കണ്‍ട്രോള്‍ കിട്ടിയില്ലേല്‍ 5 സ്റ്റാര്‍ സേഫ്റ്റിയുണ്ടെങ്കിലും കാര്യമില്ലെല്ലോ! വീണ്ടും കാർ തിരിച്ചുവിളി
ഓട്ടോമോട്ടീവ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അറിയാവുന്ന ഒരു വാക്കാണ് വാഹന 'തിരിച്ചുവിളി'. വിവിധ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ കാറുകളും ബൈക്കുകളുമെല്ലാം തിരിച്ചുവിളിച്ച വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മാരുതി സുസുക്കിയുടെ അടക്കം ആയിരക്കണക്കിന് കാറുകള്‍ തിരിച്ചുവിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മറ്റ് രണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഒന്നിലേറെ മോഡലുകള്‍ വീണ്ടും ഷോറൂമിലേക്ക് തിരികെ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കമ്പനികളുടെ കാറുകളാണ് തിരിച്ചുവിളിച്ചത്. ഈ കാറുകള്‍ തിരിച്ചുവിളിക്കാനുള്ള കാരണവും മറ്റ് വിവരങ്ങളും ചുവടെ വായിക്കാം.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) വെബ്സൈറ്റ് പ്രകാരം സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യ 2.0 കാറുകളാണ് തിരിച്ചുവിളിച്ചത്. ഉല്‍പ്പാദന പ്രക്രിയയിലെ ക്രമക്കേടുകള്‍ കാരണം കുഷാഖ്, സ്ലാവിയ, ടൈഗൂണ്‍, വെര്‍ട്ടിസ് എന്നിവ തിരിച്ചുവിളിക്കുകയായിരുന്നു. വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് വെല്‍ഡിംഗ് പ്രക്രിയയില്‍ 'ട്രാക്ക് കണ്‍ട്രോള്‍ ആമിലെ' വെല്‍ഡ് സീം നഷ്ടപ്പെട്ടിരിക്കാമെന്ന് കമ്പനി സംശയിക്കുന്നു. പ്രസ്തുത പാര്‍ട്‌സിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മുന്‍കൂര്‍ മുന്നറിയിപ്പില്ലാതെ വാഹനത്തിന്റെ നിയന്ത്രണവും സ്ഥിരതയും പെട്ടെന്ന് നഷ്ടപ്പെടും.

ആകെ 52 വാഹനങ്ങളെ ഈ തകരാര്‍ ബാധിച്ചതായി പറയപ്പെടുന്നു. ഇതില്‍ 38 ടൈഗൂണും വെര്‍ട്ടിസും കൂടാതെ കുഷാഖിന്റെയും സ്ലാവിയയുടെയും 14 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2023 നവംബര്‍ 29 നും 2024 ജനുവരി 20 നും ഇടയിലാണ് നിര്‍മ്മിച്ച മോഡലുകളെയാണ് തകരാര്‍ ബാധിച്ചത്. 2024 ഒക്ടോബര്‍ 28-നാണ് തിരിച്ചുവിളിക്കല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
രണ്ട് കാര്‍ കമ്പനികളും വാഹനം പരിശോധനയ്ക്ക് ഹാജരാക്കാനായി തകരാര്‍ ബാധിച്ചുവെന്ന് കരുതപ്പെടുന്ന വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടും. മറ്റ് തിരിച്ചുവിളികള്‍ പോലെ തന്നെ തകരാര്‍ ഉണ്ടെങ്കില്‍ അത് സൗജന്യമായി കമ്പനി പരിഹരിച്ച് നല്‍കും. ഈ തകരാര്‍ ഉള്ള പാര്‍ട്സുകള്‍ അതിന്റെ ഉടമകളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാതെ മാറ്റിസ്ഥാപിക്കും. തിരിച്ചുവിളിക്കല്‍ എല്ലാ കമ്പനികളും ചെയ്യാറുള്ള കാര്യമായതിനാല്‍ ഉടമകള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

സ്‌കോഡ-ഫോക്‌സ്‌വാഗണുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ അടുത്തിടെയാണ് ചെക്ക് ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവി ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് പേരിട്ട കൈലാക്ക് സബ് 4 മീറ്റര്‍ എസ്‌യുവി 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ കാറിന്റെ ബേസ് വേരിയന്റിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാറിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില അടുത്ത മാസം പ്രഖ്യാപിക്കും.
കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറാണ് കൈലാക്ക്. സ്‌കോഡ കുഷാഖ്, സ്ലാവിയ എന്നിവക്ക് അടിവരയിടുന്ന അതേ MQB-M00 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവിയും പണികഴിപ്പിച്ചത്. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കുന്നു.ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ബട്ടര്‍ഫൈ്ല ഗില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്.
8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








