യാത്രാസുഖത്തിൽ ഈ മോഡലുകളെ വെല്ലാൻ ആരുമില്ല; പക്ഷേ, ക്യാഷ് ഇറക്കാൻ ഇന്ത്യക്കാർക്ക് മടി
ഇന്ത്യയില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളെ പോലെ തന്നെ വിദേശ കാര്‍ ബ്രാന്‍ഡുകള്‍ക്കും നല്ല സ്വാധീനമുണ്ട്. ഇന്ത്യയിലെ ടോപ് 5 കാര്‍ ബ്രാന്‍ഡുകളില്‍ പെട്ട ഹ്യുണ്ടായിയും കിയയും കൊറിയന്‍ കമ്പനികളാണ്. അതുപോലെ തന്നെ ഫ്രാന്‍സില്‍ നിന്നുള്ള ചില കമ്പനികള്‍ ഇന്ത്യയില്‍ കാര്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. അതില്‍ പ്രമുഖരാണ് സിട്രണ്‍. ഇന്ത്യയില്‍ (Citroen India) 5 കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 500 യൂണിറ്റ് വില്‍ക്കാന്‍ കമ്പനി പാടുപെടുകയാണ്. 2025 ജനുവരിയിലെയും കഴിഞ്ഞ ആറുമാസത്തെയും കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ ചുവടെ വിശദമായി പരിശോധിക്കാം.
2025 ജനുവരിയില്‍ കമ്പനി അഞ്ച് മോഡലുകളിലായി വെറും 470 കാറുകള്‍ മാത്രമാണ് വിറ്റത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ C3 ഹാച്ച്ബാക്കാണ്. 242 യൂണിറ്റാണ് ഈ മോഡലിന്റെ വില്‍പ്പന. അതേസമയം 107 യൂണിറ്റ് വില്‍പ്പനയുമായി എയര്‍ക്രോസ് മിഡ്‌സൈസ് എസ്‌യുവി രണ്ടാമതെത്തി. ബസാള്‍ട്ട് എസ്‌യുവി കൂപ്പെ 61 യൂണിറ്റ് വില്‍പ്പന നേടി. അതേസമയം eC3 ഇലക്ട്രിക് ഹാച്ചിന് 60 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ C5 എയര്‍ക്രോസ് വാങ്ങാനായി കഴിഞ്ഞ മാസം ഒരാള്‍ പോലും സിട്രണ്‍ ഷോറൂമില്‍ കയറിയില്ല. കഴിഞ്ഞ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ സിട്രണിന്റെ വില്‍പ്പന ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2024 ഓഗസ്റ്റില്‍ കമ്പനി 1,275 കാറുകള്‍ വിറ്റഴിച്ച നിലയില്‍ നിന്ന് 2025 ജനുവരി ആയപ്പോഴേക്കും വില്‍പ്പന വെറും 470 യൂണിറ്റായി ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബസാള്‍ട്ട് കൂപ്പെയും C3 ഹാച്ചും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായിരുന്നു. ബാക്കി രണ്ട് മോഡലുകളും രണ്ടക്ക വില്‍പ്പന സംഖ്യ പിന്നിട്ടപ്പോള്‍ C5 എയര്‍ക്രോസിന്റെ വില്‍പ്പന 1 യൂണിറ്റില്‍ ഒതുങ്ങി. 2024 സെപ്റ്റംബറിലും ഒക്‌ടോബറിലും വില്‍പ്പന യഥാക്രമം 711, 717 യൂണിറ്റുകള്‍ ആയിരുന്നു.

നവംബറിലും ഡിസംബറിലും വില്‍പ്പന വീണ്ടും ഇടിഞ്ഞ് യഥാക്രമം 509, 566 യൂണിറ്റുകളായി. 5 കാറുകളില്‍ തരക്കേടില്ലത്ത വില്‍പ്പന സ്ഥിരമായി നേടുന്നത് C3 മാത്രമാണ്. ഞെട്ടിക്കുന്ന വിലയില്‍ പുറത്തിറങ്ങിയ ബസാള്‍ട്ട് ആദ്യ മൂന്ന് മാസങ്ങളില്‍ മൂന്നക്ക വില്‍പ്പന സഖ്യ പിന്നിട്ടെങ്കിലും പിന്നീട് 100 യൂണിറ്റിലും താഴ്ന്നു.
മികച്ച കാറുകള്‍ കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്തിട്ടും സിട്രണ്‍ ഇന്ത്യയില്‍ ക്ലച്ച് പിടിക്കാത്തതിന് വിവിധ കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് അവരുടെ ബ്രാന്‍ഡ് ഇമേജ് ആണ്. ടാറ്റ, മാരുതി, ഹ്യുണ്ടായി തുടങ്ങിയ ഭീമന്‍മാരുമായി മത്സരിക്കുന്ന സിട്രണിന് അവരെ അപേക്ഷിച്ച് വളരെ ചെറിയ ഡീലര്‍ഷിപ്പ് ശൃംഖലയാണുള്ളത്. അതുകൊണ്ട് തന്നെ സര്‍വീസ് ബുദ്ധിമുട്ടാകുമെന്ന് കരുതി ഉപഭോക്താക്കള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നു.

മറ്റ് ബ്രാന്‍ഡുകളെപ്പോലെ 'പണത്തിന് മൂല്യം' സിട്രണ്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്ന് അഭിപ്രായമുണ്ട്. അതുകൊണ്ട് ആളുകള്‍ മറ്റ് ബ്രാന്‍ഡുകള്‍ തേടിപ്പോകും. ഇലക്ട്രിക് വാഹന വിപണിയെടുത്താല്‍ ടാറ്റയില്‍ നിന്നും എംജി മോട്ടോറില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സിട്രണിന്റെ ഏക ഇവിയായ eC3 ടാറ്റ ടിയാഗോ, എംജി കോമെറ്റ് എന്നീ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളോടാണ് മത്സരിക്കുന്നത്. ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമായി മാറിയിട്ടുണ്ട് ഈ മോഡലുകള്‍.
ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി സിട്രണ്‍ സര്‍വീസ് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കും. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുകയും മത്സരാധിഷ്ഠിതമായ വില നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് എത്രവേഗം പരിഹാരം കാണുന്നോ അതിന് അനുസരിച്ചാകും സിട്രണിന്റെ ഇന്ത്യയിലെ ഭാവി.


Click it and Unblock the Notifications








