കഴിഞ്ഞ മാസം വാങ്ങിയത് വെറും 592 പേര്‍! ജിംനി 'വെന്റിലേറ്ററിലായത്' ഈ കാരണങ്ങൾ കൊണ്ട്
ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ഉള്ള സമയത്ത് ഐതിഹാസിക മോഡലായ ജിപ്സിയുടെ പിന്‍ഗാമിയായി ജിംനിയുടെ 5 ഡോര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ തന്നെ വണ്ടിപ്രാന്തന്‍മാര്‍ എല്ലാവരും വന്‍ പ്രതീക്ഷയിലായിരുന്നു. 2023 ഓട്ടോ എക്സ്പോയില്‍ വെച്ച് മൂടുപടമഴിച്ച വാഹനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തി. ഇന്ത്യയിലെ ലൈഫ്സ്റ്റൈല്‍ എസ്‌യുവി വിഭാഗത്തിലെ ഗെയിംചെയിഞ്ചര്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന ജിംനിക്ക് പക്ഷേ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജിംനി 5 ഡോറിന്റെ മോശം പ്രകടനത്തിന് കരണമാകുന്ന ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.
രാജ്യത്ത് എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടിയപ്പോള്‍ മാരുതി സുസുക്കിയുടെ ചെറുകാറുകള്‍ക്ക് വില്‍പ്പന കുറഞ്ഞുവെന്നത് നേരാണ്. എന്നാല്‍ ഓട്ടോഎക്സ്പോയില്‍ ജിംനിക്കൊപ്പം സര്‍പ്രൈസായി കൊണ്ടുവന്ന ഫ്രോങ്ക്സ് ക്രോസ്ഓവര്‍ എസ്‌യുവിക്ക് അടക്കം മികച്ച കച്ചവടമാണ് ലഭിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ജിംനി പച്ചതൊട്ടില്ല. ജിംനി ഉള്‍പ്പെടെയുള്ള ചില മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്പനി കഴിഞ്ഞ ഏതാനും മാസങ്ങളായി ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്തിരുന്നു.

ജിംനിക്ക് 1.5 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെ ഗണ്യമായ കിഴിവുകള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ തന്ത്രം പോലും ഏശിയില്ലെന്നാണ് വില്‍പ്പന കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2024 ഓഗസ്റ്റില്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ജിംനിയുടെ 592 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 2023 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 81 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെസ, വാഗണ്‍ആര്‍, ഫ്രോങ്ക്സ് തുടങ്ങിയ മറ്റ് മാരുതി മോഡലുകള്‍ സെഗ്മെന്റുകളില്‍ മുന്നില്‍ തുടരുമ്പോഴും ജിംനിയുടെ വില്‍പ്പനയിലെ വമ്പന്‍ ഇടിവ് മാരുതിക്ക് തലവേദനയാണ്.
കാരണം കോടിക്കണക്കിന് രൂപയാണ് ഈ കാറിന്റെ ഗവേഷണ നിര്‍മാണ പ്രവര്‍ത്തനത്തിനായി മാരുതി നിക്ഷേപിച്ചത്. എതിരാളിയെ അപേക്ഷിച്ച് ജിംനി പിന്നിലായിപ്പോകാനുള്ള ഒരു കാരണം ഇതിന്റെ റോഡ് പ്രസന്‍സാണ്. ഓഫ്റോഡര്‍ എസ്‌യുവിയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന രൂപം അഗ്രസീവും പരുക്കനുമായ ലുക്കിലുള്ള വാഹനമായിരിക്കും. മഹീന്ദ്ര ഥാര്‍ പോലുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിംനിക്ക് ഇവ രണ്ടും കുറവാണ്.

