോഡയുടെ ഏറ്റവും പുതിയ സബ്-4 മീറ്റര്‍ എസ്‌യുവിയാണ് കൈലാക്. ഏറ്റവും പുതിയ കാറിനെ വില വര്‍ധനവ് ബാധിക്കുമോ എന്നായിരിക്കും ഏവര്‍ക്കും അറിയേണ്ടത്. രാജ്യത്ത് ഏറ്റവും നല്ല മത്സരം നടക്കുന്ന ഈ വിഭാഗത്തില്‍ നിന്ന് തങ്ങളുടേതായി ഒരു പങ്ക് നേടാനും വിപണി വിഹിതം ഉയര്‍ത്താനുമാണ് സ്‌കോഡയുടെ ശ്രമം.
നൂതന രൂപകല്‍പനയും മികച്ച സേഫ്റ്റിയും ആകര്‍ഷകമായ വിലയും കാരണം ഈ കാര്‍ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ 10000 യൂണിറ്റിന് മുകളില്‍ ബുക്കിംഗ് നേടാന്‍ കൈലാക്കിനായി. മാത്രമല്ല കൈലാക്കിന്റെ ബേസ് മോഡല്‍ മൊത്തം വിറ്റ് തീര്‍ന്നതായി നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2026 ഓടെ ഒരു ലക്ഷം യൂണിറ്റ് കൈലാക്കുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് കൈവരിക്കാനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്.

അങ്ങനെ വരുമ്പോള്‍ തുടക്കത്തിലേ ഈ പുത്തന്‍ കാറിന്റെ വില കൂട്ടാന്‍ കമ്പനി തയാറാകില്ലെല്ലോ. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ആദ്യത്തെ 33,333 ബുക്കിംഗുകളെ വില വര്‍ധനവ് ബാധിക്കില്ല. ഇന്ത്യന്‍ വിപണിയില്‍ കൈലക്ക് പെട്ടെന്ന് അംഗീകാരം നേടാനുള്ള സ്‌കോഡയുടെ മാര്‍ക്കറ്റ് തന്ത്രത്തിന്റെ ഭാഗമാണിത്. ഒരു കാര്‍ വാങ്ങുമ്പോള്‍ വില പരിഗണിക്കുന്ന ഒത്തിരി പേര്‍ ഇന്ത്യയില്‍ ഇന്നുമുണ്ട്. അത്തരക്കാര്‍ക്കിടയില്‍ കൈലാക്കിനെ ആകര്‍ഷകമാക്കി നിര്‍ത്താന്‍ ഈ തീരുമാനം കൂടിയേ തീരൂ.
കൈലാക്കിലെ 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിന്‍ 113 bhp പവറും 179 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേരുന്നു. 6 എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡി, ഇഎസ്സി എന്നിവയുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ 25 ആക്ടീവി ആന്‍ഡ് പാസീവ് സേഫ്റ്റി ഫീച്ചറുകള്‍ സുരക്ഷയൊരുക്കുന്നു.

വെന്റിലേഷനോട് കൂടിയ ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 8 ഇഞ്ച് വെര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു.
7.89 ലക്ഷം രൂപ മുതലാണ് ഈ സബ് കോംപാക്ട് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. ടോപ് സ്പെക് വേരിയന്റിന് 14.40 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. കമ്പനിയുടെ മഹാരാഷ്ട്രയിലെ ചക്കനിലെ പ്ലാന്റില്‍ കൈലാക്കിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പൊതു അരങ്ങേറ്റം കുറിച്ച ശേഷം 2025 ജനുവരി അവസാനത്താടെ ഡെലിവറി ആരംഭിക്കും.


Click it and Unblock the Notifications








