ഇന്ത്യന്‍ വണ്ടിയെന്ന് കേട്ടാലേ വിദേശികള്‍ വാങ്ങുന്നു! ഈ കമ്പനി മാത്രം കയറ്റി അയച്ചത് 3.7 ദശലക്ഷം കാറുകള്‍
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. നിരവധി ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ അടക്കം നിലവില്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അതില്‍ ചില ബ്രാന്‍ഡുകള്‍ ഇന്ത്യയെ എക്‌സ്‌പോര്‍ട്ട് ഹബ് ആക്കി വരെ കണക്കാക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. ആഭ്യന്തര വിപണിയില്‍ കാറുകള്‍ വില്‍ക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ കൊറിയന്‍ കമ്പനി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി.
1999 മുതല്‍ കമ്പനി 3.7 ദശലക്ഷം വാഹനങ്ങള്‍ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരില്‍ ഒരാളെന്ന സ്ഥാനം അവര്‍ ഊട്ടിയുറപ്പിക്കുകയാണ്. ഇതിനോടകം 150-ലധികം രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. നിലവില്‍ 60-ലധികം രാജ്യങ്ങളിലേക്ക് കാറുകള്‍ കപ്പല്‍ കയറ്റി അയക്കുന്നു.

ഇന്ത്യയില്‍ നിന്ന് ഹ്യുണ്ടായി വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയച്ച മോഡല്‍ i10 സീരീസ് ആണ്. ഇതിനോടകം ഈ കുഞ്ഞന്‍ കാറിന്റെ കയറ്റുമതി 15 ലക്ഷം കവിഞ്ഞു. വെര്‍ണ സെഡാന്‍ കാറിന്റെ 500,000 യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ആദ്യത്തെ ഹ്യുണ്ടായി മോഡലായിരുന്നു സാന്‍ട്രോ.
ഇന്ത്യക്കൊപ്പം തന്നെ അന്താരാഷ്ട്ര വിപണികളിലും ഹ്യുണ്ടായിയുടെ വിജയത്തിന് ഇത് അടിത്തറ പാകി. 2024-ല്‍ മാത്രം ഹ്യുണ്ടായി 158,686 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ചിലി, പെറു എന്നിവ ബ്രാന്‍ഡിന്റെ പ്രധാന കയറ്റുമതി വിപണികളായി ഉയര്‍ന്നുവന്നിട്ടുണ്ട്. അടുത്തിടെ ആഫ്രിക്കയിലേക്ക് 1 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് കമ്പനി വന്‍ നാഴികക്കല്ല് പിന്നിട്ടിരുന്നു.

ഇത് ആഘോഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ ഹ്യുണ്ടായി എക്സ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു. ഇന്ത്യയില്‍ നിര്‍മിക്കുന്ന എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തുന്ന എട്ടാമത്തെ ഹ്യുണ്ടായി മോഡലായിരുന്നു. അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ പിന്തുണയ്ക്കുന്നതിനുമുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരണം എടുത്തുകാണിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ 37 ലക്ഷത്തിലധികം കാറുകള്‍ കയറ്റുമതി ചെയ്ത എച്ച്എംഐഎല്‍ രാജ്യത്തിന് ഗണ്യമായ വിദേശനാണ്യം നേടിത്തരുന്നുണ്ടെന്നും അന്താരാഷ്ട്ര ഉല്‍പ്പാദന ശേഷിയുടെ ഭൂപടത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുവെന്ന് ബ്രാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയെ ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാക്കാനാണ് കമ്പനിയുടെ ആഗ്രഹം.

നിലവില്‍ ക്രെറ്റ, അല്‍കസാര്‍, വെര്‍ണ, എക്സ്റ്റര്‍, i10 തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും കാരണം ഈ മോഡലുകള്‍ അന്താരാഷ്ട്ര വിപണികളില്‍ ജനപ്രീതി നേടുന്നുണ്ട്. അന്താരാഷ്ട്ര വിപണികളില്‍ ഹ്യുണ്ടായി വളരുമ്പോള്‍ തന്നെ ആഗോളതലത്തില്‍ ഒരു പ്രധാന വാഹന നിര്‍മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുക കൂടിയാണ് കമ്പനി ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








