'സ്വന്തം മക്കളെ' നിലത്ത് വെച്ച് ടെസ്‌ലയെ ഒക്കത്തിരുത്താന്‍ കേന്ദ്രം! നികുതി കുറച്ച് പുതിയ ഇവി നയം വരുന്നു
ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് അടക്കമുള്ള ആഭ്യന്തര വാഹന നിര്‍മാതാക്കളാണ്. വിദേശത്ത് നിന്ന് ആഡംബര ഇവികള്‍ ഇറക്കുമതി ചെയ്യുന്നതിന് വമ്പന്‍ നികുതിയുള്ളത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ടാറ്റയടക്കമുള്ള കമ്പനികള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ആഗോള ബ്രാന്‍ഡുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇവി നയം കൊണ്ടുവരാന്‍ പോകുകയാണ്. രാജ്യത്ത് വാഹന നിര്‍മാണശാല സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ കുറച്ച് നല്‍കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ലയടക്കമുള്ള കമ്പനികള്‍ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഇന്ത്യയില്‍ പ്രവേശിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. മുംബൈയിലും ഡല്‍ഹിയിലും ഷോറൂം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സംസ്ഥാനത്ത് കമ്പനി തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമാത്രമല്ല ഇവിടങ്ങളിലേക്ക് ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കമ്പനി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ചെയ്യുകയും ചെയ്തു.

ഉടന്‍ തന്നെ ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനും തദ്ദേശീയമായി ഉത്പാദനം തുടങ്ങാനുമാണ് പരിപാടിയെങ്കിലും തുടക്കത്തില്‍ വിദേശത്ത് നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. നിലവിലെ സാഹചര്യമനുസരിച്ച് പ്രീമിയം ഇവികള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കാരണം ഇറക്കുമതി തീരുവ മാത്രം കാറിന്റെ വിലയേക്കാള്‍ കൂടുതല്‍ വരുമെന്നതിനാലാണത്. ഈ കാരണം കൊണ്ടാണ് ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി ഇത്ര നീണ്ട് പോയതും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യത്ത് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് നികുതി കുറച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുകയാണ്. നിലവിലുള്ള ഇറക്കുമതി തീരുവ 110 ശരമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറയ്ക്കാനാണ് പദ്ധതി. എന്നാല്‍ പുതിയ ഇവി നയത്തില്‍ ഇതിനായി ചില നിബന്ധനകള്‍ പാലിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കമ്പനികള്‍ 5150 കോടി രൂപയോ അതില്‍ കൂടുതലോ രാജ്യത്ത് നിക്ഷേപിക്കണമെന്നതാണ് ഒരു വ്യവസ്ഥ. ഒരു കമ്പനി ഇന്ത്യയില്‍ ഇത്രയും വലിയ തുക നിക്ഷേപിച്ചാല്‍ സമ്പദ്വ്യവസ്ഥ വളരുമെന്നും രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുമെന്നും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു. ടെസ്ല പോലുള്ള മുന്‍നിര കമ്പനികള്‍ക്ക് ഇത് അത്ര വലിയ തടസമാകില്ലെന്നാണ് പ്രതീക്ഷ. ഇതുമാത്രമല്ല കമ്പനികള്‍ ഓരോ വര്‍ഷവും വിറ്റുവരവ് കൂട്ടിക്കൂട്ടി വരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
നിലവിലുള്ള പ്ലാന്റുകളില്‍ അസംബ്ലി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദിഷ്ട നയം കമ്പനികളെ അനുവദിക്കും. എന്നാല്‍ മുന്‍കാല നിക്ഷേപങ്ങളും നിര്‍മ്മാണ ചെലവുകളും നിക്ഷേപ തുകയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് 15% ഇറക്കുമതി തീരുവയ്ക്ക് വാഹനം കൊണ്ടുവരാം. ഇതിനായി അപേക്ഷിക്കാന്‍ കമ്പനികള്‍ക്ക് 120 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അംഗീകൃത അപേക്ഷകര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കുകയും 25% വിറ്റുവരവ് നേടുകയും വേണം. ഇത് 5 വര്‍ഷത്തിനുള്ളില്‍ 50% ആയി വര്‍ധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ തീരുവയില്‍ പ്രതിവര്‍ഷം 8,000 പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നയം അനുവദിക്കുന്നു. 35,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ക്കാണ് ഇതിന് അര്‍ഹത.
കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ ഹ്യുണ്ടായിയും ഫോക്സ്വാഗനും നയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ നിക്ഷേപ പദ്ധതികള്‍ക്ക് ഇതുവരെ അന്തിമരൂപമായിട്ടില്ല. ഈ നയത്തിന്റെ പ്രധാന ഗുണഭോക്താവായ ടെസ്‌ല 21 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ വിലയുള്ള താങ്ങാനാവുന്ന ഇലക്ട്രിക് വാഹനവുമായി ഇന്ത്യയില്‍ പ്രവേശിക്കാനാണ് പദ്ധതിയിടുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യന്‍ കമ്പനികളായ ടാറ്റയെയും മഹീന്ദ്രയെയുമാണ്.


Click it and Unblock the Notifications