രാജ്യത്തെ മറ്റ് കോംപാക്ട് എസ്‌യുവികളില്‍ വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ ബോഡിയുമായാണ് ജിംനി എത്തിയത്. റോഡ് പ്രസന്‍സിലെ ഈ വ്യത്യാസം കരുത്തുറ്റ ഓഫ്-റോഡ് എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ചോയ്സാക്കി ഥാറിനെ മാറ്റി. മാത്രമല്ല, എതിരാളികളെ അപേക്ഷിച്ച് ജിംനിക്ക് ഗ്രൗണ്ട് ക്ലിയറന്‍സും കുറവാണെന്നത് മറ്റൊരു പോരായ്മയായി മാറി.
ഥാറും ഫോഴ്സ് ഗൂര്‍ഖയുമടക്കമുള്ള എതിരാളികളോട് മുട്ടുന്ന ജിംനിക്ക് വിനയായ മറ്റൊരു സംഗതി ഇതിന്റെ എഞ്ചിനാണ്. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. കൂടുതല്‍ ശക്തമായ ഓഫ്-റോഡറുകള്‍ വിപണിയിലുള്ളത് ജിംനിയെ പിറകോട്ടടിച്ചു. ഈ പരിമിതി ഹൈവേകളിലെ ജിംനിയുടെ പ്രകടനത്തെ മാത്രമല്ല, ഒരു ബഹുമുഖ ഓഫ്-റോഡര്‍ എന്ന നിലയിലുള്ള അതിന്റെ ആകര്‍ഷണത്തെയും ബാധിക്കുന്നു.

ബ്രെസയില്‍ കാണുന്ന 6-സ്പീഡ് എഎംടി ഗിയര്‍ബോക്‌സില്‍ നിന്ന് വ്യത്യസ്തമായി ജിംനിയില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സജ്ജീകരിക്കാനുള്ള മാരുതി സുസുക്കിയുടെ തീരുമാനവും അതിന്റെ ആകര്‍ഷണീയത കുറച്ചുവെന്ന് വാദിക്കുന്നവരുണ്ട്. ഡീസല്‍ എഞ്ചിന്‍, ഓഫ്-റോഡിംഗ് ശേഷി വര്‍ദ്ധിപ്പിക്കുന്ന അപ്‌ഡേറ്റുകളുടെ അഭാവവും ഇന്ത്യന്‍ വിപണിയിലെ ജിംനിയുടെ നിരാശാജനകമായ പ്രകടനം കാഴ്ചവെക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വെല്ലുവിളികള്‍ക്കിടയിലും ജിംനി ഇപ്പോഴും ലിറ്ററിന് 16 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനാല്‍ സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ എസ്‌യുവി തേടുന്നവരെ ആകര്‍ഷിക്കും. എന്നിരുന്നാലും, ഒരു ഓഫ്-റോഡറായി വിപണനം ചെയ്യപ്പെടുന്ന ഒരു എസ്‌യുവിയെ സംബന്ധിച്ചിടത്തോളം സിറ്റി ഡ്രൈവിംഗ് പെര്‍ഫോമന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ദുര്‍ഘടവുമായ ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ബഹുമുഖവും ശക്തവുമായ ഒരു വാഹനമാക്കി മാറ്റുകയായിരുന്നു വേണ്ടിയിരുന്നതെന്ന് അഭിപ്രായം ഉയരുന്നുണ്ട്.
ഇന്ത്യയിലെ ഓഫ്റോഡര്‍ എസ്‌യുവി വിപണി പിടിച്ചടക്കാനെത്തിയ ജിംനി അതില്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന് വ്യത്യസ്ത കാരണങ്ങളുമുണ്ട്. അതിന്റെ ഡിസൈന്‍, പെര്‍ഫോമന്‍സ്, മഹീന്ദ്ര ഥാര്‍ പോലുള്ള ജനപ്രിയ ഓഫ്-റോഡറുകളുമായുള്ള പോരാട്ടം തുടങ്ങിയ ഘടകങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. വെന്റിലേറ്ററിലെന്ന കണക്കേ കിടക്കുന്ന ജിംനി വെല്ലുവിളികള്‍ തരണം ചെയ്ത് ഇന്ത്യന്‍ ഓഫ്-റോഡിംഗ് പ്രേമികളുടെ ഇഷ്ട വാഹനമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








