കഴിഞ്ഞ 6 മാസം ധൈര്യസമേതം ഇവി വാങ്ങിയത് 10 ലക്ഷം പേര്‍! ഇനിയും സംശയിച്ച് നില്‍ക്കണോ?
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, എംജി മോട്ടോര്‍, ഹ്യുണ്ടായി, BYD എന്ന് തുടങ്ങി സ്വദേശി, വിദേശി ബ്രാന്‍ഡുകള്‍ രാജ്യത്ത് ഇവികള്‍ വില്‍പ്പനക്കെത്തിക്കുന്നു. ഇന്ത്യയില്‍ ഇവികള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ നിന്ന് ടെസ്‌ലയും വിയറ്റ്‌നാമില്‍ നിന്ന് വിന്‍ഫാസ്റ്റും വിപണിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന പുത്തന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, അതായത് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മുന്നേറ്റത്തെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് (Electric Vehicles) മാറാന്‍ ജനങ്ങള്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ വില കുറയാത്തതും രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ച് കൊണ്ടിരിക്കുന്നതും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതുമെല്ലാം ഇതിന് കാരണമാണ്. പ്രത്യേകിച്ച് രാജ്യത്ത് ഇപ്പോള്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗമാണ് മികച്ച വളര്‍ച്ച നേടുന്നത്.

ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ പോസിറ്റീവ് സൂചനകള്‍ ഉണ്ടെങ്കിലും. റേഞ്ച് ഉത്കണ്ഠ കാരണം പലരും ഇവ വാങ്ങാന്‍ മടിക്കുന്നു. അതിനാല്‍ ഈ വിഭാഗത്തില്‍ വില്‍പ്പന അത്ര മികച്ചതല്ല. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആകെ 11 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 8.95 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്.
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വര്‍ഷം 2.05 ലക്ഷം വാഹനങ്ങളുടെ അധിക വില്‍പ്പനയുണ്ടായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 22.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയില്‍ 2022 സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി നികുതി കുറച്ചത് പെട്രോള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആശ്വാസമായി. നേരത്തെ 28 ശതമാനം ജിഎസ്ടിയും സെസ് നികുതിയും ഉണ്ടായിരുന്നിടത്ത് ചെറിയ കാറുകള്‍ക്ക് 18 ശതമാനവും വലിയ കാറുകള്‍ക്ക് 40 ശതമാനവുമായി പുനര്‍നിര്‍ണയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴും 5% നികുതി മാത്രമേയുള്ളൂ. മുമ്പ് പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തമ്മില്‍ 23% നികുതി വ്യത്യാസം ഉണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 13% ആയി കുറഞ്ഞു. കഴിഞ്ഞ മാസം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടാവാന്‍ ഇതും ഒരു കാരണമായേക്കാം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതലാണ് ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നത്.
2025 സെപ്റ്റംബറില്‍ ആകെ 1.82 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ ഇത് 1.88 ലക്ഷം ആയിരുന്നു. അതായത് വില്‍പ്പനയില്‍ 3.3% ഇടിവ്. ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 2025 ഓഗസ്റ്റില്‍ 18,290 യൂണിറ്റുകളായിരുന്നു. അതേസമയം സെപ്റ്റംബറില്‍ ഇത് 15,100 യൂണിറ്റുകളായി കുറഞ്ഞു. വില്‍പ്പന ഇടിവ് 17.4 ശതമാനമാണ്. ഇന്ത്യയിലെ മൊത്തം കാര്‍ വില്‍പ്പനയുടെ 4-5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകളാണെന്നാണ് വിലയിരുത്തല്‍.

ജിഎസ്ടി മാറ്റങ്ങള്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയെ ബാധിച്ചപ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. ഓഗസ്റ്റില്‍ 1.05 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞപ്പോള്‍ സെപ്റ്റംബറില്‍1.04 ലക്ഷമായി കുറഞ്ഞു. ഏകദേശം 1000 യൂണിറ്റുകളുടെ മാത്രം കുറവ് ഈ വിഭാഗത്തില്‍ വലിയ സ്വാധീനം ചെലുത്തിയില്ല. എന്നാല്‍ കാര്‍ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായി. ഇലക്ട്രിക് ത്രീ-വീലറുകളെക്കുറിച്ച് പറയുമ്പോള്‍, 2025 സെപ്റ്റംബറില്‍ 61,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 2025 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 2,500 യൂണിറ്റ് കുറവാണ്.
ഭാവിയില്‍ ഈ വില്‍പ്പനയിലെ കുറവ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ വില്‍പ്പന ഗണ്യമായി വര്‍ദ്ധിക്കുമെന്നും കരുതപ്പെടുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍, ദീര്‍ഘദൂര റേഞ്ച് നല്‍കുന്ന ബാറ്ററികള്‍, വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ചാര്‍ജറുകള്‍ എന്നിവ ലഭ്യമായാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ കടത്തിവെട്ടി മുന്നേറാന്‍ സാധ്യതയുണ്ട്.നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 20 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








