ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
ഇന്ത്യയില്‍ നിലവില്‍ പച്ച നമ്പര്‍പ്ലേറ്റുകളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സജീവമാണ്. എന്നാല്‍ നമ്മള്‍ ഒരു കാര്‍ വാങ്ങുന്നത് ഹ്രസ്വദൂര യാത്രകളില്‍ നിന്ന് മാറി ദീര്‍ഘദൂര യാത്രകള്‍ കൂടി പരിഗണിച്ചാണ്. ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇവികള്‍ ഇപ്പോള്‍ വാങ്ങുന്നത് പന്തിയല്ലെന്നാണ് വലിയൊരു വിഭാഗം ജനങ്ങളും ചിന്തിക്കുന്നത്. എന്നാല്‍ ആ അവസ്ഥക്ക് പരിഹാരമാകാന്‍ പോകുകയാണ്.
രാജ്യത്തുടനീളമുള്ള ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEM) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കൈകോര്‍ത്തു. ഇതിനായി ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവെച്ചതായി ബുധനാഴ്ച TPEM പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 5,000 എച്ച്പി പമ്പുകളില്‍ ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കുന്ന തരത്തിലാണ് പ്ലാനുകള്‍.

ഇന്ത്യയിലുടനീളം എച്ച്പിക്ക് ഏകദേശം 21,500 പെട്രോള്‍ പമ്പുകളുണ്ട്. എച്ച്പിസിഎല്‍ ഇതുവരെ രാജ്യത്തുടനീളം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ മൊത്തം 3,050 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനം ചാര്‍ജര്‍ ഉപയോഗത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും ചെയ്യും. ടാറ്റ ഇന്ത്യയില്‍ ഇതിനോടകം 1.2 ലക്ഷത്തിലേറെ ഇവികള്‍ വിറ്റഴിച്ചിട്ടുണ്ട്.
ഇവികളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി എവിടെയാണ് ചാര്‍ജര്‍ സ്ഥാപിക്കേണ്ടതെന്ന വിവരം ടാറ്റ നല്‍കും. നിലവില്‍ ഇലക്ട്രിക് കാറുകള്‍ സ്വന്തമായുള്ള ഭൂരിഭാഗം ആളുകളും വീട്ടില്‍ നിന്നോ അല്ലെങ്കില്‍ ഓഫീസില്‍ നിന്നോ ആണ് ബാറ്ററി റീചാര്‍ജ് ചെയ്യുന്നത്. കൂടുതല്‍ പെതു ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വന്നാല്‍ ഇവികള്‍ വാങ്ങാന്‍ മടിച്ച് നില്‍ക്കുന്ന കൂടുതല്‍ പേര്‍ ഇതിനോട് താല്‍പര്യം കാണിച്ച് തുടങ്ങുമെന്നാണ് കമ്പനികള്‍ കരുതുന്നത്.

എന്നാല്‍ പൊതു ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പണം നല്‍കണം. ഇതിനായി ടാറ്റയും എച്ച്പിയും ചേര്‍ന്ന് ഒരു കോ-ബ്രാന്‍ഡഡ് RFID കാര്‍ഡ് വഴി സൗകര്യപ്രദമായ ഒരു പേയ്മെന്റ് സംവിധാനം അവതരിപ്പിക്കുമെന്നും ഇത് ചാര്‍ജ്ജിംഗ് അനുഭവം തടസ്സരഹിതമാക്കുംമെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഇവി ഉടമകളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായും ടാറ്റയും എച്ച്പിയും ഏര്‍പ്പെട്ടിരിക്കുന്ന ഈ കരാര്‍ രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഇവി ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുന്നതിനും ഇത്തരത്തിലുള്ള സഹകരണം അനിവാര്യമാണ്.ഇന്ത്യയില്‍ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. 68 ശതമാനം വിപണി വിഹിതവുമായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി തന്നെയാണ് ഈ വിഭാഗത്തില്‍ ഒന്നാമത്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സണ്‍ ഇവി എന്നിങ്ങനെ നാല് മോഡലുകളാണ് ടാറ്റയുടെ ഇവി പോര്‍ട്ഫോളിയോയില്‍ ഉള്ളത്.

ഇതില്‍ ടിയാഗോ ഇവിയാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം. താങ്ങാനാവുന്ന വില തന്നെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിനെ ഇത്രയും ജനപ്രിയമാക്കുന്നത്. 7.99 ലക്ഷം മുതല്‍ 11.89 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. XE, XT, XZ പ്ലസ്, XZ+ ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലായാണ് ഇലക്ട്രിക് ഹാച്ച് വിപണിയിൽ എത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ത്ത് ടാറ്റ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. ടിയാഗോയുടെ XZ+ ടെക് ലോംഗ് റേഞ്ച് മോഡലിനാണ് അപഡേറ്റ് ലഭിച്ചത്. ടിയാഗോ XZ+ ലോംഗ് റേഞ്ച് വേരിയന്റില്‍ ഓട്ടോ-ഡിമ്മിംഗ് IRVM ഫീച്ചര്‍ ഇപ്പോള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഡ്രൈവര്‍ ഇനി മുതല്‍ രാത്രി ഐആര്‍വിഎന്റെ സ്വിച്ച് ഫ്‌ലിപ്പുചെയ്യേണ്ടതില്ല. മൊബൈല്‍ ഉപകരണങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി 45 W യുഎസ്ബി പോര്‍ട്ടും ഇപ്പോള്‍ ടിയാഗോയുടെ ഈ വേരിയന്റില്‍ സമ്മാനിച്ചിട്ടുണ്ട്.

മാത്രമല്ല പോളിന്‍ എയര്‍ ഫില്‍ട്ടറും ഓട്ടോ-ഫോള്‍ഡ് ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകളും ഇപ്പോള്‍ XZ+ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. ടിയാഗോ ഇവിയുടെ എല്ലാ വേരിയന്റുകളില്‍ നിന്നും ടാറ്റ ബ്ലാക്ക് റൂഫും നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതല്ലാതെ ഇവിയില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. ഈ വില നിലവാരത്തില്‍ എംജി കോമെറ്റ് ഇവി, സിട്രണ്‍ eC3 എന്നിവയുമായാണ് ടിയാഗോ ഇവിയുടെ മത്സരം.


Click it and Unblock the Notifications








