വില്‍ക്കുന്ന 10 കാറില്‍ 9 എണ്ണവും ഇവികള്‍! സംഭവം ഗള്‍ഫിലെ പോലെ എണ്ണ കിട്ടുന്ന രാജ്യത്ത്
ആഗോള താപനത്തെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും ഘട്ടം ഘട്ടമായി ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കുകയാണ്. ഭാവിയുടെ ഇന്ധനമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് പകരക്കാരായി കളംനിറയുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡിയും നികുതി ഇളവുകളും മറ്റും നല്‍കിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനക്ക് പ്രതീക്ഷിച്ച വേഗതയില്ല. അതിന് വേണ്ടി ഭരണാധികാരികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 90 ശതമാനത്തിനടുത്ത് ഇവികള്‍ മാത്രം വില്‍പ്പന നടത്തിയ ഒരു രാജ്യം ലോകത്തിന് മാതൃകയാകുകയാണ്. ആ രാജ്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍, അമേരിക്ക, റഷ്യ എന്നിവയായിരിക്കും നമ്മുടെ മനസ്സിലേക്ക് വരിക. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ വരുന്ന ഒരു രാജ്യമാണ് നോര്‍വെ. ഇതേ രാജ്യത്താണ് മുകളില്‍ പറഞ്ഞ പോലെ പുതുതായി വില്‍ക്കുന്ന വാഹനങ്ങളില്‍ സിംഹഭാഗവും ഇവികള്‍ ആയി മാറിയിരിക്കുന്നതും.

കഴിഞ്ഞ വര്‍ഷം നോര്‍വെയില്‍ വിറ്റ പത്തില്‍ ഒമ്പത് വാഹനങ്ങളും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. നോര്‍വീജിയന്‍ റോഡ് ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024-ല്‍ വിറ്റ കാറുകളില്‍ 88.9 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. 2023-ല്‍ ഇത് 82.4 ശതമാനമായിരുന്നു. 2025-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോട് രാജ്യം കൂടുതല്‍ അടുത്തിരിക്കുകയാണ്.
നോര്‍വേക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകള്‍ ടെസ്‌ല, ഫോക്‌സ്‌വാഗണ്‍, ടൊയോട്ട എന്നിവയാണ്. അതേസമയം ചൈനീസ് ഇവി ബ്രാന്‍ഡുകള്‍ക്കും രാജ്യത്ത് നല്ല വേരോട്ടമുണ്ട്. നോര്‍വെയില്‍ വില്‍ക്കുന്ന പുത്തന്‍ കാറുകളില്‍ 10 ശതമാനം ചൈനീസ് ഇവികളാണ്. പുതിയ കാലത്ത് നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ കാറുകള്‍ തുടച്ചുനീക്കുന്ന ആദ്യ രാജ്യമായി മാറാന്‍ പോകുകയാണ് നോര്‍വെ.

എണ്ണ ഉത്പാദകരായ നോര്‍വെയില്‍ ഇവികളെ ഇറക്കുമതി, മൂല്യ വര്‍ധിത നികുതി എന്നിവയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നു. പാരിസ്ഥിതിക വിഷയങ്ങളില്‍ മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒരേ നയം കൈക്കൊള്ളുന്നതും രാജ്യത്ത് വാഹന ലോബി ഇല്ലാത്തതും ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നു. ഒരു സംഗതി നിരോധിച്ചാല്‍ അത് ജനങ്ങളെ ചൊടിപ്പിക്കുമെന്നതിനാല്‍ നികുതി കൂട്ടി അത് വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയെന്ന തന്ത്രപരമായ നീക്കമാണ് അധികൃതര്‍ നടത്തിപ്പോരുന്നത്.
മാത്രമല്ല ഇവികളിലേക്ക് മാറുന്നവര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങളും നല്‍കിയതോടെ മാറ്റം വേഗത്തില്‍ ദൃശ്യമായി. നോര്‍വെ നിരത്തുകളില്‍ നിലവില്‍ പെട്രോള്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇവികള്‍ പെട്രോള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്തത്. പബ്ലിക് റോഡ് അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം റോഡുകളിലെ 28 ശതമാനം വാഹനങ്ങളും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കാര്‍ റെന്റല്‍ സ്ഥാപനങ്ങളാണ് ഇപ്പോഴും ഐസി എഞ്ചിന്‍ വാഹനങ്ങള്‍ വാങ്ങുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഇവികള്‍ അത്ര സുപരിചതമല്ലാത്തതിനാലാണ് അവര്‍ അങ്ങനെ ചെയ്യുന്നത്.

നോര്‍വേയിലെ പെട്രോള്‍ പമ്പുകള്‍ ഫാസ്റ്റ് ചാര്‍ജിംഗ് കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയുമുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പമ്പുകളുടെ അത്ര തന്നെ ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളും രാജ്യത്ത് ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നോര്‍വീജിയന്‍ നിരത്തുകളില്‍ 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. അതിനായി ചാര്‍ജിംഗ് അടിസ്ഥാന സീകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് രാജ്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








